മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ ശിശുഭവൻ ഒഴിപ്പിച്ചു

ഉത്തർപ്രദേശിലെ കാൺപൂർ കന്റോൺമെന്റിലെ ശിശുഭവനിൽ നിന്ന് മിഷണറീസ് ഓഫ് ചാരിറ്റി (MC) സിസ്റ്റേഴ്സിനെ ഒഴിപ്പിച്ചു. വി. മദർ തെരേസ സ്ഥാപിച്ച ശിശുഭവനിൽ നിന്നാണ് ജനുവരി മൂന്നിന് സന്യാസിനിമാരെ പുറത്താക്കിയത്.

അനാഥരും നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്കായുള്ള ഈ ഭവനം 1968 ജൂണിൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 53 വർഷമായി മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം ഇവിടെ തുടരുന്നു. 1500- ലധികം കുഞ്ഞുങ്ങളെയാണ് ഇതുവരെ സിസ്റ്റർമാർ ഇവിടെ പരിപാലിച്ചത്. കുഷ്ഠരോഗികൾ, അവിവാഹിതരായ അമ്മമാർ എന്നിങ്ങനെ സമൂഹം മാറ്റിനിർത്തുന്ന ആളുകളെയും ഇവിടെ പരിചരിച്ചു പോന്നു.

ഇന്ത്യൻ കാത്തലിക് ഫോറം പുറത്തിറക്കിയ പത്രക്കുറിപ്പിൽ സംഭവത്തെക്കുറിച്ചു ഇങ്ങനെയാണ് പറയുന്നത്: “ശിശുഭവൻ നിർമ്മിച്ചിരിക്കുന്ന സ്ഥലം 90 വർഷത്തെ പാട്ടത്തിന് നല്കിയതാണെന്നും പാട്ടത്തിന്റെ കാലാവധി 2019-ൽ അവസാനിച്ചുവെന്നുമുള്ള ഡിഫൻസ് എസ്റ്റേറ്റ് ഓഫീസിന്റെ (DEO) വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒഴിപ്പിക്കൽ. കാലാവധി പൂർത്തിയായതിനു ശേഷവുമിവിടെ തുടർന്നതിന് രണ്ടു കോടി രൂപ പിഴയടക്കാനും ഡി ഇ ഓ നിർദേശിക്കുന്നു.”

സംഭവം നടന്നതിന് ശേഷം സന്യാസിനിമാർ ഡിഇഒ യും പ്രതിരോധമന്ത്രിയെയും കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവിടെ അവശേഷിക്കുന്ന ഗുരുതരമായ വൈകല്യങ്ങൾ ഉള്ള പതിനൊന്ന് അനാഥ കുട്ടികളെ, അയൽ സംസ്ഥാനങ്ങളായ അലഹബാദ്, വാരണാസി, ബറേലി, മീററ്റ് എന്നിവിടങ്ങളിലെ മറ്റ് ശിശുഭവനുകളിലേക്ക് മാറ്റി.

ജാതിയോ, മതമോ, രോഗമോ നോക്കാതെ നിസ്വാർത്ഥമായി മദർ തെരേസാ സിസ്റ്റർമാർ ചെയ്യുന്ന ശുശ്രൂഷകൾക്ക് നേരെ കണ്ണടച്ചുകൊണ്ടു നടപ്പിലാക്കിയ ഈ ഒഴിപ്പിക്കലിനെതിരെ ജനരോക്ഷം ഉയരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.