ലോക വയോജന ദിനത്തിൽ ഫ്രാൻസിസ് പാപ്പ നൽകുന്ന സന്ദേശം

പ്രായമായ മാതാപിതാക്കൾക്കായുള്ള ആദ്യ ലോക ദിനമാണ് ജൂലൈ 25 -ന് നാം ആചരിക്കുന്നത്. ഈ ദിനത്തിൽ പ്രത്യേകമായി നാം ചിന്തിക്കുന്നത് വി. മത്തായിയുടെ സുവിശേഷത്തിലെ ഒരു വാചകമാണ്. ‘യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28:20) എന്നത്.

നിങ്ങളുടെ പ്രായം എത്രയെന്നത് പ്രശ്നമല്ല, നിങ്ങൾ ജോലി തുടരുകയാണെങ്കിലും ഇല്ലെങ്കിലും നിങ്ങൾ തനിച്ചാണെങ്കിലും നിങ്ങൾക്ക് ഒരു കുടുംബമുണ്ടെങ്കിലും കുഴപ്പമില്ല. നിങ്ങൾ ഒരു മുത്തച്ഛനോ മുത്തശ്ശിയോ ആണെങ്കിലോ ഒന്നും ഒരു പ്രശ്നമേ അല്ല. നിങ്ങളുടെ കൊച്ചുമക്കളിലേക്ക് സുവിശേഷം പ്രഘോഷിക്കുന്ന ദൗത്യത്തിൽ നിന്ന് പിന്മാറാൻ നിങ്ങൾക്ക് പ്രായമില്ല. ഇതിനൊക്കെ മുകളിൽ പോകുവാനും ചിന്തിക്കുവാനും നിങ്ങൾക്ക് അവസരമുണ്ട്. പുതിയ ഒന്നിലേക്ക് ഒരാളെ എത്തിക്കുന്നതിൽ ദൈവം നിങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇത് ഏറ്റവും കഠിനമായ സമയമാണ്. ഈ മഹാമാരി എല്ലാവരുടെയും ജീവിതത്തെ ഒരു കൊടുങ്കാറ്റായി വന്നു തകർത്തുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും നാം ഒരു പ്രത്യേക പരിചരണം നടത്തേണ്ടിയിരിക്കുന്നു. നമ്മളിൽ പലരും രോഗികളാണ്. നമ്മുടെ ജീവിതപങ്കാളിയോ പ്രിയപ്പെട്ടവരോ മരണമടയുന്നതിന് സാക്ഷ്യം വഹിച്ചവരുമാണ്. ഒരുപാട് പേർ ദീർഘനാളുകളായി ഒറ്റപ്പെടലിന്റെ വേദനയനുഭവിക്കുന്നവരാണ്. എന്നാൽ നീണ്ട ഒറ്റപ്പെടലിനും സാമൂഹികജീവിതത്തിന്റെ മന്ദഗതിയ്ക്കും വിരാമമിട്ടുകൊണ്ട് ഓരോ പ്രായമായവർക്കും ഒരു മാലാഖയുടെ ദർശനം ലഭിക്കും. യേശു ശിഷ്യന്മാരോട് പറഞ്ഞു: “എല്ലാ ജനതകളോടും എന്റെ സുവിശേഷം അറിയിക്കുക. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ ജ്ഞാനസ്നാനപ്പെടുത്തുക.” എല്ലാം നിറവേറ്റാൻ അവരെ പഠിപ്പിക്കുകയും ചെയ്യുക. ഈ വാക്കുകൾ എക്കാലവും നമ്മെ അഭിസംബോധന ചെയ്യുന്നു. നമ്മുടെ കർത്തവ്യം എന്തെന്നാൽ നമ്മുടെ വേരുകളെ സംരക്ഷിക്കുക, ചെറുപ്പക്കാരിലേക്ക് വിശ്വാസം പകരുക, ചെറിയ കുട്ടികളെ പരിപാലിക്കുക എന്നതാണ്.

അവിടുന്ന് നമുക്ക് നൽകിയ മാതൃകയ്ക്ക് നന്ദി. നമ്മിൽ ഓരോരുത്തർക്കും കർത്താവിലൂടെ ഹൃദയം വിശാലമാക്കാനും കൊച്ചുകുട്ടികളുടെ വിഷമതകൾ ഏറ്റെടുക്കാനും അവർക്കായി മദ്ധ്യസ്ഥത വഹിക്കാനും കഴിവുള്ളവരായിരാകാനുള്ള അനുഗ്രഹം നൽകാനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇന്ന് നാം കേട്ടിട്ടുള്ള ആശ്വാസവാക്കുകൾ എല്ലാവരോടും പ്രത്യേകിച്ച് ചെറിയ കുട്ടികളോടും ആവർത്തിക്കുവാൻ സാധിക്കട്ടെ. ‘യുഗാന്ത്യം വരെയും എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.’ ധൈര്യമായി മുൻപോട്ട് പോകുക. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.

വിവര്‍ത്തനം: സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.