ക്‌നാനായ സമുദായം കത്തോലിക്കാ സഭയിലെ അനന്യമാതൃക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

നൂറ്റാണ്ടുകളായി തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്ന ക്‌നാനായ സമുദായത്തിനു വേണ്ടിയുള്ള കോട്ടയം അതിരൂപത, കത്തോലിക്കാ സഭയിലെ ഒരു അനന്യമാതൃകയാണെന്നും അതിരൂപതയുടെയും ക്‌നാനായ സമുദായത്തിന്റെയും പ്രയാണത്തിലെ നിർണ്ണായക ചുവടുവയ്പാണ് അതിരൂപതാ അസംബ്ലിയെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്‌നാനായ സമുദായത്തിനും സീറോമലബാര്‍ സഭക്കും പൊതുസമൂഹത്തിനും നിസ്തുല്യസംഭാവന നല്കിയ അതിരൂപതാംഗങ്ങളെ പ്രത്യേകം അനുസ്മരിച്ച അഭിവന്ദ്യ പിതാവ്, സമുദായത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ സഭയുടെ ഉറച്ച പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പൂര്‍വ്വീകരുടെ പാതയില്‍ നിന്നും വ്യതിചലിക്കാതെ വിശ്വാസവും പാരമ്പര്യവും സഭയോടൊത്തു യാത്ര ചെയ്ത് തുടര്‍ന്നും സംരക്ഷിക്കാവാന്‍ ക്‌നാനായ സമുദായത്തിനു കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംബ്ലിയില്‍ പങ്കെടുക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും അസംബ്ലിക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു. കോട്ടയം അതിരൂപതയുടെ അധികാരപരിധി ഭാരതം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് സീറോമലബാര്‍ സിനഡ് പരിശുദ്ധ സിംഹാസനത്തിന് ശുപാര്‍ശ നല്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമുദായത്തെയും രൂപതയെയും കാലാകാലങ്ങളില്‍ നയിച്ച പൂര്‍വ്വീകരുടെ പാതയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ അതിരൂപതാ അസംബ്ലി വഴിയൊരുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രാതിനിധ്യ സ്വഭാവത്തോടെ അസംബ്ലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വം ദൈവഹിതാനുസരം നിറവേറ്റാന്‍ കഴിയെട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുന്‍ അസംബ്ലി നിര്‍ദ്ദേശങ്ങളെക്കുറിച്ചും നാലാമത് അസംബ്ലിയുടെ നടത്തിപ്പിനെക്കുറിച്ചും വിശദീകരിച്ചു. സിനഡാത്മക അതിരൂപത എന്ന വിഷയത്തില്‍ ഫാ. മാത്യു കൊച്ചാദംപള്ളില്‍ വിഷയാവതരണം നടത്തി. ബാബു പറമ്പടത്തുമലയില്‍ മോഡറേറ്ററായിരുന്നു. ഫാ. എബ്രാഹം പറമ്പേട്ട്, ഡോ. റിയ സൂസന്‍, സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ പങ്കുവച്ചു.

2024 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന 16-ാമത് മെത്രാന്‍ സിനഡിന്റെ വിഷയത്തെ അധികരിച്ചാണ്‌ കോട്ടയം അതിരൂപതയില്‍ നാലാമത് അസംബ്ലി നടക്കുന്നത്. ‘സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം’ എന്നതാണ് അസംബ്ലിയിലെ മുഖ്യ പഠനവിഷയമായി സ്വീകരിച്ചിരിക്കുന്നത്. അസംബ്ലിക്കായി പ്രസിദ്ധീകരിച്ച പ്രാരംഭരേഖ അതിരൂപതയിലെ എല്ലാ ഫൊറോനകളിലും ഇടവകകളിലും സംഘടനകളിലും വിവിധ ഇതര കൂട്ടായ്മകളിലും ചര്‍ച്ച ചെയ്തു സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിഷയാവതരണരേഖയാണ് അസംബ്ലിയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്നത്. അതിരൂപതയിലെ മെത്രാന്മാരും വൈദിക സമര്‍പ്പിത അത്മായ പ്രതിനിധികളുമുള്‍പ്പടെ 136 പേരാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നു.

അസംബ്ലിയുടെ രണ്ടാം ദിനമായ ഇന്ന് (ജനുവരി 25, ബുധനാഴ്ച) രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം – കോട്ടയം അതിരൂപതയില്‍ എന്ന വിഷയത്തെക്കുറിച്ച് ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍ അവതരിപ്പിക്കും. സിസ്റ്റര്‍ കരുണ എസ്.വി.എം മോഡറേറ്റ് ചെയ്യും. ഫാ. ജേക്കബ് മുള്ളൂര്‍, ലിന്‍സി വടശ്ശേരിക്കുന്നേല്‍, അഡ്വ. അജി കോയിക്കല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ അറിയിക്കും.

ഉച്ച കഴിഞ്ഞ് ക്‌നാനായ സമുദായത്തിന്റെ സഭാത്മക വളര്‍ച്ചയെക്കുറിച്ച് ഫാ. തോമസ് പുതിയകുന്നേലും ഫാ. തോമസ് മുളവനാലും അവതരിപ്പിക്കും. ഫാ. തോമസ് ആനിമൂട്ടില്‍ മോഡറേറ്ററായിരിക്കും. ഫാ. ചാക്കോ വണ്ടന്‍കുഴി, ജെയ്‌മോന്‍ നന്ദികാട്ട്, ലിബിന്‍ പാറയില്‍, പ്രിന്‍സ് കുളക്കാട്ട്, തോമസ് പുളിമ്പാറ, സ്റ്റീഫന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പ്രതികരണങ്ങള്‍ പങ്കുവയ്ക്കും. ജനുവരി 26 -ന് അസംബ്ലി സമാപിക്കും.

ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍, പി.ആര്‍.ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.