തെരുവ് കച്ചവടക്കാരനെ എഴുത്തും വായനയും പഠിപ്പിക്കുന്ന ഒൻപത് വയസുകാരി

    പാവപ്പെട്ടവനെന്നോ സമ്പന്നനെന്നോ പ്രായമുള്ളവനെന്നോ നോക്കാതെ മറ്റൊരാളെ സഹായിക്കേണ്ട ഒരു സാഹചര്യത്തിൽ സന്തോഷത്തോടെ അത് ചെയ്യുക എന്നത് എല്ലാവർക്കും അത്ര എളുപ്പമല്ല. 68 കാരനായ ഫ്രാൻസിസ്കോ സാന്റാന ഫിൽ‌ഹോയെ ‘സ്യൂ സെസിൻ‌ഹോ’ എന്ന് സ്നേഹപൂർവ്വം വിളിച്ചുകൊണ്ട് എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു ഒൻപത് വയസുകാരി ടീച്ചർ. വടക്കുകിഴക്കൻ ബ്രസീലിലെ സിയറിലെ ക്രാറ്റോ പട്ടണത്തിലാണ് സംഭവം. നിരക്ഷരരായ അനേകംപേർ അവിടെയുണ്ട്.

    തണുത്ത ഫ്രൂട്ട് ബാറുകൾ വിൽക്കുന്ന ഒരു തെരുവ് കച്ചവടക്കാരനാണ് സ്യൂ സെസിൻ‌ഹോ. തൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അദ്ദേഹം ആരംഭിച്ച ജോലിയാണ് അത്. കനത്ത മാറപ്പെട്ടി ചുമന്ന് നടന്നാണ് ജോലി ചെയ്തിരുന്നത്. തുടക്കത്തിൽ ഈ ജോലി ഭയങ്കര ബുദ്ധിമുട്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ, ഇന്ന് ഭാരം കുറഞ്ഞതരം പെട്ടിയാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

    40 വർഷത്തിലേറെയായി അദ്ദേഹം ബാർബറ പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് തണുത്ത ഫ്രൂട്ട് ബാറുകൾ വിൽക്കുന്നു. 2019 ഏപ്രിലിൽ ആണ് ആദ്യമായി ഈ കുഞ്ഞു ടീച്ചറിന്റെയും പ്രായമായ കുട്ടിയുടെയും കഥ പുറംലോകം അറിയുന്നത്. അന്ന് ബാർബറയ്‌ക്ക് വയസ് ഒൻപത്. അവൾക്ക് സ്കൂൾ, പ്രത്യേകിച്ച് ഇംഗ്ലീഷ് ക്ലാസ് വളരെ ഇഷ്ടമാണ്. ഒരു ഡോക്ടർ, അല്ലെങ്കിൽ ഷെഫ് ആകാൻ ആണ് ബാർബറയ്ക്ക് ആഗ്രഹം.

    അവൾക്ക് വർഷങ്ങളായി സ്യൂ സെസിൻ‌ഹോയെ അറിയാം. “ഒരു ദിവസം, പോർച്ചുഗീസ് ക്ലാസ്സിനുള്ള ഒരു അസൈൻമെന്റിൽ ഒരു സംശയം. എനിക്ക് അൽപ്പം ബുദ്ധിമുട്ടായിരുന്നു. അതിനാൽ ഞാൻ അദ്ദേഹത്തോട് അറിയാമോ എന്ന് ചോദിക്കാൻ പോയി. അദ്ദേഹത്തിന് എന്നെ സഹായിക്കാനാകും എന്നായിരുന്നു എൻ്റെ പ്രതീക്ഷ. തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. – കുഞ്ഞു ബാർബറ പറയുന്നു.

    “നിങ്ങൾക്ക് വായിക്കാനും എഴുതാനും അറിയാമോ? ബാർബറ ചോദിച്ചു. ഞാൻ ഉത്തരം നൽകി, “ഇല്ല, ഞാൻ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല.” അവൾ അവളുടെ നോട്ട്ബുക്ക് തുറന്ന് അവിടെത്തന്നെ വെച്ച് എന്നെ പഠിപ്പിക്കാൻ തുടങ്ങി. ആദ്യം ഞാൻ വിചാരിച്ചു അവൾ തമാശ പറയുകയാണെന്ന്. എന്നാൽ അത് ഒരു ഒൻപത് വയസുകാരിയുടെ ദൃഢനിശ്ചയമായിരുന്നു.” – സ്യൂ സെസിൻ‌ഹോയെ പറയുന്നു.

    ആദ്യം, അക്ഷരമാല എഴുതി തന്നിട്ട് അത് പകർത്തി എഴുതാൻ പറഞ്ഞു. പിന്നെ സ്വന്തം പേരിലുള്ള അക്ഷരങ്ങൾ പഠിപ്പിച്ചു. തെറ്റുകൾ വരുത്തുമ്പോൾ ക്ഷമയോടെ വീണ്ടും പറഞ്ഞു കൊടുത്തു. പരീക്ഷകൾ ഇട്ടു. വീട്ടിലിരുന്ന് ചെയ്യാൻ ഹോം വർക്കുകൾ… അങ്ങനെ പോയി ആ പഠനം. അദ്ദേഹം ഒരു നല്ല വിദ്യാർത്ഥിയാണെന്നാണ് ബാർബറ പറയുന്നത്.

    “എന്റെ സ്വന്തം പേര് എഴുതാൻ പഠിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ബാർബറ എന്നെ വളരെയധികം സഹായിച്ചു. എനിക്കും എന്റെ കുടുംബത്തിനും അവൾ ഒരു മാലാഖയാണ്. അവൾ എന്റെ കുടുംബത്തിന്റെ ഭാഗമായി.” -അദ്ദേഹം പറയുന്നു.

    കുഞ്ഞു ബാർബറയിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്. തനിക്ക് ചെയ്യുവാൻ സാധിക്കുന്ന ഒരു നന്മ അതാവശ്യമുള്ളവർക്ക് ചെയ്ത് കൊടുക്കുവാൻ കാട്ടിയ സന്നദ്ധത വളരെ വലുതാണ്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.