അർജന്റീനയിൽ ശുശ്രൂഷ ചെയ്യുന്ന ഒറീസയിൽ നിന്നുള്ള മിഷനറി വൈദികൻ

കഴിഞ്ഞ മൂന്നു വർഷങ്ങളായി തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ മിഷനറിയായ വൈദികനാണ് ഫാ. സഞ്ജിബ് ബിഷോയി. ക്രൈസ്തവർ ഏറെ പീഢനങ്ങൾ നേരിടേണ്ടി വന്ന ഇന്ത്യയിലെ ഒറീസയിൽ നിന്നുള്ള ഈ വൈദികൻ അർജന്റീനയിലെ തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്…

അർജന്റീനയിലെ ഇടവകയിലാണ് ഫാ. ബിഷോയി ശുശ്രൂഷ ചെയ്യുന്നത്. ചെറിയ  ഒരു ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും വന്ന ഫാ. ബിഷോയിക്ക് ലാറ്റിൻ അമേരിക്കൻ രാജ്യത്തെ വലിയ ഒരു ക്രിസ്ത്യൻ സമൂഹത്തിൽ സേവനം ചെയ്യുക എന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ് നൽകിയത്.

“അർജന്റീന ഒരു കത്തോലിക്കാ രാജ്യമാണ്. ദൈവഭക്തിയുള്ള ആളുകളാണ് ഇവിടെയുള്ളതും. എന്നാൽ വിശ്വാസപരമായ കാര്യങ്ങളിൽ ഇവർ വളരെ പിന്നോക്കമാണ്. ഞായറാഴ്ച ആചരണങ്ങൾക്ക് വളരെ കുറച്ചു ആളുകൾ മാത്രമേ പങ്കെടുക്കാറുള്ളൂ. പക്ഷെ, ഇവിടെയുള്ളവർ വളരെ സന്തുഷ്ടരും എളിമയുള്ളവരും മറ്റുള്ളവരെ സഹായിക്കുന്നവരുമാണ്. അവരുടെ ഇടപെടലുകൾ വളരെ സൗഹൃദപരമാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെ നമ്മെ സ്നേഹിക്കും” – ഫാ. ബിഷോയി വെളിപ്പെടുത്തുന്നു.

വടക്കൻ അർജന്റീനയിലെ ജുജുയ് പ്രവിശ്യയിലെ പാൽപാല നഗരത്തിലാണ് ഫാ. ബിഷോയി ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്. “ഇവിടെ ഞങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ് ഇവിടെയുള്ളത്. പകർച്ചവ്യാധി ഇവിടുത്തെ സാമ്പത്തിക അവസ്ഥയെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി” – അദ്ദേഹം പറയുന്നു. ക്യാൻസർ ബാധിതരെയും ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരെയും ഈ വൈദികൻ പരിപാലിച്ചു പോരുന്നു.

ഒറീസയിലെ അഡിബോംഗ ഗ്രാമത്തിലാണ് ഫാ. ബിഷോയിയുടെ ഭവനം. എട്ട് മക്കളിൽ ഏറ്റവും ഇളയവനാണ് ഇദ്ദേഹം. ഫാ. ബിഷോയിയുടെ ജ്യേഷ്ഠൻ കട്ടക്ക്-ഭുവനേശ്വരർ അതിരൂപതയിലെ പുരോഹിതനാണ്.

2008 -ലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഇവരുടെ പ്രദേശത്തെ നേരിട്ട് ബാധിച്ചിട്ടില്ല എങ്കിലും അരക്ഷിതത്വത്തിന്റെയും ഭയത്തിന്റെയും ഒരു സാഹചര്യത്തിലൂടെയാണ് അന്ന് കടന്നുപോയതെന്ന് ഫാ. ബിഷോയി ഓർമ്മിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.