കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോള്‍ സംഘടിത കര്‍ഷക മുന്നേറ്റം അനിവാര്യമാണെന്നു ഇൻഫാം ദേശീയ സമിതി. ചിങ്ങം ഒന്നിന് കേരള കര്‍ഷകസമൂഹം കര്‍ഷക അവകാശദിനമായി പ്രതിഷേധിക്കുമെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു.
വന്യമൃഗ ആക്രമണങ്ങള്‍, ഭൂപ്രശ്നങ്ങള്‍, ഇക്കോ സെന്സിസറ്റീവ് സോണ്‍, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച , കാര്‍ഷിക കടക്കെണി എന്നിവ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികള്‍ പരിഹാര നടപടികളില്ലാതെ തുടരുന്നത് ശക്തമായി എതിര്‍ക്കേണ്ടിവരുമെന്ന് ദേശീയ സമിതി ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം രക്ഷാധികാരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ആരെയും എതിര്‍ത്തു തോല്‍പ്പിക്കാനല്ല, പിറന്നു വീണ മണ്ണില്‍ അന്തസോടെ ജീവിക്കാനാണ് കര്‍ഷകര്‍ പോരാടുന്നതെന്നും കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ പൊതുസമൂഹമൊന്നാകെ പങ്കുചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.