ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പതിമൂന്നാം ദിവസം

ജിൻസി സന്തോഷ്

“നിങ്ങൾ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്” (ലൂക്കാ 2:49). ജെറുസലേം ദേവാലയത്തിന്റെ തിരുമുറ്റത്ത് പെസഹാത്തിരുനാളിന്റെ തിരക്കിനിടയിലെപ്പോഴോ താനറിയാതെ കൈവിട്ടുപോയ ആ വിരൽത്തുമ്പുകൾ എത്രമാത്രം വേദനിപ്പിച്ചുണ്ടാകും അവളെ! മൂന്നുനാൾ നീണ്ട ആകുലതകൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ മകനെ കണ്ടെത്തിയ ആനന്ദത്തിൽ അവന്റെ അരികിലേക്ക് ഓടിയെത്തിയപ്പോൾ അങ്ങനെയൊരു ചോദ്യം അവൾ തീരെ  പ്രതീക്ഷിച്ചിരുന്നില്ല.

തങ്ങളുടേതുമാത്രമായി അമ്മയുടെ മടിത്തട്ടിലും വീടിന്റെ നടുത്തളത്തിലും ഒതുങ്ങാൻ അവതരിച്ചവനല്ല ലോകരക്ഷകൻ എന്ന, മകന്റെ നിശ്ശബ്ദമായ ഓർമ്മപ്പെടുത്തൽ. എന്തും ഹൃദയത്തിൽ സംഗ്രഹിച്ചും ധ്യാനിച്ചും ജീവിതവഴികളിലെ രുചിക്കൂട്ടുകളറിയുന്ന അമ്മമറിയം. മകന്റെ ചോദ്യത്തിന് മറുവാക്കില്ലാതെ അവൾ കീഴടങ്ങി. ദൈവപിതാവിനും മകനും സമർപ്പിതയായവളുടെ മൗനം.

മറിയം ഓരോ ജീവിതവേദനകളിലൂടെ മനസ്സിനെ പാകപ്പെടുത്തി. അനുഭവങ്ങളിലൂടെ വളരുന്ന ആത്മീയത. ജീവിതപാതകളിലെ നൊമ്പരങ്ങളുടെ നെരിപ്പോടുകൾക്ക് സ്വകാര്യതയുടെ മുഖം അവളിലാണ്‌ കണ്ടതൊക്കെയും. ആർക്കും കൊടുക്കില്ലെന്നും ആരെയും അറിയിക്കില്ലെന്നുമൊക്കെ ഒരു കുടുംബത്തിന്റെ വേദനകളൊക്കെയും ഉള്ളിലൊതുക്കിയുള്ള അമ്മമാരുടെ
ശാഠ്യം.

സങ്കടങ്ങളുടെ ‘അരിക്കലം’ തിളച്ചുമറിയുമ്പോൾ കണ്ണീരുകൊണ്ട് തീയണച്ച്
വീടിന്റെ അകത്തളങ്ങളിലും അടുക്കളയുടെ പുകമറക്കുള്ളിലും ഇരുന്നുള്ള അമ്മമാരുടെ കണ്ണീരിന്റെയും പ്രാർഥനയുടെയും ആകെത്തുകയാണ് എന്റെയും നിന്റെയും ഈ ജീവിതമെന്ന് തിരിച്ചറിയുക.

വീടിന്റെ അകത്തളങ്ങളിലെവിടെയോ അല്ലെങ്കിൽ പിന്നാമ്പുറത്തിന്റെ സ്വകാര്യതയിലെവിടെയോ അമ്മമാർ  ഇന്നും ഇത്തിരിയിടം സൂക്ഷിക്കാറുണ്ട്. ആരുംകാണാതെ ഒന്നു ഹൃദയംതുറന്ന് മിഴി നനയ്ക്കാൻ.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.