കടലോളം കണ്ണീരോടെ

ജിന്‍സി സന്തോഷ്‌

“റാമായിൽ ഒരു സ്വരം. വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ച് കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ അവൾക്ക് സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു” (മത്തായി 2:18).

എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ ഉണർന്ന് ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ചുവയ്ക്കുന്നു. കാരണം, എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാന ശേഷിപ്പാണത്. ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർപ്രാർത്ഥനകൾ മക്കളുടെ വഴികളിൽ അനുഗ്രഹമായി മാറും. ആദിമാതാവ് ഹവ്വായിൽ നിന്ന് അത് ആരംഭിക്കുന്നു.

കാൽവരി യാത്രയിൽ ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല. “നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുക.” പരിശുദ്ധ അമ്മയെപ്പോലെ എല്ലാ അമ്മമാരുടെയും പവിത്രനിയോഗമാണത്. മക്കൾക്കുവേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക. കടലോളം കണ്ണീരോടെ കർതൃസന്നിധിയിൽ കരമുയർത്താൻ ഒരു അമ്മയുണ്ടാവുക എന്നതാണ് മക്കളുടെ ഏറ്റവും വലിയ ഭാഗ്യം.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.