ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ

“ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയരക്തം കൊണ്ട് ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്” – മരിയവിജ്ഞാനത്തിൽ അഗ്രഗണ്യനായ വി. ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? ആവർത്തനവിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ, ഇന്നു തന്നെ പരിശുദ്ധ കന്യകാമറിയവും ജപമാലയും നിങ്ങളുടെ സന്തതസഹചാരിയാകും.

1. നിസ്വാർത്ഥരാകും

നമ്മൾ ആരെയെങ്കിലും എന്തിനെയെങ്കിലും നമ്മുടെ മുഴുഹൃദയത്തോടെ സ്നേഹിച്ചാൽ നമുക്ക് ആ അവസ്ഥയോട് വലിയ അഭിനിവേശമായിരിക്കും. ജപമാലയുടെ കാര്യത്തിലും ഇപ്രകാരമാണ്. നമ്മൾ ജപമാലയെ സ്നേഹിക്കുന്നുവെങ്കിൽ, അതു ചെല്ലുക എന്നത് നമ്മുടെ ആനന്ദമായി മാറും. അതിന്റെ ശക്തിയെ നമ്മൾ അറിയും. അതിനായി ദിവസത്തിൽ അല്‍പസമയവും ഊർജ്ജവും നമ്മൾ മാറ്റിവയ്ക്കും. ജപമാല പ്രാർത്ഥന വഴി യേശുക്രിസ്തുവിലേയ്ക്ക് നമ്മുടെ ജീവിതം പുനരേകീകരിക്കും. നമ്മുടെ അവസ്ഥയെക്കുറിച്ച് സ്വവബോധം ലഭിക്കുന്നതിനും അതുവഴി നിസ്വാർത്ഥനാകുന്നതിനും നമുക്കു കഴിയുന്നു.

2. കൂടുതൽ അച്ചടക്കമുള്ളവരാകും

ചൊല്ലുംതോറും മാധുര്യം കൂടുന്ന പ്രാർത്ഥനയാണ് ജപമാല. നമ്മൾ ക്ഷീണിച്ചിരിക്കുന്ന സമയത്താണെങ്കിലും ജപമണികൾ കൈയ്യിലെടുക്കുമ്പോൾ അച്ചടക്കത്തിന്റെ വലിയ കൃപ നമ്മെ തേടിയെത്തുന്നു. അതുവഴി നിങ്ങളുടെ ജീവിതത്തിന്റെ സമസ്ഥമേഖലകളും നിയന്ത്രിക്കാൻ കഴിയും. ദൈവത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ സഹായിക്കുന്ന ഏറ്റവും നല്ല കുറുക്കുവഴിയാണ് ജപമാല.

3. പുതിയ ഉൾക്കാഴ്ചകൾ ലഭിക്കും

ജപമാല പ്രാർത്ഥന അനുദിനം ജപിക്കുമ്പോൾ മറഞ്ഞുകിടക്കുന്ന പല രക്ഷാകര രഹസ്യങ്ങളും വെളിപ്പെട്ടു കിട്ടും. ജപമാലയിലെ ഓരോ രഹസ്യങ്ങളെക്കുറിച്ചും തുടർച്ചയായി ധ്യാനിക്കുമ്പോൾ പരിശുദ്ധ അമ്മ യേശുവിനെക്കുറിച്ചുള്ള പല രഹസ്യങ്ങളും വെളിവാക്കിത്തരും. ഒരുപക്ഷേ, ഇത്തരം ഉൾക്കാഴ്ചകളായിരിക്കാം നമ്മെ മുമ്പോട്ടു നയിക്കുന്ന ചാലകശക്തി.

4. കൂടുതൽ ധൈര്യം ലഭിക്കും

ജപമാലയിലൂടെ പരിശുദ്ധ അമ്മയുടെ കരം പിടിച്ചുകൊണ്ട് യാത്ര ചെയ്യുമ്പോൾ നമ്മുടെ ജീവിതം മാതൃസംരക്ഷണത്തിന്റെ സുരക്ഷിതമണ്ഡലത്തിലായിരിക്കും. അവളുടെ ഏറ്റവും വലിയ ആഗ്രഹം ക്രിസ്തുവിനെ നമുക്കു തരിക എന്നതു മാത്രമാണ്. മറിയത്തോടു ചേർന്നുനിൽക്കുന്ന ജീവിതങ്ങൾക്ക് സ്വഭാവേന തന്നെ ധൈര്യം കൂടുതലായിരിക്കും. ഈശോയുടെ മരണശേഷം ശിഷ്യന്മാർക്ക് ധൈര്യം നൽകിയതും അവരെ ഒന്നിച്ചുനിർത്തിയതും അമ്മ മറിയമായിരുന്നു. മറിയം നമ്മുടെ കൂടെയുണ്ടെന്ന തിരിച്ചറിവ് മനുഷ്യനു നൽകുന്ന ആത്മധൈര്യം ചെറുതല്ല. “മറിയത്തെ കാണുന്ന ഒരു സ്ഥലത്തും ഞാൻ ഒരു പ്രശ്നവും കാണുന്നില്ല” എന്ന വി. മാക്സിമില്യാൻ കോൾബേയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

5. ജീവിതം ശാന്തമായി മുന്നോട്ടുനീങ്ങും

“ജപമാല പ്രാർത്ഥന, മറിയത്തിന്റെ കൈയ്യിൽ പിടിച്ചുകൊണ്ടുള്ള പ്രാർത്ഥന ആയതിനാൽ ദിവസം മുഴുവൻ ശാന്തതയും സുരക്ഷിതത്വം ദൈവസാന്നിധ്യാവബോധവും എനിക്കു സമ്മാനിക്കും” – ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തന്റെ ഡയറിയിൽ കുറിച്ച വാക്യമാണിത്. ജപമാല പ്രാർത്ഥന ഒരുപക്ഷേ, നമ്മുടെ സഹനങ്ങളെ ജീവിതത്തിൽ നിന്ന് എടുത്തുകളയുകയില്ലായിരിക്കും എങ്കിലും അത് ജീവിതപോരാട്ടങ്ങളിൽ നമ്മളെ കരുത്തുള്ളവരാക്കുന്ന ആയുധമാണ്.

6. പ്രലോഭനസമയങ്ങളിൽ പുതിയ അവബോധം ലഭിക്കും

വി. ഡൊമിനിക്കിന്, ജപമാല ജപിക്കുന്നവർക്ക് പരിശുദ്ധ മറിയം വാഗ്ദാനം ചെയ്ത പതിനഞ്ചു വാഗ്ദാനങ്ങളിൽ മൂന്നാമത്തേതിൽ “ജപമാല നരകത്തിനെതിരായ ശക്തമായ ഒരു കവചമായിരിക്കുമെന്നും അത് തിന്മയെ നശിപ്പിക്കുമെന്നും പാപത്തെ കുറയ്ക്കുമെന്നും പാഷണ്ഡതകളെ തോൽപ്പിക്കും” എന്നും പറയുന്നു. അനുദിനം ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ നമ്മുടെ അനുദിന പാപങ്ങളുടെ എണ്ണം കുറയുന്നു. പല കാര്യങ്ങളും നീട്ടിവയ്ക്കാനും കിംവദന്തികൾ പറയാനും പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ പരിശുദ്ധ മറിയം, അതു വേണോ എന്ന ചോദ്യം നമ്മുടെ മനഃസാക്ഷിയിൽ തരുന്നു. പ്രലോഭനങ്ങളിൽ വിജയം വരിക്കാനുള്ള ഏറ്റവും നല്ല കുറുക്കുവഴിയാണ് ജപമാല.

7. ലളിതജീവിതം നയിക്കാൻ ആരംഭിക്കും

ജപമാല പ്രാർത്ഥനയുടെ ശക്തി അതിന്റെ ലാളിത്യത്തിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സങ്കീർണ്ണവും ബുദ്ധിപരവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പലപ്പോഴും നമ്മൾ കരുതുന്നു. നമ്മുടെ പ്രശ്നങ്ങളുടെ അഗാധതയിലേയ്ക്ക് നോക്കി നാം നട്ടംതിരിഞ്ഞിരിക്കുമ്പോൾ, ജപമാല എന്ന എളിയ പ്രാർത്ഥന നമ്മുടെ സഹായത്തിനെത്തുന്നു. ഏതു സാഹചര്യത്തിലും പ്രാർത്ഥിക്കാൻ കഴിയുന്ന ഈ എളിയ പ്രാർത്ഥന നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമാണ്.

നമ്മുടെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും ഉണ്ടാകുന്ന ഭൗതികവും ആത്മീയവുമായ എന്തു പ്രശ്നങ്ങളുമാകട്ടെ, എത്ര വലിയ പ്രശ്നങ്ങളുമാകട്ടെ ജപമാല വഴി പരിഹരിക്കാനാവാത്ത ഒരു പ്രശ്നവുമില്ല എന്ന് ഫാത്തിമായിൽ, പരിശുദ്ധ മറിയം ദർശനം നൽകിയ ഇടയകുട്ടികളിൽ ഒരാളായ സി. ലൂസി പറയുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.