പതിവു തെറ്റിക്കാതെ പോളിഷ് നിരത്തുകള്‍ കീഴടക്കി പുരുഷന്മാരുടെ ജപമാല പ്രദക്ഷിണം

മഹാമാരിയുടെ ഭീഷണികളുണ്ടെങ്കിലും പതിവു തെറ്റിക്കാതെ പോളിഷ് നിരത്തുകള്‍ കീഴടക്കി പുരുഷന്മാരുടെ ജപമാല പ്രദക്ഷിണം. മാസാദ്യ ശനിയാഴ്ചകളില്‍ പോളണ്ടിലെ നഗരനിരത്തുകള്‍ സാക്ഷ്യം വഹിക്കുന്ന സവിശേഷതയാണ് പുരുഷന്മാര്‍ മാത്രം അണിനിരക്കുന്ന ജപമാല പ്രദക്ഷിണം. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി നാളുകളായി നടത്തുന്ന ഈ മരിയന്‍ പ്രദക്ഷിണം മഹാമാരിയുടെ നാളുകളിലും മുടങ്ങിയില്ല എന്നതാണ് ശ്രദ്ധേയം.

ഈ മാസാദ്യ ശനിയാഴ്ചയില്‍ ഏതാണ്ട് 25 നഗരങ്ങളിലാണ് ഇപ്രകാരം ജപമാല പ്രദക്ഷിണം നടന്നത്. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനെതിരായി ചെയ്ത നിന്ദനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പരിഹാരമായി അഞ്ച് മാസാദ്യ ശനിയാഴ്ചകളില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടണമെന്ന, ഫാത്തിമാ ദര്‍ശനത്തില്‍ ദൈവമാതാവ് നല്‍കിയ നിര്‍ദേശമാണ് ഇപ്രകാരമൊരു ജപമാല പ്രദക്ഷിണം സംഘടിപ്പിക്കാന്‍ പുരുഷന്മാരെ പ്രചോദിപ്പിച്ചത്.

1905 -ല്‍ പയസ് 10 -ാമന്‍ പാപ്പയാണ് മാസാദ്യ ശനിയാഴ്ച വണക്കത്തിന് അംഗീകാരം നല്‍കിയത്. അമലോത്ഭവത്തോടുള്ള ആദരസൂചനകമായി 12 മാസങ്ങളില്‍ പ്രസ്തുത ഭക്ത്യാനുഷ്ഠാനം നിറവേറ്റുന്നവര്‍ക്ക് ദണ്ഡവിമോചനവും സഭ വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ച് മാസാദ്യ ശനിയാഴ്ചകളില്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ജപമാലയുടെ അഞ്ചു രഹസ്യങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ജപമാലയുടെ 15 രഹസ്യങ്ങളെ ധ്യാനിക്കാന്‍ 15 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്യുന്നവരുടെ മരണസമയത്ത് പ്രത്യേക അനുഗ്രഹവും ഫാത്തിമാ മാതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.