തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു മതപരിവർത്തനത്തിന് സമ്മർദ്ധം ചെലുത്തിയ പ്രതിയ്ക്കൊപ്പം ജീവിക്കാൻ അനുവദിക്കുകയും പിന്നീട് പ്രതിയുടെ തടവിൽ നിന്നും രക്ഷപെടുകയും ചെയ്ത പാക്ക് ക്രിസ്ത്യൻ പെൺകുട്ടി മരിയ ഷഹ്ബാസ് വീണ്ടും കോടതിയില്‍. സെപ്റ്റംബര്‍ 23ന് റാവല്‍പിണ്ടി കോടതിയില്‍ കേസ് പരിഗണിച്ചെങ്കിലും മൊഹമ്മദ് നാകാഷ് കോടതി നിര്‍ദ്ദേശിച്ച പ്രകാരം തെളിവുകളുമായി ഹാജരായില്ല.
വിവാഹം അവളുടെ ഇഷ്ടത്തിനു വിരുദ്ധമായിരുന്നുവെന്നുമുള്ള വാദം കണക്കിലെടുത്താണ് മെഡിക്കല്‍ റിപ്പോര്‍ട്ട്, പോലീസ് റെക്കോര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടുന്ന തെളിവുകളുമായി ഹാജരാകുവാന്‍ നാകാഷിനോട് റാവല്‍പിണ്ടി കോടതി ആവശ്യപ്പെട്ടത്. മരിയ ഇസ്ലാമിലേക്ക് മതംമാറി എന്ന നാകാഷിന്റെ വാദത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന് സാധുത നല്‍കിയ മുന്‍ കോടതിവിധി ശരിയാണോ എന്ന്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെളിവുകള്‍ പുനഃപരിശോധിക്കുവാന്‍ റാവല്‍പിണ്ടി കോടതി തീരുമാനിച്ചത്.
തെളിവുകളുമായി നാകാഷ് ഹാജരായില്ലെങ്കിലും വിവാഹം നടത്തിയെന്ന് അവകാശപ്പെടുന്ന സമയത്ത് മരിയക്ക് വെറും 13 വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നതെന്ന് തെളിയിക്കുന്ന യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് മരിയയുടെ അഭിഭാഷക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തന്നേയും തന്റെ കുടുംബത്തേയും കൊല്ലുമെന്നും, തന്നെ ബലാല്‍സംഗം ചെയ്തതിന്റെ വീഡിയോ പുറത്തുവിടുമെന്നും നാകാഷ് ഭീഷണിപ്പെടുത്തിയതായും, വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും മരിയ വെളിപ്പെടുത്തി. നാകാഷ് മരിയയെ വീണ്ടും തട്ടിക്കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് മരിയയുടെ മാതാപിതാക്കളെന്ന് അവരുടെ അഭിഭാഷകയായ സുമെരാ ഷഫീഖ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ഡി ചര്‍ച്ച് ഇന്‍ നീഡ്’നോട് പറഞ്ഞു.