മലയിഞ്ചിപ്പാറ ഇടവകയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ

മലയിഞ്ചിപ്പാറ ഇടവവകയിലെ പ്രളയ ബാധിത പ്രദേശങ്ങൾ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സന്ദർശിച്ചു. പ്രളയബാധിതമായ വീടുകളിൽ ചെന്ന് ആളുകളെ സന്ദർശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

മലയിഞ്ചിപ്പാറ ഇടവക അതിർത്തിക്കുള്ളിൽ ആറ് ഇടങ്ങളിൽ   ഉരുൾ പൊട്ടലുകൾ ഉണ്ടായി. മന്നം, കുഴുമ്പള്ളി, പാതാമ്പുഴ എന്നിവിടങ്ങളിലാണ് കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചത്.

“ആൾതാമസമില്ലാത്ത ഒരു വീട് മുഴുവനായി ഒഴുകിപോയി. രണ്ടര ഏക്കറോളം കൃഷി സ്ഥലം പൂർണ്ണമായും നശിച്ചു. ആളപായം ഒന്നും ഉണ്ടായില്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള നഷ്ട്ങ്ങൾ സംഭവിക്കാത്ത വീടുകൾ ഇവിടെയില്ല.” ഇൻഫാമിന്റെ ഡയറക്ടറും മലയിഞ്ചിപ്പാറ വികാരിയുമായ ഫാ. ജോസഫ് ചെറുകരക്കുന്നേൽ പറഞ്ഞു.

ആഞ്ഞിലി, തേക്ക് മുതലായ മരങ്ങൾ ഉണ്ടായിരുന്ന ഒരു തോട്ടം മുഴുവനായും ഒലിച്ചുപോയി. ഇടവക അതിർത്തിക്കുള്ളിലെ നിരവധി കുടുംബങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ  സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്‌തു. പാതാമ്പുഴ കോളനി ഭാഗത്ത് തോടിന്റെ അരികിലുള്ള ഇരുപതോളം വീടുകളിൽ വെള്ളം കയറി അവരുടെ വീട്ടുപകരണങ്ങൾ ഉൾപ്പെടെ നഷ്ട്ടമായി. ഇതൊരു കാർഷിക മേഖല ആയതിനാൽ, ഒട്ടുമിക്ക എല്ലാവീടുകൾക്കും ഈ ഉരുൾപൊട്ടൽ മൂലം കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ ഒപ്പം ഇൻഫാമിന്റെ ഡയറക്ടറും മലയിഞ്ചിപ്പാറ വികാരിയുമായ ഫാ. ജോസഫ് ചെറുകരക്കുന്നേലും ഇടവക പ്രതിനിധികളും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.