സമാധാനത്തിന്റെ രാജ്ഞിയുടെ ദൈവാലയം – മെഡ്‌ജുഗോർജെ

‘ഔർ ലേഡി ഓഫ് മെഡ്ജുഗോയ’ (മെഡ്‌ജുഗോർജെ) ദൈവാലയത്തിലാണ് പാപ്പായുടെ ജപമാല മാരത്തോണിലെ 15-ാം ദിനത്തിലെ പ്രത്യേക ജപമാല നടക്കുന്നത്. ബോസ്നിയയിലെയും ഹെഡ്‌സെഗോവനയിലെയും ആറു കൗമാരപ്രായക്കാരായ കുട്ടികൾക്ക് 1981-ലാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. പത്തു മുതൽ 16 വയസ്സു വരെ പ്രായമുള്ള ആറു കുഞ്ഞുങ്ങൾക്ക് പരിശുദ്ധ അമ്മ ദർശനം നൽകുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു എന്നാണ് വിശ്വസിക്കുന്നത്.

ഇന്നത്തെ ദിവസം പ്രത്യേകമായി ജപമാലയിൽ ഓർമ്മിക്കുന്നത് അഭയാർത്ഥികളായി വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും കഴിയുന്നവരെയാണ്. സമാധാനത്തിന്റെ രാജ്ഞിയെന്നും രക്ഷകന്റെ അമ്മയെന്നും സ്വയം വിശേഷിപ്പിച്ചിരുന്നു പരിശുദ്ധ അമ്മ. പരിശുദ്ധ ദൈവമാതാവിന്റെ ഈ പ്രത്യക്ഷീകരണത്തിന് സഭയുടെ ഔദ്യോഗിക അംഗീകാരത്തിനായി ക്രോയേഷ്യൻ ജനതയോടൊപ്പം ലോകമെമ്പാടുമുള്ള മരിയൻ ഭക്തരും പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയാണ്.

മെഡ്ജുഗോയയിലേക്ക് എത്തുന്ന തീർത്ഥാടകരിൽ വിശ്വാസത്തിന്റെ വലിയ മാറ്റങ്ങളാണ് കാണപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ 2019 മെയ് മാസത്തിൽ ഫ്രാൻസിസ് പാപ്പാ ഔദ്യോഗികമായി തീർത്ഥാടകർക്ക് ഇവിടെയ്ക്കുനായിരുന്ന വിലക്ക് പിൻവലിച്ചു. ഔർ ലേഡി ഓഫ് പീസ് ദൈവാലയത്തെക്കുറിച്ചുള്ള പ്രത്യേകതകളാണ് ഇന്ന് ലൈഫ് ഡേ പങ്കുവെയ്ക്കുന്നത്.

ചരിത്രം 

1981 ജൂൺ 24-ന് ഏകദേശം നാലു മണിയായപ്പോൾ ഗ്രാമത്തിലേക്ക് തിരികെ പോകുകയായിരുന്ന 14-കാരി ഇവൻക ഇവൻകോവിച്ച്, മിർജാന ഡ്രാക്യേവിച്ച് എന്നിവർക്കാണ് ആദ്യം മാതാവ് പ്രത്യക്ഷപ്പെടുന്നത്. ഇവാങ്കയുടെ അമ്മ ആ മെയ് മാസത്തിൽ മരണമടഞ്ഞിരുന്നു. നടന്നു പോകുകയായിരുന്നു അവർ. ഇവാൻക അടുത്തുള്ള ഒരു കുന്നിൽ കറുത്ത ഒരു നിഴൽ കാണുകയും പെട്ടന്ന് ആ നിഴല്‍ പരിശുദ്ധ കന്യകാമറിയമായി മാറുകയും ചെയ്യുന്നത് കണ്ടു. അവൾ ഉടൻ തന്നെ ഈ ദൃശ്യം മിർജാനയെ കാണിച്ചുകൊടുത്തു. എന്നാൽ അത് വെറുമൊരു തോന്നലായിരിക്കുമെന്നു പറഞ്ഞ് അവർ മുൻപോട്ട് നടന്നു.

പിന്നീട് തൊട്ടടുത്ത കുന്നിൽ ആടുകളെ മേയ്ക്കുന്ന മിൽക്ക പാവ്‌ലോവിച് എന്ന ഇടയബാലനെയും അവർ കണ്ടുമുട്ടി. അവർ മൂവരും കൂടി നടന്നുനീങ്ങുന്നതിനിടയിൽ വീണ്ടും കുന്നിൻചെരുവിൽ പരിശുദ്ധ അമ്മയുടെ രൂപം പ്രത്യക്ഷമായി. പിന്നീട് വിക ഇവാൻകോവിച്ച്, ഇവാൻ ഡ്രാക്യോവിച്ച്, ഇവാൻ ഇവാൻകോവിച്ച് എന്നിവരും ഇവർക്കൊപ്പം ചേർന്നു. ഇവർക്കു ആറു പേർക്കും മാതാവ് ദർശനം നൽകി. എന്നാൽ ഇവാൻ ഇത് കണ്ട് ഭയന്നോടി. അടുത്ത ദിവസം ഫ്രാന്സിസ്കന്‍ സന്യാസ പുരോഹിതനായ ഫാ. ജോസെ സോവ്‌കോയെ കാണുകയും തങ്ങൾ പരിശുദ്ധ അമ്മയെ കണ്ടുവെന്ന് പറയുകയും ചെയ്തു.

ദർശനം ലഭിച്ച കുഞ്ഞുങ്ങളുടെ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിവരണം 

പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു വിവരണം കുട്ടികൾ അവരുടെ ഡയറിയിൽ എഴുതിയിട്ടുണ്ട്. 18-20 വയസ്സുള്ള അതിസുന്ദരിയാണ് പരിശുദ്ധ അമ്മഎന്നാണ് അവർ വിവരിച്ചിരിക്കുന്നത്. ഏകദേശം 165 സെന്റിമീറ്റര്‍ ഉയരമുള്ള പരിശുദ്ധ അമ്മയ്ക്ക് ദീർഘവൃത്താകൃതിയിലുള്ള മുഖമാണ് ഉള്ളത്. കറുത്ത മുടിയും നീലക്കണ്ണുകളുമാണ് അമ്മയ്ക്ക്. വളരെ ചെറിയ മൂക്കും കറുത്ത നിറത്തിലുള്ള പുരികവുമാണ് ഉള്ളത്. ചുവന്ന നിറത്തിലുള്ള കവിളുകളും ചുണ്ടുമാണ് അമ്മയുടേത് എന്ന് വിവരിക്കുന്നു. വളരെ മനോഹരമായി പുഞ്ചിരിക്കുന്ന ദൈവമാതാവിന്റെ തലയിൽ സ്വർണ്ണനിറത്തിലുള്ള 12 നക്ഷത്രങ്ങളുടെ ഒരു കിരീടവും ഉണ്ടായിരുന്നു. നീല കലർന്ന ചാരനിറത്തിലുള്ള ലളിതമായ വസ്ത്രമാണ് ധരിച്ചിരുന്നത്. വെളുത്ത നിറത്തിലുള്ള തലമുണ്ടും ആയിരുന്നു ഉണ്ടായിരുന്നത്.

“അവർ സുന്ദരിയായിരുന്നോ?” എന്നുള്ള ചോദ്യത്തിനു കുട്ടികൾ നൽകിയ മറുപടി വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. “അവളുടെ സൗന്ദര്യം നമുക്ക് വിവരിക്കുവാൻ സാധിക്കുന്നതിലും അതീതമാണ്. അത് യഥാർത്ഥത്തിൽ സ്വർഗ്ഗീയമായ ഒന്നാണ്. സ്വർഗ്ഗത്തിൽ മാത്രം കാണപ്പെടുന്ന വളരെയധികം പ്രത്യേകതയുള്ള ഒന്ന്.”

നിരീശ്വരവാദത്തിനെതിരെയും മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങളെയും കുറിച്ചാണ് മാതാവ് ദർശനത്തിൽ കുട്ടികൾക്ക് സന്ദേശമായി നൽകിയത്. ഒരുപാട് യഥാർത്ഥ വിശ്വാസികൾ ബോസ്നിയയിൽ ഉള്ളതിനാലാണ് മാതാവ് ഇവിടെ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നത്. ‘ഞാൻ നിങ്ങളോട് കൂടെ ആയിരിക്കുവാനും ലോകത്തെ അനുരഞ്ജനത്തിന്റെ മാർഗ്ഗത്തിലേക്ക് നയിക്കുവാനുമാണ് ആഗ്രഹിക്കുന്നത്’ എന്നുമാണ് ദർശനത്തിൽ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത്.

തീർത്ഥാടകരുടെ പ്രിയപ്പെട്ടവരുടെ സ്ഥലമായി മാറിയിരിക്കുന്ന ഇവിടെ മരിയൻ ദർശനത്തിന് സാക്ഷ്യം വഹിച്ച മിർജാനെയും മറിജ ല്യൂനെറ്റിയും സന്ദർശകരെ നേരിൽ കാണുകയും സാക്ഷ്യം വിവരിക്കുകയും ചെയ്തു വരുന്നു.

മലയടിവാരത്തിലെ സെന്റ് ജെയിംസ് ചർച്ച്

ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഉടമസ്ഥതയിലുള്ള ഈ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നിയോ – ക്ലാസ്സിക്കൽ രൂപവും കാണാം. ദർശനം നൽകിയ കുന്നിൻമുകളിൽ ഒരു കുരിശ് സ്ഥാപിക്കപെട്ടിട്ടുണ്ട്. ഇവിടെയാണ് മാതാവ് പ്രത്യക്ഷപ്പെട്ടതെന്നു കരുതുന്നു. ദൈവാലയവും മരിയൻ ദർശനം ലഭിച്ച ഈ മലമുകളും തീർത്ഥാടകരുടെ വിശ്വാസത്തിന് മാറ്റുകൂട്ടുന്നു.

സുനീഷാ നടവയല്‍ 

മരിയൻ മാരത്തോൺ പ്രാർത്ഥന 15: നിയോഗം – അഭയാര്‍ത്ഥികള്‍ക്കായി

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ മുമ്പിലോ ഛായചിത്രത്തിന്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ട് ആരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1-8 (വി. ലൂക്കാ സുവിശേഷം പതിനെട്ടാം അദ്ധ്യായം ഒന്നു മുതൽ എട്ടു വരെയുള്ള തിരുവചന ഭാഗം വായിക്കുക).

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്ന് അപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന്‍ അവള്‍ക്കു നീതി നടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞത് എന്തെന്ന്‌ ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക

(വചനവായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരീ സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിന്റെ തീവ്രദുഃഖം നമ്മളിൽ ചിലരിൽ തങ്ങിനിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവസമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ. 12:5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിന്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലിസ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നുകൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണകാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണം തേടി നിന്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരീസഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവസമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിലൂടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, അൾജീരിയയിലെ ഔർ ലേഡി ഓഫ് ആഫ്രിക്കയിലേക്ക് പ്രതീക്ഷ നഷ്ടപ്പെട്ട എല്ലാവരെയും സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം. പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിന്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിന്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥന

ഓ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണസാഹചര്യത്തിൽ ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിന്റെ പക്കലേക്കു ഞങ്ങൾ ഓടിവരുകയും നിന്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിന്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടു മൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു  നിൽക്കുന്നവരോടും നീ ചേർന്നുനിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ്വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിന്റെ ദിവ്യസുതനോടു അപേക്ഷിച്ചതുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകടസാധ്യതകളൾ നിറഞ്ഞ അത്യാഹിതവിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്ക് ആരോഗ്യവും മഹാമനസ്കതയും ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിന്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തന്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ. അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങിവരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങിശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരീസഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളിലൂടെ പ്രത്യേകമായി മെഡ്‌ജുഗോർജെയിലെ അഭയാര്‍ത്ഥികളായ എല്ലാവരെയും നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുതരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്റെ സങ്കേതത്തില്‍ ഓടിവന്ന്‌‌/ നിന്റെ സഹായം തേടി/ നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവേ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട്‌/ നിന്റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.