ആലംബഹീനർക്ക് ആശ്വാസമേകി ജീവിച്ച പുണ്യാത്മാവാണു വിശുദ്ധ ചാവറയച്ചനെന്ന് തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രൻ. മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ അവശത അനുഭവിക്കുന്ന എല്ലാവരിലേക്കും വിശുദ്ധ ചാവറയച്ചന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. പൊതുസമൂഹത്തില്‍ നാനാവിധമായ പുരോഗതിയോടൊപ്പം അദ്ധ്യാത്മികനവീകരണവും ലക്ഷ്യം വയ്ക്കുന്നതായിരുന്നു വിശുദ്ധ ചാവറയച്ചന്റെ പ്രവർത്തനങ്ങളെന്നും മാർ ജോർജ് രാജേന്ദ്രൻ ഓർമിപ്പിച്ചു.
തിരുനാളിന്റെ മൂന്നാംദിവസമായ ഇന്നലെ രോഗീദിനമായി ആചരിച്ചു. ഫാ. സജി പാറക്കടവിൽ, ഫാ. പോൾ വടക്കുംമുറി, ഫാ. തോമസ് കല്ലുകളം എന്നിവർ ഇന്നലെ നടന്ന ശുശ്രൂഷകൾക്കു നേതൃത്വം നല്കി.