കാഞ്ഞിരപ്പള്ളി: എസ്ഡി കോളജ് വിദ്യാർഥിനി ജെസ്ന മരിയാ ജയിംസ് തിരോധാനം ചെയ്തിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭ്യമാകാത്തതിൽ പൊതുസമൂഹത്തിന് ഉണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കാത്തിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ. ജസ്നയുടെ തിരോധാനം ഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്പിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ജസ്നയുടെ തിരോധാനം രണ്ടുമാസം പിന്നിട്ടിട്ടും സൂചനകൾ ലഭിക്കാത്തതിൽ പൊതുജനങ്ങൾക്കിടയിൽ നിരവധി ചോദ്യങ്ങൾ ആണ് ഉയരുന്നത് എന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണാധികാരികൾ തങ്ങളുടെ കടമകളിൽ വീഴ്ച വരുത്തിയാൽ നാട്ടിലെ നിയമവാഴ്ച തന്നെ അപകടത്തിലാകുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
രൂപത പ്രസിഡന്റ് ജോമി കൊച്ചുപറന്പിൽ, ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റെ സെലിൻ സിജോ മുണ്ടമറ്റം, രൂപത ഭാരവാഹികളായ മിനി സണ്ണി മണ്ണംപ്ലാക്കൽ, ആൻസമ്മ തോമസ്, ജെഫിൻ പ്ലാപ്പള്ളി, ത്രേസ്യാമ്മ തറപ്പേൽ, സിനി ബെന്നി പുളിമൂട്ടിൽ, റെജീന ബോബി പടിയറ, മിനി നാട്ടുകാലിൽ, പ്രിൻസി തുണ്ടത്തിൽ എന്നിവരാണ് ഉപവാസ സമരം നടത്തിയത്.