മാര്‍പാപ്പയുടെ ആരാധനാ തിരുക്കര്‍മ്മങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന മോണ്‍. ഗുയിദോ മരിനി മെത്രാനായി നിയമിക്കപ്പെട്ടു

മോണ്‍. ഗുയിദോ മരിനിയെ വടക്കന്‍ ഇറ്റലിയിലെ ടോര്‍ടോണ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ആണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. മാര്‍പാപ്പയുടെ ആരാധനാപരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന (മാസ്റ്റര്‍ ഓഫ് പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെറിമണീസ്) വ്യക്തിയായിരുന്നു അദ്ദേഹം.

മോണ്‍. വിറ്റോറിയോ ഫ്രാന്‍സെസ്‌കോ വിയോളയുടെ പിന്‍ഗാമിയായിട്ടാണ് മോണ്‍. മരിനി ഏതാണ്ട് 2,80,000 -ത്തോളം വിശ്വാസികളുള്ള ടോര്‍ടോണ രൂപതയുടെ മെത്രാനായി അഭിഷിക്തനാവുന്നത്. വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ സെക്രട്ടറിയായി മോണ്‍. വിറ്റോറിയോ ഫ്രാന്‍സെസ്‌കോ വിയോള നിയമിതനായി.

1965 ജനുവരി 31 -ന് ജെനോവയില്‍ ജനിച്ച മോണ്‍. മരിനി ബിരുദപഠനത്തിനു ശേഷം ജെനോവയിലെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1989 ഫെബ്രുവരി 4 -നായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. സഭാനിയമങ്ങളിലും പൊതുനിയമങ്ങളിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം പൊന്തിഫിക്കല്‍ സലേഷ്യന്‍ സര്‍വ്വകലാശാലയില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ സൈക്കോളജിയില്‍ ബിരുദവും കരസ്ഥമാക്കി.

ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസിന്റെ കാനന്‍ ലോ ലെക്ച്ചററായും, പ്രിസ്‌ബൈറ്ററല്‍ കൗണ്‍സില്‍ അംഗമായും, സാന്‍ ലോറന്‍സോ കത്തീഡ്രല്‍ കാനോനായും, രൂപതയുടെ സ്‌കൂള്‍സ് ഓഫീസ് ഡയറക്ടറായും ആര്‍ക്കി-എപ്പിസ്‌കോപ്പല്‍ സെമിനാരിയുടെ സ്പിരിച്വല്‍ ഡയറക്ടറായും, ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സിലറായും, എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍ അംഗമായും സേവനം ചെയ്തിട്ടുണ്ട്.

2007 -ല്‍ പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്റെ മാസ്റ്ററായി ബെനഡിക്ട് പതിനാറാമന്‍ പാപ്പായാല്‍ നിയമിതനായ മോണ്‍. മരിനി ഫ്രാന്‍സിസ് പാപ്പയുടെ കാലത്തും ഈ പദവിയില്‍ തുടരുകയായിരുന്നു. 2019 -ല്‍ പൊന്തിഫിക്കല്‍ മ്യൂസിക്കല്‍ ചാപ്പലിന്റെ ചുമതലയും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.