സഹനം എന്ന സമസ്യയുടെ മുമ്പിൽ ഇന്ന് ആധുനികലോകം വഴിമുട്ടി നിൽക്കുകയാണെന്നും സഹനം സ്നേഹമാണെന്ന് ജീവിതം കൊണ്ട് മൊഴിമാറ്റം നടത്തിയവളാണ് വി. അൽഫോൻസാമ്മയെന്നും കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ഭരണങ്ങാനത്ത് അൽഫോൻസാ തിരുനാളിന്റെ എട്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ലോകം വെറുക്കുന്ന സഹനത്തെ അൽഫോൻസാമ്മ സ്നേഹമെന്നാണ് വിളിക്കുന്നത്. അൽഫോൻസാമ്മ കുരിശിൻചുവട്ടിലിരുന്നു ധ്യാനിച്ചുപഠിച്ച വിശുദ്ധ രഹസ്യങ്ങൾ, ജീവിതം വ്യാഖ്യാനിച്ചാണ് സഹനങ്ങൾ സ്നേഹമാണെന്ന് ലോകത്തെ പഠിപ്പിച്ചതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. തോമസ് വലിയവീട്ടിൽ, ഫാ. മാത്യു ചീരാംകുഴി സിഎംഐ, ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ. അഗസ്റ്റിന്റെ തെരുവത്ത്, ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു. വൈകുന്നേരം ഫാ. മാത്യു പാറത്തൊട്ടി ആഘോഷമായ റംശ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. ജപമാല- മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. ജോസഫ് കുറുപ്പശേരിയിൽ കാർമ്മികത്വം വഹിച്ചു.