മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ദൈവമാതാവിന്റെ മാദ്ധ്യസ്ഥ്യം തേടണമെന്ന് മാര്‍പാപ്പ

Pope Francis

പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ മെയ് മാസത്തിന്റെ ആദ്യ ദിനത്തില്‍, കോവിഡ് മഹാമാരിയുടെ അന്ത്യത്തിനായി തുടക്കം കുറിക്കുന്ന ഒരു മാസം നീളുന്ന കൊന്തനമസ്‌കാരത്തോടനുബന്ധിച്ച്, ‘ഒരുമയോടെ പ്രാര്‍ത്ഥിക്കാം’ എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ സാന്ത്വനത്തിന്റെയും പ്രത്യാശയുടെയും നാഥയോടുള്ള പ്രാര്‍ത്ഥനയുടെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

“മെയ് മാസത്തില്‍ നമുക്ക് സമാശ്വാസത്തിന്റെയും സുദൃഢമായ പ്രത്യാശയുടെയും അടയാളമായ ദൈവമാതാവിങ്കലേക്ക് നയനങ്ങള്‍ തിരിക്കാം. ഈ കാലഘട്ടത്തിലെ പരീക്ഷണങ്ങളെ ഒത്തൊരുമിച്ചു നേരിടുന്നതിന് നമുക്ക് ഏകയോഗമായി ജപമാല പ്രാര്‍ത്ഥന ചൊല്ലുകയും ഒരു ആദ്ധ്യാത്മിക കുടുംബം എന്ന നിലയില്‍ ഉപരി ഐക്യത്തിലാകുകയും ചെയ്യാം” – പാപ്പാ പറഞ്ഞു.

ലോകത്തിലെ വിവിധ മരിയന്‍ ദേവാലയങ്ങള്‍ പങ്കുചേരുന്ന മെയ് ഒന്നു മുതല്‍ ഒരു മാസം നീളുന്ന പ്രാര്‍ത്ഥനാ മാരത്തോണിന്റെ പ്രമേയം, ‘സഭ മുഴുവനിലും നിന്ന് ദൈവത്തിങ്കലേക്ക് പ്രാര്‍ത്ഥന നിരന്തരം ഉയര്‍ന്നുകൊണ്ടിരുന്നു’ എന്ന അപ്പസ്‌തോല പ്രവര്‍ത്തനം പന്ത്രണ്ടാം അദ്ധ്യായത്തിലെ അഞ്ചാം വാക്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.