സ്ത്രീജനങ്ങള്‍ക്ക് പ്രത്യേക അഭിമാനവും മാതൃകയും! വിശുദ്ധ പദവയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന അഞ്ച് പുണ്യാത്മാക്കളില്‍ നാലുപേരും വനിതകള്‍

ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ അഞ്ചു പുണ്യജീവിതങ്ങളെ വിശുദ്ധ പദവിയിലേയ്ക്ക്‌ ഉയര്‍ത്തി പ്രതിഷ്ഠിക്കുമ്പോള്‍ അതില്‍, മറിയം ത്രേസ്യ ഉള്‍പ്പടെ നാലുപേരും വനിതകളാണ്. സി. ജൂസെപ്പീന വന്നിനീ, സി. മാര്‍ഗിരിറ്റ ബേയ്‌സ, സി. ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരാണ് അവര്‍.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വിസ് അല്മായ വനിതയും സ്റ്റിഗ്മാറ്റിസ്റ്റുമാണ് മാര്‍ഗിരിറ്റ. തുന്നല്‍പ്പണിക്കാരിയായി ലളിതമായ ജീവിതം നയിച്ചുവന്നിരുന്ന അവര്‍ ക്രിസ്തുവിനു വേണ്ടി മാത്രം ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ വ്യക്തിയായിരുന്നു. കാന്‍സര്‍ രോഗിയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ സുഖപ്പെടുന്നതിലേറെ അത് സഹിക്കാന്‍ ശക്തി നല്കണമേയെന്നായിരുന്നു അവള്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാല്‍, പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ മാതാവിന്റെ അമലോത്ഭവത്വം വിശ്വാസ സത്യമായിപ്രഖ്യാപിച്ച ദിവസം അത്ഭുതകരമായി മാര്‍ഗരീറ്റ സുഖം പ്രാപിച്ചു.

അനാഥത്വത്തിന്റെ ബാല്യകാലമായിരുന്നു ജൂസെപ്പീന വന്നീനിക്കുണ്ടായിരുന്നത്. ചെറുപ്രായത്തില്‍ തന്നെ അപ്പനും അമ്മയും അവള്‍ക്ക് നഷ്ടമായി. ഡോട്ടേഴ്‌സ് ഓഫ് സെന്റ് കാമിലസ് എന്ന സഭാസ്ഥാപകയാണ് ജൂസെപ്പീന.

രണ്ടു തവണ സമാധാനത്തിനുള്ള നോബെല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ് സി. ഡല്‍സ് ലോപ്പേസ്. പതിനാറാം വയസു മുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു. 1992-ലായിരുന്നു മരണം. ഈ വിശുദ്ധയുടെ പുണ്യദേഹം ഇതുവരെയും അഴുകിയിട്ടുമില്ല. ബ്രസീലില്‍ നിന്നുള്ള ആദ്യ വനിതാ വിശുദ്ധയാണ് സി. ഡല്‍സ് ലോപ്പേസ്. വാ.

ജോണ്‍ ഹെന്റി ന്യൂമാനാണ് ഇവരോടൊപ്പം വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന മറ്റൊരു പുണ്യാത്മാവ്.