തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യൻ പെൺകുട്ടിയുടെ അമ്മ ന്യൂനപക്ഷ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ

പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായി, പ്രായപൂർത്തിയാകുന്നതിനു മുൻപ് വിവാഹം കഴിക്കാൻ നിർബന്ധിതയായ കത്തോലിക്കാ പെൺകുട്ടിയായ ഹുമ യൂനസിന്റെ അമ്മ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ അവകാശത്തിനായുള്ള പോരാട്ടം തുടരുന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ പൂർണ്ണസ്വാതന്ത്ര്യം ആസ്വദിക്കുന്നു എന്ന ഗവർണർ ചൗധരി മുഹമ്മദ് സർവാറിന്റെ പ്രസ്താവനയിലും അവർ ഖേദം പ്രകടിപ്പിച്ചു.

2019 ഒക്ടോബർ 10 -ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് ഹുമ യൂനസ് എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയ അബ്ദുൾ ജബ്ബർ എന്ന വ്യക്തി പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിച്ചു. അന്നവൾക്ക് 14 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹുമ യൂനസിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നിയമപരമായി ഇടപെട്ടു. അതിനെ തുടർന്ന് കഴിഞ്ഞ വർഷം യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പ്രായപൂർത്തിയായിട്ടില്ലെന്ന് കോടതി പ്രഖ്യാപിക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോയ ആളെയും കൂട്ടാളികളെയും കറാച്ചിയിലെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടുവെങ്കിലും പെൺകുട്ടി ഇന്നുവരെയും ബന്ദികളുടെ കയ്യിലാണ്. പ്രതികളിലാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇപ്പോൾ 15 വയസ്സ് പ്രായമുള്ള മകൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള അമ്മയുടെ മുറവിളി തുടരുകയാണ്. കേസുമായി മുന്നോട്ട് പോകാൻ സർക്കാർ പരാജയപ്പെട്ടുവെന്നും മകളെ തിരിച്ചെടുക്കാനുള്ള പ്രചാരണത്തിന് മതനിന്ദാ കുറ്റം ചുമത്തുകയാണെന്നും ഹുമയുടെ അമ്മ പറയുന്നു.

2020 -ൽ പ്രസിദ്ധീകരിച്ച പൊന്തിഫിക്കൽ ഫൗണ്ടേഷൻ എസി‌എൻ റിപ്പോർട്ട് അനുസരിച്ച് പാക്കിസ്ഥാനിലെ 95 % ജനങ്ങളും മുസ്ലീങ്ങളും ജനസംഖ്യയുടെ 1.5 ശതമാനത്തിൽ താഴെ ക്രിസ്ത്യാനികളും ആണുള്ളത്. ക്രിസ്ത്യൻ സമൂഹം രാജ്യത്തെ ഏറ്റവും ദരിദ്രരായ സമൂഹമാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ അവർ വളരെയേറെ പീഡനങ്ങൾ നേരിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.