കൂട്ട വെടിവയ്‌പ്പ് ജീവനെതിരായുള്ള ഒരു പകർച്ചവ്യാധിയാണെന്നു ചൂണ്ടിക്കാട്ടി അമേരിക്കൻ ബിഷപ്പുമാർ

അമേരിക്കയിലെ ടെക്‌സാസ്, ഒഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിൽ ഒരാഴ്ചയ്ക്കിടെ നടന്ന കൂട്ട വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ബിഷപ്പുമാർ. വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആളുകൾക്കായി പ്രാർത്ഥിക്കുവാനും ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കുവാനമുള്ള ശ്രമത്തിൽ എല്ലാ കത്തോലിക്കരും പങ്കുചേരണം എന്ന് ബിഷപ്പുമാർ ആവശ്യപ്പെട്ടു.

ഈ സംഭവം ഒരു ഭയാനകസത്യമായി അവശേഷിക്കുന്നു. കൂട്ടവെടിവയ്‌പ്പിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുവാൻ കഴിയില്ല എന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു. ജീവന് ഭീഷണിയാകുന്ന ഒരു പകർച്ചവ്യാധി കണക്കെ ഈ ദുരന്തം വ്യാപകമാകുമ്പോൾ, ഇതിനെ നീതിപൂർവ്വം വിധിക്കേണ്ടത് ആവശ്യമാണ്. ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പില്ലാതെ നടക്കുന്ന ആക്രമണങ്ങൾ മനുഷ്യജീവനോടുള്ള അവഹേളനയാണ്. ഇത് തുടരുന്നത് അടിസ്ഥാനപരമായി എന്തോ ഒരു തിന്മ ഈ സമൂഹത്തിൽ തുടരുന്നു എന്നതിന്റെ സൂചനയാണ് – ബിഷപ്പുമാർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഈയൊരു തിന്മയ്ക്ക് എതിരായി പ്രതിരോധ നടപടികളിലേയ്ക്ക് നീങ്ങാൻ ദൈവത്തിന്റെ കരുണയും ജ്ഞാനവും ഞങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും അതിനു വിശ്വാസികൾ പൂർണ്ണപിന്തുണ നൽകണം എന്നും ബിഷപ്പുമാർ സൂചിപ്പിച്ചു.