സേലം രൂപതയുടെ മെത്രാനായി ഡോ. അരുള്‍സെല്‍വം രായപ്പനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു

സേലം രൂപതയുടെ മെത്രാനായി ഡോ. അരുള്‍സെല്‍വം രായപ്പനെ (60) ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇന്നലെയാണ് (2021 മേയ് 31 തിങ്കളാഴ്ച) ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വത്തിക്കാനില്‍ നടന്നത്. ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റര്‍ ഫോര്‍ കാനന്‍ ലോ സ്റ്റഡീസിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു ഫാ. ഡോ. അരുള്‍സെല്‍വം. പോണ്ടിച്ചേരി അതിരൂപതയുടെ ട്രൈബ്യൂണലിലെ ജഡ്ജ് കൂടിയാണ് ഡോ. അരുള്‍സെല്‍വം.

പോണ്ടിച്ചേരി കൂടല്ലൂരിലെ ശാന്തിപ്പെട്ടില്‍ 1960 നവംബര്‍ 18-നാണ് ഫാ. അരുള്‍സെല്‍വം രായപ്പന്‍ ജനിച്ചത്. കൂടല്ലൂരിലെ സെന്റ് ആഗ്നസ് മൈനര്‍ സെമിനാരി, സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മധുരയിലെ ക്രൈസ്റ്റ് ഹാള്‍ സെമിനാരി, ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

1986 മേയ് 20-നാണ് പോണ്ടിച്ചേരി കൂടല്ലൂര്‍ അതിരൂപതയ്ക്കുവേണ്ടി ഫാ. അരുള്‍സെല്‍വം വൈദികനായി അഭിഷിക്തനായത്. കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റുമുണ്ട്. വിവിധ ഇടവകകളില്‍ സഹവികാരി, വികാരി എന്നീ പദവികളിലും സെമിനാരികളില്‍ റെക്ടറായും വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടറായും കാനോന്‍ നിയമവുമായി ബന്ധപ്പെട്ട സഭയുടെ വിവിധ സ്ഥാപനങ്ങളുടെ തലവനായുമെല്ലാം അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

റോമിലെ പഠനത്തിനുശേഷം 1994 മുതല്‍ ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാനോന്‍ നിയമാധ്യാപകനായി സേവനം ചെയ്യുകയായിരുന്നു ഫാ. അരുള്‍സെല്‍വം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.