ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിയാറാം ദിവസം

ജിൻസി സന്തോഷ്

“നന്മ നിറഞ്ഞ ജീവിതം. ഒടുവിൽ സ്വർഗാരോപണം.” നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്തവിധം സ്വർഗത്തിലേക്ക് അടുക്കുന്നവൻ – ദൈവം. പൂർണ്ണമായി തന്നെ അനുകരിച്ചവൾക്കു നല്കിയ വരവേൽപ്പ്. സ്വർഗം മുഴുവനും ആഹ്ലാദിച്ച മഹോത്സവം. മക്കളായ നമ്മുടെ നിത്യരാജ്യത്തേക്കുള്ള എതിരേൽപ്പിൽ അകമ്പടിക്ക് നേതൃത്വം കൊടുക്കാൻ ഒരു സർവലോകരാജ്ഞി.

അമ്മയും മകനും ആയിരിക്കുന്നിടത്ത് നമ്മളും ആയിരിക്കാൻ, അവരുടെ മഹത്വം നമ്മളും കാണാൻ, അതിൽ ഒരു ഓഹരി പങ്കിടാൻ, മനുഷ്യശരീരത്തിന്റെ മഹത്വം മനസ്സിലാക്കാൻ, മഹോന്നതപദവിയിലെ മഹത്വം ഭുജിക്കുമ്പോഴും മകൻ ചോരചിന്തി തന്റെ ജീവൻ വിലകൊടുത്തു വാങ്ങിയ മക്കളെക്കുറിച്ചുള്ള ഉത്ക്കണ്ഠയാൽ വേദനയുടെ താഴ്‌വാരയിലേക്ക് നിരന്തരം ഇറങ്ങിവരുന്ന അമ്മമറിയം. നാം കൂടെയില്ലെങ്കിൽ സന്തോഷം പൂർത്തിയാകാത്ത ഒരമ്മയുടെ വാത്സല്യത്തിന്റെ കുത്തൊഴുക്ക്.

വി. ജെറോം അമ്മമറിയത്തെക്കുറിച്ച്, “ഹവ്വാ നമ്മെ പറുദീസയിൽനിന്ന് അകറ്റിയെങ്കിൽ മറിയം നമ്മെ സ്വർഗീയപറുദീസയിലേക്ക് വലിച്ചടുപ്പിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്.

“കപ്പൽയാത്രക്കാർക്ക് ദിശകാണിക്കുന്ന കടലിലെ പ്രകാശഗോപുരം പോലെയാണ് ക്രൈസ്തവന് ഈ ലോകജീവിതമാകുന്ന തീർഥാടനത്തിൽ പരിശുദ്ധ മറിയം” എന്ന് വി. തോമസ് അക്വിനാസും തന്റെ വിശുദ്ധമൊഴികളിൽ അമ്മമറിയത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.