നൈജീരിയയില്‍ ഓരോ ദിവസവും 17 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ 200 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 3,462 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ചാണ് ദിവസവും 17 ക്രൈസ്തവര്‍ വീതം കൊല്ലപ്പെടുന്നു എന്ന ഭയപ്പെടുത്തുന്ന കണക്ക് വ്യക്തമാകുന്നത്.
ജനുവരി ഒന്നിനും ജൂലൈ 18 -നും ഇടയില്‍ 10 വൈദികരും ഒരു പാസ്റ്ററും കൊല്ലപ്പെട്ടിട്ടുണ്ട്. നൈജീരിയ ഇസ്ലാമിക് ജിഹാദിസ്റ്റുകളും അവരുടെ സഖ്യത്തിന് അനുകൂലം നില്‍ക്കുന്നവരുമായ അക്രമികളാണ് ഇവയ്ക്ക് പിന്നിലുള്ളത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് റൂള്‍ ഓഫ് ലോ ആണ് പഠനം നടത്തിയത്.
ബൊക്കോ ഹറാം, ഫുലാനി ഹെര്‍ഡിസ്മാന്‍ എന്നീ തീവ്രവാദസംഘടനകളും അംഗങ്ങളുമാണ് ഇവയ്ക്ക് പിന്നിലുള്ളത്. തട്ടിക്കൊണ്ടു പോകപ്പെടുന്ന 30 പേരില്‍ മൂന്നു പേരെങ്കിലും തടവില്‍ കൊല്ലപ്പെടുന്നതായും കണക്കുകള്‍ പറയുന്നു. 300 ക്രൈസ്തവരെയെങ്കിലും ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ ഈ വര്‍ഷം 300 ദൈവാലയങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്.
കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമാകാന്‍ കാരണം നൈജീരിയന്‍ സുരക്ഷാസേനയുടെ നിഷ്‌ക്രിയത്വവും കഴിവില്ലായ്മയുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബൊക്കോ ഹറാം, ഫുലാനി ഹെഡ്സ്മാന്‍, ഐസിസ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ് എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപപ്രദേശങ്ങളിലും വെല്ലുവിളി ഉയര്‍ത്തുന്നത്. ക്രിസ്തുവിശ്വാസത്തെപ്രതി പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ക്രിസ്തുവിശ്വാസത്തെ നൈജീരിയന്‍ ജനത കാത്തുസൂക്ഷിക്കുന്നു എന്നതാണ് വാസ്തവം.