ക്രൈസ്തവ സമൂഹത്തിന്റെ പരാതി: വീണ്ടും ന്യായീകരിച്ച് മന്ത്രി ജലീൽ

സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീൽ. തിരൂരിൽ നടന്ന ജനപ്രതിനിധികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങളോടുള്ള മന്ത്രി ജലീലിന്റെ നിഷേധാത്മകമായ പ്രതികരണം ഇതാദ്യമായി അല്ല.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ 80:20 അനുപാതത്തിൽ ന്യൂനപക്ഷക്ഷേമ സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നത്. ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് അതു പരിഹരിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചത് ഈ സർക്കാരാണെന്ന് കെ.ടി. ജലീൽ പറഞ്ഞു.

സർക്കാരിന് അങ്ങനെ ആരോടും പ്രത്യേക മമതയോ പരിഗണനയില്ലായ്മയോ ഇല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ വകുപ്പിന്റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ വകുപ്പിലെ നിയമനങ്ങളിൽ ഉൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ല എന്ന പരാതി ശക്തമാണ്. ഇതിന് മുൻപും 80:20 അനുപാതത്തിലുള്ള ആനുകൂല്യ വിതരണത്തെ കെ‌ടി ജലീൽ ന്യായീകരിച്ചിരിന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.