വിശുദ്ധ മദർ തെരേസാ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഇടപെട്ട് മരവിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് സന്യാസിനീ സമൂഹം. വിദേശ സംഭാവന ലഭിക്കുന്നതിനുള്ള എഫ് സി ആർ എ രജിസ്‌ട്രേഷൻ ലൈസൻസ് റദ്ദാക്കുകയോ അക്കൗണ്ടുകൾ മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
എഫ് സി ആർ എ രജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷ നിരസിച്ചതായി അധികൃതർ അറിയിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നത് വരെ വിദേശ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങൾക്ക് തങ്ങൾ തന്നെ നിർദ്ദേശം നൽകിയതാണെന്നും സുപ്പീരിയർ ജനറൽ അറിയിച്ചു.