അമിത ഭക്ഷണ പ്രിയമുള്ളവരെ സൗഖ്യപ്പെടുത്തുന്ന വൈദികന്‍

    വൈദികന്‍, ദൈവത്തിനും മനുഷ്യനും ഇടയില്‍ നിന്ന് മധ്യസ്ഥത വഹിക്കുന്ന വ്യക്തിയാണ്. ഒരാളുടെ ജീവിതത്തിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി അത് പരിഹരിച്ച് ദൈവത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുവാന്‍ നിയുക്തനായിരിക്കുന്ന വ്യക്തി. ഈ അര്‍ത്ഥത്തില്‍ അമിത ഭക്ഷണ പ്രിയം ഉള്ള ആളുകളെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുകയും അവരിലെ നിരാശ അകറ്റി പുതു ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തുകയും ചെയ്യുന്ന ഒരു വൈദികന്‍ ഉണ്ട്. അദ്ദേഹത്തിന്റെ പേരാണ് ഫാ. റെയ്മണ്ട്.

    അമിത ഭക്ഷണ പ്രിയം വലച്ച ബാല്യം

    റെയ്മണ്ട് കുഞ്ഞായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ അച്ചന്‍ അദ്ദേഹത്തെ പിരിഞ്ഞു പോകുന്നത്. ആ സങ്കടവും ദേഷ്യവുമെല്ലാം കുഞ്ഞു റെയ്മണ്ട് തീര്‍ക്കുന്നത്, ഭക്ഷണത്തിന്റെ മേലായിരുന്നു. സങ്കടം വന്നാലും ദേഷ്യം വന്നാലും അമിതമായി ഭക്ഷണം കഴിക്കുന്ന ഒരു പ്രത്യേക തരം സ്വഭാവം. അത് പിന്നീട്  അമിതമായ ഭക്ഷണ പ്രിയത്തിലേയ്ക്കും അമിത വണ്ണത്തിലേയ്ക്കും കുഞ്ഞു റെയ്മണ്ടിനെ നയിച്ചു.

    ആദ്യമൊന്നും അത് കാര്യമാക്കിയില്ല. എങ്കിലും വളര്‍ന്നു വന്നപ്പോള്‍ അദ്ദേഹത്തിന് 464 പൗണ്ട് തൂക്കം ഉണ്ടായിരുന്നു. അത് അത്ര സുഖകരമല്ല എന്ന് മനസിലാക്കിയ അദ്ദേഹം തന്റെ ഭക്ഷണ പ്രിയം ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആദ്യം വളരെ ശ്രമകരമായിരുന്നു എങ്കിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ അദ്ദേഹത്തിന് അമിത ഭക്ഷണ പ്രിയം ഒഴിവാക്കുവാന്‍ സാധിച്ചു. തടിയും കുറഞ്ഞു. അങ്ങനെ സമാധാനപരമായ സാധാരണ ജീവിതത്തിലേയ്ക്ക് എത്തിത്തുടങ്ങി.

    പുതിയ ദൗത്യവുമായി എത്തിയ പൗരോഹിത്യം

    അങ്ങനെ സമാധാനപരമായ ജീവിതം ചെന്നെത്തിയത് സെമിനാരിയിലാണ്. വൈദിക പരിശീലനം പൂര്‍ത്തിയാക്കി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, താന്‍ ബാല്യത്തില്‍ കടന്നു പോയ അവസ്ഥയില്‍ ആയിരിക്കുന്ന ധാരാളം പേരെ കാണുവാന്‍ ഇടയായി. പലരും കടുത്ത നിരാശയിലായിരുന്നു. അവരെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുക തന്റെ കടമയാണെന്ന് മനസിലാക്കിയ അദ്ദേഹം അവര്‍ക്കായി പ്രത്യേകം പരിപാടികള്‍ ഏര്‍പ്പെടുത്തി.

    അമിതമായ ഭക്ഷണ പ്രിയത്താല്‍ വലയുന്നവരെ കണ്ടെത്തി. അവരെ യോഗയിലൂടെയും ചിട്ടയായ വ്യയാമത്തിലൂടെയും സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നു. ഒപ്പം അവര്‍ക്കായി ആത്മീയമായ നിര്‍ദ്ദേശങ്ങളും ആത്മനിയന്ത്രനത്തിന് സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങളും നല്‍കി. അങ്ങനെ പലരും ജീവിതത്തില്‍ പ്രത്യാശയുടെ വെള്ളി നക്ഷത്രം കണ്ടു തുടങ്ങി. പലരുടെയും മുഖങ്ങളില്‍ നഷ്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കാന്‍ കഴിഞ്ഞതിനാല്‍ ആ നിമിഷങ്ങളില്‍ വലിയ ആത്മ സംതൃപ്തി തോന്നിയതായി അദ്ദേഹം പറയുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.