ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ നിയമസംരക്ഷണം പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള നിര്‍ദ്ദിഷ്ട അബോര്‍ഷന്‍ നിയമത്തിനെതിരെ വടക്കന്‍ അയര്‍ലണ്ടില്‍ പ്രതിഷേധം ശക്തമാവുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പാസാക്കിയ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എക്‌സിക്യൂട്ടീവ് ആക്റ്റ് 2019 പ്രകാരം അടുത്ത വര്‍ഷം മാര്‍ച്ച് 31-ഓടു കൂടി വടക്കന്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് നിയമസാധുത ഉറപ്പാക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
12 മുതല്‍ 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണങ്ങള്‍, യാതൊരു ഉപാധിളുമില്ലാതെ കൊന്നൊടുക്കുവാന്‍ അനുവദിക്കുന്നതാണ് പുതിയ നിര്‍ദ്ദേശം. ഭ്രൂണത്തിന് വൈകല്യമുണ്ടെന്നോ, അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നോ വ്യക്തമായാല്‍ സമയപരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭഛിദ്രം സാധ്യമാണെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഏതെങ്കിലും മെഡിക്കല്‍ പ്രാക്ടീഷണര്‍ക്കോ, അംഗീകൃത ഹെല്‍ത്ത് കെയര്‍ വിദഗ്ദര്‍ക്കോ ഗര്‍ഭഛിദ്രം ചെയ്യാവുന്നതാണെന്നും, 22 മുതല്‍ 24 ആഴ്ചകള്‍ വരെയുള്ള അബോര്‍ഷന്‍ ആശുപത്രിയില്‍ തന്നെ വേണമെന്നും നിയമഭേദഗതിയിലുണ്ട്.
പുതിയ നിയമം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പ്രോലൈഫ് സംഘടനകള്‍ അഭിപ്രായപ്പെടുന്നു. നിര്‍ദ്ദിഷ്ട നിയമഭേദഗതി അംഗപരിമിതികളും, ശാരീരിക വൈകല്യങ്ങളും, ബുദ്ധിമാന്ദ്യവുള്ള ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ജീവനു ഭീഷണിയാകുമെന്നും ജനനത്തിനു തൊട്ടുമുമ്പു വരെയുള്ള അബോര്‍ഷനുകള്‍ക്ക് ഇത് കാരണമാകുമെന്നും പ്രോലൈഫ് സംഘടനയായ ‘പ്രീഷ്യസ് ലൈഫ്’ന്റെ ഡയറക്ടറായ ബെര്‍ണാഡെറ്റെ സ്മിത്ത് ആരോപിച്ചു.