ആസ്സാമിലെ ദിബ്രുഗാർ രൂപതയ്ക്ക് പുതിയ മെത്രാൻ

ആസ്സാമിലെ ദിബ്രുഗാർഹിലെ പുതിയ മെത്രാനായി ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. രൂപതയെ 25 വർഷക്കാലം നയിച്ച ബിഷപ്പ് ജോസഫ് ഐൻറ് 75 വയസ്സെത്തി സമർപ്പിച്ച രാജി അംഗീകരിച്ചതോടെയാണ് മാർപാപ്പ പുതിയ നിയമനം നടത്തിയത്. രൂപതയുടെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി സേവനം ചെയ്തുവരികെയാണ് ബിഷപ്പ് ആൽബർട്ട് ഹെംറോമിനെയാണ് പുതിയ ദൗത്യം വത്തിക്കാൻ ഏൽപ്പിച്ചത്.

1951-ൽ രൂപതാ സ്ഥാപിതമായതു മുതൽ സലേഷ്യൻ സഭാംഗങ്ങൾ മെത്രാൻ സ്ഥാനത്ത് സേവനംചെയ്ത ദിബ്രുഗാർഹിൻറെ ചരിത്രത്തിൽ സലേഷ്യൻ സഭാംഗമല്ലാത്ത പ്രഥമ മെത്രാനാണ് 51 വയസ്സുള്ള ബിഷപ്പ് ആൽബർട്ട് ഹെംറോമെന്നത് ശ്രദ്ധേയമാണ്. 1969-ൽ ദിബ്രുഗാറിലെ കൊണപതാർ ഗ്രാമത്തിൽ ജനിച്ച ആൽബർട്ട് ഹെംറോ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രൂപത സെമിനാരിയിൽ ചേർന്നു. ഷില്ലോംഗിലെ ക്രൈസ്റ്റ് കോളേജിൽ തത്വശാസ്ത്രവും, ഓറിയൻസ് കോളേജിൽ ദൈവശാസ്ത്രവും പഠിച്ചു. 1999-ൽ പൗരോഹിത്യം സ്വീകരിച്ചു. 2001-മുതൽ രൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 2003-ൽ രൂപതയുടെ സെൻറ് ജോസഫ് മൈനർ സെമിനാരിയുടെ പ്രീഫെക്ടായി രണ്ടുവർഷക്കാലം സേവനംചെയ്തു. 2004-മുതൽ ഓറിയൻസ് സെമിനാരിയിൽ സഭാനിയമങ്ങളുടെ അദ്ധ്യാപകനായി.

2014-ൽ ബംഗളൂരുവിലെ സെൻറ് പീറ്റർ സെമിനാരിയിൽ സഭാനിയമം പഠിച്ച് ഡോക്ടർ ബിരുദം കരസ്ഥമാക്കി. ഇതേവർഷം രൂപതയുടെ ജുഡീഷ്യൽ വികാരിയായി നിയമിതനായി. 2018-ൽ ഫ്രാൻസിസ് പാപ്പ തന്നെയാണ് ബിഷപ്പ് ആൽബർട്ടിനെ ദിബ്രുഗാർ രൂപതയുടെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.