അത്ഭുതങ്ങൾ, കരുതൽ, വിശ്വാസം ഈ മൂന്ന് വാക്കുകളെ കൂട്ടുപിടിച്ചാണ് ആരോഗ്യ മേഖലയിലെ ധാർമ്മികത എന്ന വിഷയത്തിൽ, തിങ്കളാഴ്ച നടന്ന സെമിനാറിൽ ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത്.
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ പലപ്പോഴും പറയാറുണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തങ്ങൾക്കാവില്ലെന്ന്. എന്നാൽ ആവശ്യക്കാരന്റെ അല്ലെങ്കിൽ രോഗിയുടെ മുഖത്തേയ്ക്കുള്ള കരുണയും കരുതലും നിറഞ്ഞ ഒരു നോട്ടത്തിലൂടെ നിങ്ങൾക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാം. ദൈവത്തിന്റെ മക്കളെന്ന നിലയിൽ സഹോദരന്റെ മഹത്വം വർധിപ്പിക്കാനും സംരക്ഷിക്കാനും ചികിത്സകർക്ക് കടമയുണ്ട്. മാർപാപ്പ പറഞ്ഞു.
രണ്ടാമത്തേത് കരുതലാണ്. പഠിച്ച കാര്യങ്ങൾ രോഗിയിൽ പരീക്ഷിക്കുക എന്നതിലുപരിയായി സ്നേഹം, കരുതൽ, ബഹുമാനം എന്നിവയൊക്കെയാണ് അവർക്ക് കൊടുക്കേണ്ടത്. വിശ്വാസമാണ് മൂന്നാമത്തേത്. താൻ സുഖമാക്കപ്പെടും എന്ന വിശ്വാസം രോഗിക്ക് വേണം. ജീവൻ അപകടത്തിലായിരിക്കെ, തന്നെ ശുശ്രൂഷിക്കുന്നവരിലും ചികിത്സിക്കുന്നവരിലും വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നത് പരമപ്രധാനമാണ്. ചികിത്സകർ രോഗിക്ക് നൽകുന്ന ബഹുമാനത്തിലൂടെയും കരുതലിലൂടെയുമേ ആ വിശ്വാസം രോഗിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കൂ. മാർപാപ്പ ഓർമിപ്പിച്ചു.
അതുകൊണ്ടാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇപ്രകാരം പറഞ്ഞത്, ഏതൊരു ധർമസ്ഥാപനത്തിനും, ഏതൊരു സഹായകേന്ദ്രത്തിനും മാനുഷിക അനുകമ്പയോളം സ്ഥാനമില്ല എന്ന്. ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.