ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പത്താം ദിവസം

ജിൻസി സന്തോഷ്

സ്നേഹത്തെയും സഹനത്തെയും സംബന്ധിച്ച ആദ്യ പാഠപുസ്തകം അമ്മയാണ്. ക്രൂശിൽനിന്നും മുഴങ്ങിയ ക്രിസ്തുവിന്റെ ഒടുവിലത്തെ നിലവിളിയായിരുന്നു “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിന് നീ എന്നെ കൈവെടിഞ്ഞു.” എന്നിട്ടും ഒരു നീണ്ട നിശ്ശബ്ദതയ്ക്കുശേഷം ക്രിസ്തു ഇങ്ങനെ പറഞ്ഞു: “അങ്ങേ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.”

അവസാനമൊഴി പോൽ നെഞ്ചുരുക്കി ക്രിസ്തു ചൊല്ലിയ ഈ പ്രാർഥന നമ്മുടെ നാട്ടിൽ, അമ്മമാർ കുരിശുവരയ്ക്കാനും ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ എന്നൊക്കെ പഠിപ്പിക്കുന്നതുപോലെ യേശുവിന്റെ നാട്ടിൽ ഒരു യഹൂദസ്ത്രീ തന്റെ മക്കളെ പഠിപ്പിക്കുന്ന ആദ്യപ്രാർഥനകളിലൊന്നാണ്. രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് നിശ്ചയമായും കുഞ്ഞ് ഈ പ്രാർഥന ചൊല്ലിയേതീരൂ. ജീവിതത്തിൽ ദൈവംപോലും കൈവിട്ടോ എന്നു നിലവിളിക്കുന്ന ക്രിസ്തുവിന്റെ അധരങ്ങളിൽ അവസാനമൊഴിയായി പണ്ടെങ്ങോ മറിയം ചൊല്ലിക്കൊടുത്ത പ്രാർഥനയാണ് കൂട്ടായെത്തുന്നത്.

ഇന്ന് നീ ചൊല്ലിക്കൊടുക്കുന്നതൊക്കെ നാളെ കുഞ്ഞ് അവഗണിച്ചേക്കാം. ജീവിതത്തിന്റെ ഏതോ വഴികളിൽ നാമും ചിലതെല്ലാം അവഗണിച്ചിട്ടുണ്ടല്ലോ. എന്നാൽ പൊള്ളുന്ന ഒരു പ്രതിസന്ധിഘട്ടത്തിൽ മക്കൾക്ക് കൂട്ടായി ഉണ്ടാവുക, മുലപ്പാലിനോടൊപ്പം നീ ചുരത്തുന്ന ചില മൂല്യങ്ങളും നീ പഠിപ്പിക്കുന്ന പ്രാർഥനകളുമാണെന്ന് മറക്കാതിരിക്കുക.

കാൽവരിയിലെ കുരിശുമരണത്തോളം കൂട്ടുവരുന്നുണ്ട് ആ അമ്മ. മക്കളുടെ ഒടുക്കത്തെ മിടുപ്പുവരെ കൂടെയുള്ളവൾ. അതെ, പാതിവഴിയിൽ വിട്ടുപേക്ഷിക്കാത്ത ആ മനസ്സിന്റെ പേരാണ് ‘അമ്മമനസ്സ്.’ ഉള്ളിൽ സ്നേഹത്തിന്റെ, ആധ്യാത്മികതയുടെ താരാട്ടുപാട്ടുകൾ സൂക്ഷിക്കുന്ന അമ്മമാരേ, വചനവാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്കിടയാകട്ടെ. “വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും” (ജ്ഞാനം 6:10).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.