തിരുവനന്തപുരം: കൃഷിയാണ് കേരളത്തിന്റെ സംസ്കൃതിയുടെ അടിസ്ഥാനമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രൻ മാർ തോമസ് തറയിൽ. ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) സംഘടിപ്പിച്ച കേരള കർഷക ജാഥയുടെ സമാപനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് കാർഷിക മേഖല അവഗണനയുടെ വക്കിലാണ്. കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് അടുത്തിടെ അമ്പൂരി, മായം മേഖലയിൽ പോയിരുന്നു. കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ തങ്ങളുടെ കാർഷിക വിഭവങ്ങൾ നശിപ്പിക്കുന്നതുമൂലം തങ്ങൾ പട്ടിണിയിലാണെന്നാണ് അവിടത്തെ കർഷകർ തന്നോടു പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കുന്നതിനു നിയമമുള്ള നമ്മുടെ നാട്ടിൽ കർഷകരെയും കൃഷിക്കാരെയും സംരക്ഷിക്കുന്നതിനു നിയമങ്ങളില്ല. കർഷക സമൂഹത്തിന്റെ സുരക്ഷയ്ക്കു സ്ഥിരമായ സംവിധാനങ്ങൾ വേണം. കാർഷിക മേഖലയിലേക്കു വിദ്യാഭ്യാസമുള്ള യുവാക്കൾ കടന്നുവരണം. സാങ്കേതിക പരിജ്ഞാനവും കർഷിക മേഖലയിൽ ഉപയോഗിച്ച് നേട്ടങ്ങൾ കൈവരിക്കണം.” എന്ന് ബിഷപ്പ് പറഞ്ഞു.