തീരദേശത്തെ സംരക്ഷിക്കണം: മാർ ജെയിംസ് ആനാപറമ്പിൽ

കോവിഡ് ഭീതിയും ആസന്നമായ കടൽക്ഷോഭവും ദുരിതപൂർണമാക്കുന്ന തീരദേശത്തിനായി ആലപ്പുഴ രൂപതാ മെത്രാൻ ജയിംസ് ആനാപറമ്പിൽ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ജനസാന്ദ്രത പലമടങ്ങ് കൂടുതലായുള്ള തീരദേശ ഗ്രാമങ്ങളിലും, സമീപപ്രദേശങ്ങളിലും ആശങ്ക ഉളവാക്കുന്ന രീതിയിൽ കോവിഡ് ബാധ വർദ്ധിക്കുന്നത് ഗൗരവമായി എടുക്കുക, മഴക്കാല രോഗങ്ങളുടെ സാധ്യത പരിഗണിച്ച് തീരദേശത്തെ പബ്ലിക് ഹെൽത്ത് സെന്ററുകൾ പ്രത്യേക ആശുപത്രികൾ ആയി സജ്ജമാക്കുക, കടൽക്ഷോഭനാളുകളിലേക്ക് തീരം എത്തിയിരിക്കുന്നതിനാൽ തീരദേശത്തെ സംരക്ഷിക്കേണ്ടതിന് ദുരന്തനിവാരണ സമിതികളെ സജ്ജമാക്കുക, സ്ഥിരം കടൽ കയറ്റം മൂലം വിഷമതകൾ അനുഭവിക്കുന്ന പുന്നപ്ര, ഓമനപ്പുഴ, കാട്ടൂർ, ചേന്നവേലി, ഒറ്റമശ്ശേരി, പള്ളിത്തോട്, ചെല്ലാനം തുടങ്ങി സമാനമായ പ്രദേശങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ നടത്തണമെന്നും; ഗവൺമെൻറ് ഉത്തരവുകൾ നടപ്പാക്കി ബഡ്ജറ്റിൽ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് ഇവിടങ്ങളിൽ സ്ഥിരമായ സുരക്ഷ നടപ്പാക്കാത്തതിൽ ജനത്തിന്റ്റെ ആശങ്കയും ആകുലതയും മെത്രാൻ തുറന്നു പങ്കുവച്ചു.

ചെല്ലാനത്തിന്റെ സമഗ്ര സുരക്ഷയ്ക്കായി ‘ചെല്ലാനം ജനകീയ രേഖ’ നടപ്പാക്കുക കെഎൽസിഎ തീരദേശത്തെ ശേഖരിച്ച് നൽകിയ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച മുന്നണി പ്രകടനപത്രിക പ്രദേശത്തിന് ആവശ്യമായ മുൻഗണനകൾ നൽകി നടപ്പാക്കുക, അന്ധകാരനഴി, വാടപ്പൊഴി പാലങ്ങൾക്കുള്ള അപ്പ്രോച് റോഡുകൾ അതിവേഗം പൂർത്തിയാക്കി സഞ്ചാരത്തിന് തുറന്നുകൊടുക്കുക, തീരദേശ സ്കൂളുകൾ അറ്റകുറ്റപ്പണിക്കുള്ള സർക്കാർ ഫണ്ട് അനുവദിക്കുക, മത്സ്യത്തൊഴിലാളികൾക്ക് പ്രോട്ടോക്കോൾ പാലിച്ച് മത്സ്യബന്ധനത്തിന് അനുവാദം നൽകുക, പട്ടിണിയിലായിരിക്കുന്ന തീരദേശത്തെ കുടുംബങ്ങളിൽ ബി. പി. എൽ, ലിസ്റ്റിൽ പെടാത്തവർക്കും അവശ്യസമയങ്ങളിൽ റേഷൻ അനുവദിക്കുക, അഴിമുഖങ്ങളും തീരദേശത്തെ കാണകളും ഓടകളും വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങളും മെത്രാൻ നിവേദനത്തിൽ ആവശ്യപ്പെട്ടു. മന്ത്രിസഭയിൽ ആലപ്പുഴ ജില്ലക്ക് അർഹമായ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായും പങ്കുവയ്ക്കുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.