മൂസ എന്നൊരു ബാലനുണ്ടായിരുന്നു. ഓരോ വീടിനും മുന്‍പിലെത്തി യാചിച്ചാണ് ജീവിച്ചു പോന്നത്. അവനു ബാപ്പയില്ല, ഉമ്മ രോഗിയും. ഒരു കൊട്ടരത്തിലവന്‍ കയറി. ആരെയും ഉമ്മറത്ത് കാണാത്തതുകൊണ്ട് ഉറക്കെ അവന്‍ വിളിച്ചു. ഉടമസ്ഥന്‍ വന്ന് അവന്‍റെ തലക്കടിച്ചു. ഇരന്നു നേടിയ ചോറും പിച്ചപാത്രവുമായി രക്തത്തില്‍ കുളിച് മലര്‍ന്നു കിടക്കുമ്പോള്‍ അവനുറക്കെ കരഞ്ഞു: ഉമ്മ, ഉമ്മാ ഉമ്മാക്കിനി ആര് ചോറ് തരും??അവന്‍റെ ഒടുവിലത്തെ വാക്ക് അതായിരുന്നു. എന്നും ചോറ് തരുന്ന ഉമ്മയ്ക്ക് അവസാനം ഒരുരുള ചോറ് നല്‍കി യാത്ര നല്‍കാന്‍ കഴിയില്ലില്ലോ (പി.എന്‍.ദാസ്)
സ്വപ്‌നങ്ങള്‍ നഷ്ടപ്പെടുന്നത് എത്ര വേഗത്തിലാണ്. കൈവെള്ളയില്‍ നിന്ന് ഊര്‍ന്നുപോകുന്ന നഷ്ടസ്വപ്നങ്ങളെ എത്ര ശ്രമിച്ചാലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത അനുഭവങ്ങള്‍. മറിയത്തിനും അതെല്ലാം മനസ്സിലായിക്കാണും. യൌസേപ്പുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടിരുന്ന മറിയത്തിന്‍റെ ജീവിതത്തിലേക്ക് മറ്റു സ്വപ്നങ്ങളുമായി ദൈവമെത്തുന്നു. സ്വന്തമായുള്ള സ്വപ്നങ്ങളെ ഉപേക്ഷിക്കുന്നത് എത്രയോ വേദനാജനകമാണ്. പക്ഷെ മറിയം ദൈവത്തിന്‍റെ സ്വപനങ്ങള്‍ക്ക് മുന്‍പില്‍ തന്‍റെ സ്വപ്നങ്ങളെ മറക്കുകയാണ്. ദൈവത്തിന്‍റെ സ്വപ്നങ്ങള്‍ക്ക് ഇടം കൊടുക്കുകയാണ്.എന്‍റെ ജീവിതത്തില്‍ ഞാന്‍ വഴിയിലുപേക്ഷിച്ച സ്വപ്‌നങ്ങള്‍ എത്രയോ ആണ്. പലരുടെയും സ്വപനങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ മറന്നപ്പോള്‍ ഞാനും മറിയത്തെപോലെ ആവുകയായിരുന്നു. സ്വന്തം സ്വപ്നങ്ങളെക്കാളും മറ്റുള്ളവരുടെ സ്വപനങ്ങളെ സ്നേഹിക്കാന്‍ അമ്മേ എന്നെ പഠിപ്പിക്കണമേ.. പ്രാര്‍ത്ഥനകള്‍.
ഫാ. സിജോ കണ്ണമ്പുഴ OM