ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഒന്‍പതാം ദിവസം

ജിൻസി സന്തോഷ്

ഹേറോദേസിന്റെ കല്പനയാൽ ശിശുവിന് ജീവഹാനി സംഭവിക്കാൻപോകുന്നു എന്നുള്ള വിവരം മാലാഖ ജോസഫിനെ ധരിപ്പിക്കുമ്പോൾ കുഞ്ഞിനേയും അമ്മയേയുംകൊണ്ട് മിസ്രയിമിലേക്ക് ഓടിപ്പൊയ്ക്കൊള്ളാനാണ് പറയുന്നത് (മത്തായി 2: 13-14). ഹേറോദേസിന്റെ മരണശേഷം തിരികെ ബേത്ലഹേമിലേക്കു വരാനുള്ള അറിയിപ്പ് മാലാഖ വീണ്ടും  അറിയിക്കുമ്പോഴും കുഞ്ഞിനേയും അമ്മയെയും തിരികെ കൊണ്ടുവരാനാണ് പറയുന്നത് (മത്തായി 2: 20-21).

ഇവിടെയെല്ലാം കുഞ്ഞിനോടൊപ്പം അമ്മക്കും പ്രത്യേകം പരിരക്ഷ നൽകുന്നു. ഈ അമ്മ ഉണ്ണിയേശുവിന്റെ വളർച്ചയിലും ദൗത്യനിർവഹണത്തിലും ഒരു പ്രത്യേക പങ്കു വഹിക്കേണ്ടവളാണെന്ന് സ്വർഗം അറിഞ്ഞിരുന്നു. താൻ ഉയിരും ഉടലും നൽകി വളർത്തിയ ഈ മകന്റെയൊപ്പം രക്ഷാകരദൗത്യത്തിൽ കാലിത്തൊഴുത്തു മുതൽ കാൽവരി വരെ, മംഗളവാർത്ത മുതൽ മരണനാഴിക വരെ ഒരു നിഴലായി അവൾ കൂടെ നിന്നു.

ഏതൊരു മനുഷ്യന്റെയും ജീവിതയാത്രയിൽ ജനനം മുതൽ മരണം വരെ ‘അമ്മ’ ഒരു നിഴൽപോലെ പിന്തുടരുന്നു. ജീവിതയാത്രയിൽ പാതിവഴിയിൽ വിട്ടുപേക്ഷിക്കാതെ, തകർച്ചയിലും ഉയർച്ചയിലും താങ്ങാകാൻ, ഓരോ നെടുവീർപ്പുകളും പ്രാർഥനകളായി സ്വർഗത്തിലേക്ക് അവളുയർത്തുന്നു. കാലഘട്ടത്തിന്റെ വീണ്ടെടുപ്പിനായി കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ കരുതൽ വേണമെന്ന് വൃദ്ധസദനങ്ങളിലെ അമ്മമാരുടെ കണ്ണീർ നമ്മെ ഓർമ്മിപ്പിക്കുന്നു.

അന്ന് അമ്മയുടെ കൈ പിടിച്ച് സ്കൂളിലേക്ക് കയറും നേരം നിന്റെ കണ്ണിലൊരു പ്രതീക്ഷയുണ്ടായിരുന്നു. വൈകുന്നേരം അതേ കൈപിടിച്ച് തിരികെപ്പോകാമെന്ന്. ഇന്ന് നിന്റെ കൈപിടിച്ച് വൃദ്ധസദനത്തിന്റെ പടികൾകയറുമ്പോൾ ആ അമ്മയുടെ കണ്ണിൽ അതേ പ്രതീക്ഷ കാണുന്നില്ല.

അമ്മേ എന്നു വിളിക്കപ്പെടുന്നവളെ, നിങ്ങൾ മക്കൾ ഈയിടെ എപ്പോഴെങ്കിലും സൂക്ഷിച്ചുനോക്കിയോ? മൂത്രം നനച്ച വിരിയിൽ സ്വയം കിടന്നവൾ, ഛർദ്ദിയും മലവും അറപ്പില്ലാതെ കോരിക്കളഞ്ഞവൾ, നിങ്ങളുടെയും കുടുംബത്തിന്റെയും നിരവധിയായ ആവശ്യങ്ങൾക്ക് വളകളൂരി പണയപ്പെടുത്തിയവൾ, ജീവിതസായന്തനങ്ങളിൽ പ്രമാണികളായ മക്കളെ ശല്യപ്പെടുത്താത്തവൾ, ഒടുവിൽ ഒരു പരിഗണയുംലഭിക്കാതെ വൃദ്ധസദനങ്ങളിൽ മരണത്തെ ആശ്ലേഷിച്ചവർ… ചങ്കോട് ചേർത്തുപിടിക്കാം, സ്വർഗംപോലും ചേർത്തുപിടിച്ച അമ്മ എന്ന പുണ്യത്തെ.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.