പുതുമയുടെ ചടുല താളവുമായി യമുന പാടുന്നു

മരിയ ജോസ്

മലരേ മൗനമാ…
മൗനമേ… വേദമാ…
മലർകൾ പേസുമാ…
പേസിനാൽ ഓയുമാ അൻപേ…

1995 കാലഘട്ടത്തെ പ്രണയാതുരമാക്കിയ ഒരു സംഗീതം. എസ്.പി. ബാലസുബ്രഹ്മണ്യന്‍ സാറും എസ്. ജാനകിയമ്മയും ചേർന്ന് പാട്ടിന്റെ പാലാഴിയിൽ കടഞ്ഞെടുത്ത ആ പ്രണയഗാനം ഇന്നും ഒഴുകുകയാണ് ഒരു യമുനാനദിയായി… സംഗീതാസ്വാദകരെ 25 വർഷം പിന്നോട്ടു നയിച്ച്, ആ പാട്ടിന്റെ ആലാപനവും അത് പകരുന്ന അനുഭൂതിയും ഒട്ടും ചോരാതെ, ശ്രുതിമാധുര്യത്താല്‍ അനേകരെ സ്തബ്ധരാക്കിയ ഒരു പാട്ടുകാരി – യമുനാ മാത്യു. പാട്ട് കേട്ട മാത്രയിൽ അനേകർ ചോദിച്ചു: “എവിടെയായിരുന്നു ഇത്രയും നാൾ?” എന്നിട്ട് പാട്ടു കേള്‍ക്കല്‍ തുടര്‍ന്നു. പിന്നീടുവന്ന യമുനയുടെ പാട്ടുകളും സംഗീതത്തിന്റെ വശ്യസൗന്ദര്യത്തിന്റെ മൂർത്തീരൂപമായിരുന്നു. കേട്ടവർ വീണ്ടും വീണ്ടും കേട്ടു… സംഗീതലോകത്തെ പ്രശസ്തരായ വ്യക്തികൾ പോലും അഭിനന്ദനവുമായി എത്തി.

പലർക്കും യമുനാ മാത്യു എന്ന പാട്ടുകാരി ഒരു പുതുമുഖമാണ്. എന്നാൽ, യമുന പാടുന്നതും, യമുനയുടെ പാട്ടുകളെ അഭിനന്ദനങ്ങൾ തേടിയെത്തുന്നതും ആദ്യമായല്ല. സംഗീതത്തെ ഒരു തപസ്യയായി കണ്ടുകൊണ്ടുള്ള ഒരു വലിയ പ്രയാണത്തിലായിരുന്നു അവർ. ഇപ്പോൾ ഖജുരാഹോ ഡ്രീംസ്, ദീപക് ദേവിന്റെ മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവന്റെ റീ-റെക്കോർഡിംഗ് എന്നിവ ചെയ്ത് സിനിമാ സംഗീതരംഗത്തേയ്ക്ക് കാലെടുത്തു വച്ചിരിക്കുകയാണ് യമുന.

തീവ്രമായി ആഗ്രഹിക്കുന്നതെന്തും നമുക്ക് ലഭ്യമാകും എന്ന വലിയ സത്യത്തിന്റെ ഉദ്ദാഹരണമാണ് യമുനയുടെ സംഗീതജീവിതം. സിനിമാ സംഗീതരംഗത്തെ പുത്തൻ താരോദയമായ യമുന, തന്റെ സംഗീതജീവിതത്തെയും വഴിത്തിരിവുകളെയും കുറിച്ച് ലൈഫ് ഡേ -യോട് മനസു തുറക്കുന്നു.

സംഗീതവാസന തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾ

പൂഞ്ഞാർ പ്ലാത്തോട്ടത്തിൽ കുടുംബത്തിലെ ഇളംതലമുറയ്ക്ക് സംഗീതം ജന്മവാസനയാണെന്നു തിരിച്ചറിഞ്ഞത് യമുനയുടെ മാതാപിതാക്കളായ പി.ടി. മാത്യുവും എൽസിയുമാണ് – അപ്പച്ചായിയും അമ്മയും. പറമ്പിലും തൊടിയിലും മകൾ മൂളിനടന്ന പാട്ടിന് അവളുടെ ജീവിതത്തെ ശോഭനമാക്കുവാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ്, യമുനയേയും അനുജത്തി റ്റീനയേയും കെ.ജി. രാഘവമേനോൻ സാറിന്റെ കീഴിൽ ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിപ്പിച്ചു. സംഗീതത്തെ അത്ഭുതത്തോടെ നോക്കിനിന്ന ആ നാലാം ക്ലാസുകാരിയെ സ്നേഹത്തോടെ ചേർത്തുനിർത്തി അതിന്റെ ആഴങ്ങളിലേയ്ക്ക് ആദ്യമായി കൂട്ടിക്കൊണ്ടുപോയത് രാഘവമേനോൻ മാഷായിരുന്നു. വഴക്കുപറയാതെ സ്നേഹത്തോടെയുള്ള ആ തിരുത്തലുകളായിരുന്നു സംഗീതം ഇഷ്ടപ്പെടുന്നതിനും കൂടുതൽ പഠിക്കുവാനും തന്നെ പ്രേരിപ്പിച്ചത് എന്ന് യമുന പറയുന്നു.

മാഷ് വീട്ടിൽ വന്നു പഠിപ്പിച്ച് തിരിച്ചുപോകും. തുടർന്ന് വൈകുന്നേരമുള്ള കുരിശുവരയ്ക്കു ശേഷം അപ്പച്ചായി ചോദിക്കും, ഇന്ന് സാർ എന്താണ് പഠിപ്പിച്ചത് എന്ന്. അന്ന് പഠിപ്പിച്ച പാഠങ്ങളും, ഭക്തിഗാനങ്ങളും, കർണ്ണാടക സംഗീതവും, അദ്ദേഹത്തിനിഷ്ടപ്പെട്ട സിനിമാപാട്ടുകളും ഒക്കെയായി പിന്നീടുള്ള മണിക്കൂറുകൾ സംഗീതമുഖരിതമായിരുന്നു. ഞങ്ങൾ അറിഞ്ഞോ അറിയാതെയോ സംഗീതത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതിനുള്ള വലിയൊരു പ്രചോദനമായിരുന്നു ആ സമയം. കൂടാതെ, വലിയ അവധിക്കു തറവാട്ടിൽ ചെല്ലുമ്പോൾ മുത്തച്ഛന്റെ നേതൃത്വത്തിൽ ഒരു അര മണിക്കൂർ, കുരിശുവരയ്ക്കു മുമ്പ് പാട്ട് പാടും. യമുനേ… എന്ന മുത്തശ്ശന്റെ നീട്ടിയുള്ള വിളിയായിരുന്നു ഓരോ ദിവസത്തെയും പാട്ട് സെക്ഷൻ തുടങ്ങുന്നതിനുള്ള സൂചന എന്ന് യമുന ഓർക്കുന്നു. പിന്നെ കസേരയിലും മറ്റും താളം പിടിച്ച് എല്ലാവരും കൂടെ ഒരു പാട്ടാണ്. ചുരുക്കത്തിൽ, ഇതൊക്കെയാണ് സംഗീതത്തെ ഹൃദയത്തോട് ചേർത്തുനിർത്തുന്നതിനു ലഭിച്ച പ്രചോദനങ്ങൾ.

പാട്ടിനൊപ്പവും വയലിനും കളരിയും

സത്യം പറഞ്ഞാൽ കുട്ടികളെ അടക്കിയിരുത്താന്‍ വേണ്ടിയാണ് പാട്ട് പഠിപ്പിക്കാൻ ആദ്യം വീട്ടുകാര്‍ തീരുമാനിച്ചത്. തന്നെയുമല്ല, സംഗീതത്തോട് ഏറെ താത്പര്യമുള്ളവരായിരുന്നു ആ മാതാപിതാക്കൾ. അങ്ങനെ സംഗീതപഠനം ആരംഭിച്ചു. ഒപ്പം തോമസ് തീക്കോയി സാറിന്റെ കീഴിൽ വയലിനും. ഈ അവസരത്തിൽ തന്നെ ഹാർമോണിയത്തിൽ ഒരു കൈ നോക്കുവാനും യമുനയ്ക്കു കഴിഞ്ഞു. ഹാർമോണിയത്തിൽ കുർബാനയുടെ പാട്ടുകൾ വായിക്കുന്നതിനുള്ള പരിശീലനം ഇടവക ദൈവാലയത്തിൽ നിന്നും ലഭിച്ചു. പാട്ടും കൂത്തും ഒക്കെയായി നടക്കുന്ന മകൾക്ക് ഏതെങ്കിലും പ്രതിസന്ധിഘട്ടത്തിൽ ഒറ്റയ്ക്കായാൽ തടികേടാകാതെ രക്ഷപെടുന്നതിനായി കളരിപ്പയറ്റും ഈ കാലയളവിൽ അഭ്യസിപ്പിക്കാൻ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വലിയ അവധിക്കാലങ്ങളില്‍ രണ്ടു മാസം കളരിപ്പയറ്റ് പരിശീലനവും നടന്നു.

സംഗീതലോകത്തേയ്ക്കുള്ള ഒരു പറിച്ചുനടീല്‍

പൂഞ്ഞാര്‍, സെന്റ് ആന്റണീസ് സ്കൂളില്‍ (കൊവേന്ത സ്കൂള്‍) ആയിരുന്നു പഠനം. പാട്ടിന്റെ ലോകത്തേയ്ക്ക് വളരുവാൻ നിരവധി അവസരങ്ങള്‍ അവിടെനിന്ന് ലഭിച്ചു. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞു. ഇന്നത്തെപ്പോലെ പ്ലസ് വണ്‍, പ്ലസ് ടു അന്നില്ല; പ്രീഡിഗ്രി ആണ്. പത്താം ക്ലാസ് കഴിഞ്ഞതോടെ വീട്ടുകാര്‍ക്ക് ഒരു കാര്യം മനസിലായി, പാട്ടിന്റെ ലോകത്തിലേയ്ക്ക് മാത്രമേ ഇവളെ പഠിപ്പിക്കാൻ വിടാന്‍ പറ്റുകയുള്ളൂ എന്ന്. അതിനു കാരണം എന്റെ പഠിപ്പിന്റെ ഗുണവും തന്നെ – യമുന ഒരു ചെറു ചിരിയോടെ പറഞ്ഞു.

എന്തുതന്നെ ആയാലും പ്രീഡിഗ്രി, ഫോർത്ത് ഗ്രൂപ്പിൽ ആദ്യം അൽഫോൻസാ കോളേജിൽ ചേർത്തുവെങ്കിലും ഒരു വർഷത്തിനുശേഷം അവിടെ നിന്നും തിരുവനന്തപുരം ഗവണ്മെന്റ് വുമൺസ് കോളേജിലേയ്ക്കു മാറി. ചിത്ര ചേച്ചിയൊക്കെ പഠിച്ച കോളേജായിരുന്നു അത്. അവിടെ തേർഡ് ഗ്രൂപ്പിൽ സംഗീതം മെയിൻ എടുത്ത് പ്രീഡിഗ്രി പഠനം വീണ്ടും ആരംഭിച്ചു.

ശരിക്കും പ്രീഡിഗ്രി പഠനകാലത്താണ് സംഗീതലോകത്തേയ്ക്ക് ആഴത്തിലിറങ്ങുന്നതും അതിനെ പ്രഫഷനും പാഷനുമായി അംഗീകരിക്കുന്നതും. സംഗീതത്തെ തേടിയലയുന്ന ഒരുകൂട്ടം വിദ്യാർത്ഥികൾ – അങ്ങനെ ഒരു ഗ്രൂപ്പിന്റെ കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ. പോരാത്തതിന് മ്യൂസിക് ഡിപ്പാർട്ട്മെന്റുകാർ എല്ലാവരും ഒരേ ഹോസ്റ്റൽ ബ്ലോക്കിലും. അതിരാവിലെയുള്ള സാധകം ചെയ്യലും പാട്ട് പഠനവും ഒക്കെ അങ്ങനെ ജീവിതചര്യയായി മാറുകയായിരുന്നു.

ഭക്തിഗാനത്തിലൂടെ സംഗീതലോകത്തേയ്ക്ക്

അന്നൊക്കെ സംഗീതം പഠിക്കുന്നവർ വളരെ കുറവാണ്. അങ്ങനെയിരിക്കുമ്പോഴാണ് പാലായിലെ ബൈബിള്‍ കൺവെൻഷന് അച്ചന്മാർ ഒരു സിഡി ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ക്രിസ്ത്യാനിയായ, പാട്ടു പഠിക്കുന്ന യമുനയെക്കുറിച്ച് അറിഞ്ഞ വൈദികർ, ഒന്നു പാടിച്ചുനോക്കാം എന്നു കരുതി.

ഫാ. ജോസ് അഞ്ചാനി, ഫാ. ജോസ് തറപ്പേൽ എന്നിവരുടെ ആ സിഡി -യിൽ ട്രാക് പാടാനായിട്ടാണ് ആദ്യമായി സ്റ്റുഡിയോയിൽ ചെന്നത്. അന്ന് പാട്ട് ഇഷ്ടപ്പെട്ട അച്ചന്മാർ നാലുവരി പാടിപ്പിച്ചു. അതിനുശേഷം സിഎംഐ വൈദികനായ ആന്റണി ഉരുളിയാനിക്കലച്ചന്റെ ഒരു വർക്കിൽ പാടി. ഈ സമയം തന്നെ പഠനവും തുടർന്നു. സംഗീതത്തിൽ ബിരുദവും ബിരുദാനന്തരബിരുദ പഠനവും. ഒപ്പം എഷ്യാനെറ്റിലും സൂര്യയിലും ചില പരിപാടികള്‍ക്ക് കോംപയറിങ്ങും. അറിയപ്പെടുന്ന ഒരു ഗായികയിലേക്കുള്ള യാത്ര ആ സമയം തന്നെ യമുന ആരംഭിച്ചുകഴിഞ്ഞിരുന്നു. കൂടാതെ, ബിരുദ കാലയളവിൽ ഓൾ ഇന്ത്യ റേഡിയോയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു യമുന. പിജി പഠിച്ചു കൊണ്ടിരുന്നപ്പോൾ പനച്ചിക്കാട് ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിച്ചത് ഒരു ഗായിക എന്ന നിലയിൽ യമുനയ്ക്കു ഏറെ അഭിമാനിക്കാവുന്ന ഒന്നായിരുന്നു.

‘സ്നേഹസൂര്യനാം യേശുവേ…’ എന്ന വരികളിലൂടെയാണ് യമുനയുടെ ശബ്ദം ലോകത്തിനു പരിചിതമാകുന്നത്. തുടർന്ന് മുപ്പതോളം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. ക്രിസ്ത്യൻ ഭക്തിഗാനങ്ങളും സംഗീതപഠനവും ഒക്കെയായി അങ്ങനെ നടക്കുന്ന സമയത്താണ് ബന്ധു കൂടിയ ഡെന്നീസ് ജോസഫിലൂടെ സംഗീതസംവിധായകനായ സണ്ണി സ്റ്റീഫൻ സാറിനെ പരിചയപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ ഒരു വർക്ക് കിട്ടുന്നതിലേയ്ക്ക്, ആ പരിചയം നയിച്ചു. ‘സ്നേഹമില്ലെങ്കിൽ ഞാൻ ചിലമ്പുന്ന ചെമ്പാകും…’ എന്നു തുടങ്ങുന്ന ആ പാട്ട് ശരിക്കും ലൈഫിൽ ഒരു പ്രധാനപ്പെട്ട വർക്കായിരുന്നു എന്ന് യമുന ഓർക്കുന്നു. ഒരുപക്ഷേ, അനേകം ആളുകൾ ഇന്ന് ഓർത്തിരിക്കുന്ന, താന്‍ പാടിയ ഒരു പാട്ടും അതുതന്നെയാണ് എന്ന് യമുന പറയുന്നു. മ്യൂസിക് മെസേജ് എന്ന മിനിസ്ട്രിക്കു വേണ്ടി തയ്യാറാക്കിയ കാസറ്റിലാണ് ഈ ഗാനം ഉൾപ്പെടുത്തിയിരുന്നത്. സണ്ണി സ്റ്റീഫന്റെ അഞ്ചാറ് പാട്ട് പടാന്‍ സാധിച്ചു.

ക്രിസ്ത്യൻ ഗാനങ്ങൾക്കപ്പുറത്തേയ്ക്കുള്ള സഞ്ചാരം

വിജയരാഘവന്റെ നാടകട്രൂപ്പിനു വേണ്ടി പൂഞ്ഞാർ വിജയൻ തയ്യാറാക്കിയ ഒരു നാടകഗാനവും, ഐഎംഎസ് ധ്യാനകേന്ദ്രം, ക്രിസ്റ്റീൻ ധ്യാനകേന്ദ്രം എന്നിവയ്ക്കു വേണ്ടിയുള്ള കാസറ്റുകളിലും പാടിയിട്ടുണ്ട്. റോണി റാഫേലിന്റെ വർക്കില്‍ പാടിയത്അക്കാലത്താണ്. എം.ജി. ശ്രീകുമാർ, മാര്‍ക്കോസ്, ബിജു നാരായണന്‍, കെസ്റ്റർ, അഫ്സല്‍, വിധു പ്രതാപ്‌, മധു ബാലകൃഷ്ണന്‍ എന്നിവർക്കൊപ്പം ഡ്യൂയറ്റുകള്‍ പാടാന്‍ ഈ കാലയളവിൽ യമുനയ്ക്ക് അവസരം ലഭിച്ചു. കൂടാതെ, മുരളി സിത്താര മ്യൂസിക് ചെയ്ത സീരിയലുകളിലും സിനിമയ്ക്കായി എം.ജി. രാധാകൃഷ്ണന്‍ സാറിന്റെയും, രവീന്ദ്രൻ മാഷിന്റെയും, ജോൺസൻ മാഷിന്റെയും പാട്ടുകളിൽ കോറസും ട്രാക്കും പാടുവാനും പെരുമ്പാവൂർ രവീന്ദ്രനാഥ് സാറിനൊപ്പം വർക്ക് ചെയ്യുവാനും യമുനയ്ക്കു സാധിച്ചിരുന്നു.

സംഗീതത്തിലേയ്ക്ക് വീണ്ടും ക്ഷണവുമായി ഡിവൈൻ മ്യൂസിക് മിനിസ്ട്രി

ഡിവൈനിൽ ധ്യാനം കൂടാൻ പോകുന്നത് സത്യത്തില്‍ വലിയ മാറ്റത്തിനു കാരണമായി. ശരിക്കും ആത്മാവിനും മനസിനും ഒരുപോലെ ധൈര്യം പകർന്ന ഒരു ധ്യാനമായിരുന്നു അത്. ആ ധ്യാനത്തിൽ വച്ചാണ് യമുന ദൈവത്തെ കൂടുതൽ അറിയുന്നത്. “ഇന്ന് ഞാൻ എങ്ങനെയാണെന്നു നിങ്ങൾ കാണുന്നോ, അത് ആ ധ്യാനത്തിൽ വച്ച് ദൈവം തന്ന കൃപയാലാണ്. പണ്ടൊക്കെ കല്ലു പോലെ നിന്നു പാടുന്ന ഞാൻ ആ ധ്യാനത്തിൽ പങ്കെടുത്തതിനു ശേഷമാണ് പുഞ്ചിരിയോടെ പാടുവാൻ തുടങ്ങിയത്” – യമുന വെളിപ്പെടുത്തുന്നു.

ഈ സമയത്ത് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടന്ന ഒരു പരിപാടിയിൽ മാതാവിന്റെ വേഷം ചെയ്യുവാനും പരിശുദ്ധ അമ്മയുടെ സ്നേഹസ്പർശം അനുഭവിക്കുവാനും ഈ പാട്ടുകാരിക്ക് കഴിഞ്ഞു. ചുരുക്കത്തിൽ ഡിവൈനിൽ എത്തിയ യമുനയെ ദൈവം മാറ്റങ്ങളുടെ പാതയിലേയ്ക്ക് നയിക്കുകയായിരുന്നു. അവിടെ വച്ചാണ് ദൈവത്തിനുവേണ്ടി പാടുക എന്ന ദൗത്യം ഏറ്റെടുത്തത്.

ചെറുതായി തുടങ്ങിയ മിനിസ്ട്രിയിൽ നാലു ഭാഷകളിലായി സംഗീതശുശ്രൂഷ നടത്തുവാൻ ദൈവം ഈ കാലയളവിൽ യമുനയെ സഹായിച്ചു. അവിടുന്നാണ് വീണ്ടും സംഗീതലോകത്തിലേയ്ക്ക് മടങ്ങിയെത്തുന്നത്. ഡിവൈൻ മിനിസ്ട്രിയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന സമയം നായ്ക്കൻപറമ്പിൽ അച്ചൻ തയ്യാറാക്കിയ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു പാട്ടിന്റെ കന്നഡ വേർഷൻ പാടാനുള്ള അവസരം യമുനയെ തേടിവന്നു. തുടര്‍ന്ന് നാലു ഭാഷകളിലായി പത്തോളം സി.ഡി. കളില്‍ പാടിയിട്ടുണ്ട്.

വീണ്ടും സംഗീതത്തിലേയ്ക്ക്

അങ്ങനെയിരിക്കെ, ആകാശവാണിയിലെ ബി ഗ്രേഡ് അപ്ഗ്രേഡ് ചെയ്തേക്കാം എന്നു കരുതി അതിനായുള്ള പ്രാക്ടീസും മറ്റും തുടങ്ങി. സുഹൃത്തുക്കൾ അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നു. ഏതാണ്ട് ഈയൊരു സമയത്തു തന്നെയാണ് ഫേസ് ബുക്കിൽ ആക്റ്റീവ് ആകാനും പാട്ടുപാടി റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്യുവാനുമൊക്കെ തുടങ്ങിയത്. അതിന് നല്ല റെസ്പോൺസായിരുന്നു ലഭിച്ചത്. അതോടെ ഒരു കാര്യം മനസിലായി, ശബ്ദം ഇപ്പോഴും സ്റ്റെഡിയായി നിൽക്കുന്നുണ്ട്. അതിനാൽ ഒഴിവുസമയങ്ങളിൽ പരിശീലനവും തുടർന്നു.

അങ്ങനെ മുന്നോട്ടുപോയപ്പോഴാണ് യാദൃശ്ചികമായി ജെറി അമൽദേവ് സാറിനെ കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യ പൂഞ്ഞാർ സ്വദേശിനി ആയതിനാൽ തന്നെ നേരത്തെ പരിചയമുണ്ടായിരുന്നു. നാളുകൾക്കു ശേഷമാണ് അദ്ദേഹത്തെ കാണുന്നതെങ്കിലും യമുനയെ അദ്ദേഹം ഓർത്തിരുന്നു. അദ്ദേഹത്തോട് യമുന തന്റെ വിശേഷങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “ഒരു ആർട്ടിസ്റ്റിന് തന്റെ കഴിവുകളെ മൂടിവച്ചുകൊണ്ട് ഒരിക്കലും നില്‍ക്കാന്‍ കഴിയില്ല. നീ പുറത്തുവരണം. ഏതായാലും കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങി. ഇവിടെ അൽഫോൻസ് (അൽഫോൻസ് ജോസഫ്) ഉണ്ട്. അദ്ദേഹത്തെ കോൺടാക്ട് ചെയ്യുക. അദ്ദേഹം നിനക്കു വേണ്ട നിർദ്ദേശങ്ങൾ നൽകും.”

സംഗീതസംവിധായകനായ അൽഫോൻസ് ജോസഫിനെ ഡിവൈനിൽ വച്ച് പരിചയമുള്ളതിനാൽ അന്നുതന്നെ അദ്ദേഹത്തെ ചെന്നുകണ്ടു. അദ്ദേഹത്തോട് ഒന്നുമാത്രമേ യമുന ആവശ്യപ്പെട്ടുള്ളൂ. “എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. സംഗീതവുമായി ബന്ധപ്പെട്ടുനിൽക്കണം. എന്നാൽ, വീട്ടില്‍ നിന്നും മാറിനിൽക്കാനും പറ്റില്ല.” കാരണം വീട്ടില്‍ കുട്ടികളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്.

ആവശ്യം കേട്ട ശേഷം അൽഫോൻസ് ചേട്ടൻ പാട്ട് പാടിപ്പിച്ചു. തുടർന്ന്, ക്രോസ്സ് റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിൽ (അൽഫോൻസ് ജോസഫിന്റെ മ്യൂസിക് അക്കാദമി) ടീച്ചേർസ് ട്രെയിനിങ് പ്രോഗ്രാം എന്നൊരു കോഴ്സ് ഉണ്ട്. അതിൽ ചേരുവാൻ പറഞ്ഞു. ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ ക്ലാസുള്ളൂ. ഭർത്താവുമായി ആലോചിച്ചശേഷം അതിന് ഓക്കേ പറഞ്ഞു. സിനിമാരംഗത്തെ ആളുകളുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുവാൻ ഇതിലൂടെ യമുനയ്ക്കു കഴിഞ്ഞു.

ഈ സമയം തന്നെ ജെറി മാഷ് യമുനയെ ദീപക് ദേവിനും ഗോപി സുന്ദറിനും ഒക്കെ പി.സി ജോർജ്ജിന്റെ (പൂഞ്ഞാര്‍ എം.എല്‍.എ.) അനന്തരവള്‍ ആണെന്നും മികച്ച പാട്ടുകാരിയാണെന്നും പരിചയപ്പെടുത്തിയിരുന്നു. പിന്നീട് അവരെ നേരിട്ട് പോയിക്കണ്ടു, പരിചയപ്പെട്ടു. കോറസ് ആണ് ചോദിച്ചിരുന്നതെങ്കിലും അടുത്തിടെ ദീപക് ദേവിന്റെ, മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവന്റെ റീ-റെക്കോർഡിങ് ചെയ്യാൻ അവസരം ലഭിച്ചു. അതിനുശേഷം ഗോപി സുന്ദറിന്റെ വർക്കിൽ വിജയ് യേശുദാസിന്റെ കൂടെ ഒരു ഡ്യൂയറ്റിലേയ്ക്ക് യമുനയെ ക്ഷണിച്ചു. ഷൂട്ടിങ് പൂർത്തിയാക്കിയ ‘ഖജുരാഹോ ഡ്രീംസ്’ എന്ന ആ സിനിമ ലോക്ക് ഡൗൺ കാരണം റിലീസായില്ല. എന്തായാലും സിനിമാരംഗത്തെ ഗായികയായുള്ള തന്റെ പ്രയാണത്തിന് ചിറകുവിരിച്ചിരിക്കുകയാണ് യമുന.

ഗായിക മാത്രമല്ല; അധ്യാപികയും

കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന യമുന ഒരു ഗായികയുടെ റോളിൽ മാത്രമല്ല, അധ്യാപികയുടെ റോളിലും തിളങ്ങുന്നുണ്ട്. നേരത്തെ, പള്ളിക്കൂടം സ്കൂളിൽ ആയിരുന്നു യമുന പഠിപ്പിച്ചിരുന്നത്. ഇപ്പോൾ ടീച്ചേർസ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി രാജഗിരിയിലും മറ്റും കുട്ടികൾക്ക് സംഗീത വർക്ക് ഷോപ്പ് നൽകിവരുന്നു.

ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വർക്ക് ഷോപ്പുകളാണ് നടത്തിവരുന്നത്. കുട്ടികൾ അറിയാതെ തന്നെ അവരിലേയ്ക്ക്‌ സംഗീതത്തെ എത്തിക്കുന്ന അദ്ധ്യാപനരീതിയാണ് ഈ വർഷോപ്പുകളുടെ പ്രത്യേകത. കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളുടെ ഉള്ളിലെ സംഗീതത്തെ കണ്ടെത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഇവിടെ. കൂടാതെ, ശ്വാസത്തെ കൺട്രോൾ ചെയ്യാൻ പഠിപ്പിക്കുന്നത് ഇൻഡയറക്ട് ആയ എക്സർസൈസുകളിൽ കൂടെയും. തമാശയും കഥയുമൊക്കെയായി കുട്ടികൾ അത് ആസ്വദിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നും – യമുന പറയുന്നു.

കൂട്ടുകാരാണ് ശക്തി

മാതാപിതാക്കളും വല്യച്ഛനുമായിരുന്നു സംഗീതയാത്രയിൽ കുടുംബത്തിൽ നിന്നുള്ള ഏറ്റവും വലിയ പിന്തുണ. അതുപോലെതന്നെ കൂട്ടുകാരും പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു. സംശയങ്ങൾ ചോദിക്കുമ്പോൾ ഏതു നേരത്താണെങ്കിലും അത് പറഞ്ഞുകൊടുക്കുവാനും വീഡിയോ കോളിലൂടെയും മറ്റും തിരുത്തലുകൾ നൽകുവാനും സഹപാഠികളും സുഹൃത്തുക്കളും മത്സരിക്കുന്ന അനുഭവമാണ് യമുനയ്ക്കുള്ളത്. അതിൽ പ്രധാനിയാണ് ബിന്നി കൃഷ്ണകുമാർ എന്ന സീനിയർ. ബിന്നി കൃഷ്ണകുമാർ എന്നാല്‍ ‘ചന്ദ്രമുഖി’യിലെ ‘രാ രാ…’ എന്ന പാട്ടു പാടിയ ആള്‍ തന്നെ!

ഇപ്പോള്‍ ലഭിക്കുന്ന പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും യമുനയുടെ സംഗീതജീവിതത്തിന് കരുത്തു പകരുകയാണ്. ലോക്ക് ഡൗൺ ആയതുമുതലാണ് യമുനയുടെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത പാട്ടുകൾക്ക് കൂടുതൽ റീച്ച് കിട്ടുന്നത്. കൂടുതൽ ആളുകൾ ശ്രദ്ധിച്ച പോസ്റ്റുകളിൽ ഒന്നായിരുന്നു ‘സായന്തനം’ എന്ന പാട്ട്. ആ പാട്ടിന് അഭിനന്ദനങ്ങളുമായി എത്തിയവരിൽ രവീന്ദ്രൻ മാഷിന്റെ ഭാര്യ, തിരനോട്ടം എന്ന ചിത്രത്തിന്റെ സംവിധായകൻ അശോക് കുമാർ തുടങ്ങി നിരവധി പ്രശസ്തരും ഉണ്ടെന്നത് ഏറെ സന്തോഷത്തോടെയാണ് യമുന ഓർക്കുന്നത്. പാട്ട് കേട്ട ശേഷം നിരവധി ഓഫറുകളാണ് സിനിമയിൽ നിന്നും വരുന്നത്. ഒപ്പം ഒരു യുട്യൂബ് ചാനലും യമുന ആരംഭിച്ചുകഴിഞ്ഞു.

ഇനി സംഗീതം സീരിയസാണ്

ഒന്നും ചെയ്യാതെ തന്നെ സംഗീതലോകത്ത് ഇത്രയധികം അവസരങ്ങൾ ദൈവം നൽകുമ്പോൾ അത് ദൈവനിയോഗമാണെന്നു തിരിച്ചറിയുകയാണ് യമുന. അതിനാൽ തന്നെ തന്റെയുള്ളിൽ ഈശ്വരൻ നൽകിയ സംഗീതത്തെ അതിന്റെ പൂർണ്ണതയിൽ പരിപോഷിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു.

ഇനി യമുനയ്ക്ക് സംഗീതം ഗൗരവമായ വിഷയമാണ്. സംഗീതം കൂടുതൽ അഭ്യസിക്കുന്നതിനുള്ള അവസരങ്ങൾ യമുന ഉപയോഗിച്ചുതുടങ്ങി. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ ചേർന്നു. ഒപ്പം ക്രോസ്സ് റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും വെസ്റ്റേൺ സംഗീതവും വോക്കലും കീ ബോർഡും പഠിക്കുന്നുണ്ട്. ഇന്ന് മലയാള സിനിമാരംഗത്ത് പുതിയ വോയിസുകൾ ട്രൈ ചെയ്യാൻ ശ്രമിക്കുന്നവരാണ് കൂടുതലും. അതിനാൽ തന്നെ ആ സാധ്യതകൾ യമുനയ്ക്കു മുമ്പില്‍ തുറക്കുന്നത് അവസരങ്ങളുടെ ലോകവും.

സംഗീതത്തെ പണമുണ്ടാക്കാനുള്ള ഒരു ഏർപ്പാടായി മാത്രം കാണാന്‍ യമുനയ്ക്ക് താത്പര്യമില്ല. പക്ഷേ, വെറുതെ പാടുമ്പോള്‍ അതിന്റെ മൂല്യം നഷ്ടപ്പെടുകയും ചെയ്യും. സംഗീത ലോകത്തുള്ളവര്‍ക്കും മാന്യമായ പ്രതിഫലത്തിന് അര്‍ഹതയുണ്ട്; പക്ഷേ, പണം മാത്രമായി സംഗീതം മാറരുത് – ഇതാണ് യമുനയുടെ പക്ഷം.

സംഗീതം എന്നാൽ യമുനയ്ക്കു ജീവിതമാണ്, ജീവനാണ്. പഠിക്കും തോറും കൂടുതൽ പഠിക്കാനുണ്ട് എന്ന് തോന്നിപ്പിക്കുന്ന, ആലപിക്കും തോറും കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നു തോന്നിപ്പിക്കുന്ന അത്ഭുതങ്ങൾ ഒളിപ്പിച്ച സാഗരം. സംഗീതസാഗരത്തിന്റെ അരികിൽ ഇരുന്നിരുന്ന യമുന ഇന്ന് അതിന്റെ ആഴങ്ങൾ തേടി അലയുകയാണ്. അവസരങ്ങൾ തുറന്നുതന്നിടത്തു നിന്നും ശ്രുതിമാധുര്യത്തിന്റെ യമുനാനദിയായി ഒഴുകുവാൻ, യമുനയായി പാടാന്‍.

മരിയ ജോസ്

16 COMMENTS

  1. “Ithra nalla dheivathodu njan …..
    Enthu cheythu nanni cholleedum ” , ee,-
    yamuna ye, dheivame, nin thiru, munpil njan….
    Dheiva krupackaay samarppickunnu…..

    Anugrahichu nayickename…
    Krupa nirachu valarthename….
    …..GOD BLESS YOU …..

  2. The interview of Maria has exposed the real talents of the great singer Kavitha! Knowing a friend so close is very satisfying and our best wishes and prayers are with you always, Kavitha.Let the world know your potential in full in the years to come. God bless?

  3. Proud of you aunt (kunjamma). Let the Almighty helps you in accomplishing your deam. Admiring your willpower on withstanding the dilemmas. Go ahead my dear aunt. Stay blessed ??❤️??

  4. Happy on seeing your growth Star Yamuna (my dear younger sister). Admiring you lots for the effort and hard work you took in following your passion. I am really proud of you my dear. May the blessings of Almighty be with you throughout.

  5. Yamuna is one of the most talented musicians I have ever heard. She is an asset to the music industry and it is great to see her excel in her career over the last several years.

  6. Singer with more knowledge, This humble attitude and willing to learn new things will help her in the future. Wonderful singer.

Leave a Reply to Aju augustineCancel reply