കത്തോലിക്ക മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

രാജ്യത്തെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് കത്തോലിക്കാ സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്. ന്യൂനപക്ഷാവകാശ വിഷയങ്ങളും ക്രൈസ്തവ സഭകൾ നേരിടുന്ന പ്രശ്‌നങ്ങളും സഭാ തലവന്മാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. ഉത്തരേന്ത്യയിൽ ഉൾപ്പെടെ ക്രൈസ്തവ സഭകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്നതാണ് പ്രധാന ആവശ്യം.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയെ മോചിതനാക്കണമെന്ന ആവശ്യവും സഭാ മേലധ്യക്ഷന്മാർ ഉന്നയിക്കും. ഫ്രാൻസിസ് പാപ്പയുടെ ഭാരത സന്ദർശനത്തിനുള്ള അപേക്ഷയും മെത്രാൻമാർ പ്രധാനമന്ത്രിയുടെ മുന്നിൽ വീണ്ടും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.