‘ബ്രസീലിലെ മരിയ ഗൊരേത്തി’ എന്നറിയപ്പെടുന്ന യുവരക്തസാക്ഷി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കന്യകാത്വം കാത്തുസൂക്ഷിക്കുന്നതിനായി മരണം ഏറ്റുവാങ്ങിയ 20 വയസുകാരി ഇസബെൽ ക്രിസ്റ്റ്യൻ മ്രാഡ് കാമ്പോസ് 2022 ഡിസംബർ പത്തിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടും. ‘ബ്രസീലിലെ മരിയ ഗൊരേത്തി’ എന്ന അപരനാമത്തിൽ ആണ് ഈ യുവതി അറിയപ്പെടുന്നത്. 2019 – ൽ ഫ്രാൻസിസ് പാപ്പാ ഈ യുവതിയുടെ രക്തസാക്ഷിത്വം അംഗീകരിച്ചതാണ്. എന്നാൽ, വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങുകൾ കോവിഡ് പകർച്ചവ്യാധിമൂലം മാറ്റിവെയ്ക്കുകയായിരുന്നു.

ഹോസ് മെൻഡിസ് കാമ്പോസിന്റെയും ഹെലീന മ്രാഡിന്റെയും മകളായ ഇസബെൽ ക്രിസ്റ്റീന മ്രാഡ് കാമ്പോസ് 1962 ജൂലൈ 29 -ന് മിനാസ് ജെറൈസ് സംസ്ഥാനത്തെ ബാർബസേനയിൽ ആണ് ജനിച്ചത്. മെഡിസിൻ പഠനത്തിനായി 1982 ഏപ്രിലിൽ അവൾ ജുവസ് ഡി ഫോറ നഗരത്തിലേക്ക് മാറി. തനിയെ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന ശീലം അവൾ തന്റെ പഠനകാലത്തും തുടർന്നു.

കൗമാരപ്രായം മുതൽ ഇസബെൽ സെൻറ്. വിൻസൻറ് കോൺഫറൻസിന്റെ വോളണ്ടിയർ ആയിരുന്നു. അവളുടെ പിതാവ് വിൻസെൻഷ്യൻ കൗൺസിൽ പ്രസിഡന്റായിരുന്നു. ചെറുപ്പം മുതൽ വിശ്വാസപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകാട്ടിയിരുന്നു ഇസബെൽ. പതിവായി വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ ഇടവക ദൈവാലയത്തിൽ പോകുമായിരുന്നു.

അവൾ വൈകല്യമുള്ളവരെ പരിചരിച്ചു. സ്കൂളിൽ ദരിദ്രരായ കുട്ടികളുടെ ആവശ്യങ്ങളിൽ അവൾ വളരെ ശ്രദ്ധാലുവായിരുന്നു. അവളുടെ നോട്ട്ബുക്കുകളിൽ ഇപ്രകാരം എഴുതി വെച്ചിരുന്നു. ‘പുഞ്ചിരിക്കുക, യേശു നിന്നെ സ്നേഹിക്കുന്നു.’ മാതാപിതാക്കൾക്കയച്ച അവസാനത്തെ കത്തിൽ അവൾ ഇപ്രകാരം എഴുതി. “കടന്നു പോകുന്ന ഓരോ ദിവസവും ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്നേഹം, സമാധാനം, സൗഹൃദം എന്നിവ നിറഞ്ഞ ഒരു ലോകം ഞങ്ങൾ സൃഷ്ടിക്കും.” 1982 ഓഗസ്റ്റ് 15 മുതൽ, സഹോദരൻ പൗലോ റോബർട്ടോയ്‌ക്കൊപ്പം ഒരു ചെറിയ അപ്പാർട്ട്മെന്റിൽ ആണ് അവൾ താമസിച്ചത്.

ഒരു യുവാവ് ഇസബെലിനെ ചില ജോലികൾക്കായി സഹായിച്ചിരുന്നു. അന്ന് അവർ തമ്മിൽ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീടും ഈ യുവാവ് താൻ ആരംഭിച്ച ജോലികൾ പൂർത്തിയാക്കാൻ ഡിപ്പാർട്ട്മെന്റിലേക്ക് എത്തിയെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ മറ്റൊന്നായിരുന്നു. തുടക്കം മുതൽ അദ്ദേഹം ഇസബെലിനെ മുതലെടുക്കാൻ ശ്രമിച്ചു, പക്ഷേ നിരസിക്കപ്പെട്ടപ്പോൾ അയാൾ ആക്രമണോത്സുകനായി അവളെ ഒരു കസേര കൊണ്ട് അടിക്കാൻ ഒരുങ്ങി. അവളെ കെട്ടിയിട്ട് ഉപദ്രവം തുടരുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.

പക്ഷേ, ഇസബെൽ അവളുടെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഠിനമായി പ്രയത്‌നിച്ചു. അന്വേഷണത്തിനിടെ ഇസബെല്ലിന് 15 കുത്തേറ്റ മുറിവുകൾ ഏറ്റതായി കണ്ടെത്തി. കൊലപാതകിക്ക് അവളെ ബലാത്സംഗം ചെയ്യുവാൻ കഴിഞ്ഞില്ല എന്ന്  മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു.

മരണശേഷം ബ്രസീലിലെ മരിയ ഗൊരേത്തി എന്ന പേരിലാണ് ഇസബെൽ അറിയപ്പെട്ടിരുന്നത്. ബാർബസേനയിലെ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് മേഴ്‌സിയിൽ സ്ഥിതി ചെയ്യുന്ന അവളുടെ ശവകുടീരത്തിൽ ഇന്ന് അനേകർ വന്ന് പ്രാർത്ഥിച്ചു കടന്നുപോകുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.