സഭ യുവജനങ്ങളാൽ അനുയാത്ര ചെയ്യപ്പെടണം: മാർ ജോർജ്ജ് ആലഞ്ചേരി

സഭാ ശുശ്രൂഷകർ യുവജനങ്ങളാൽ അനുയാത്ര ചെയ്യപ്പെടാൻ ശ്രദ്ധിക്കണം എന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി. യുവജനങ്ങളുടെ വിളിയെയും വിശ്വാസത്തെയും കുറിച്ച് വത്തിക്കാനിൽ നടക്കുന്ന സിനഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശോയെ അനുകരിക്കുന്ന യുവതീ യുവാക്കളുടെ പ്രേഷിതാഭിമുഖ്യമാണ് സഭയെ യുവത്വത്തിൽ നിലനിർത്തുന്നത് എന്ന് അഭിപ്രായപ്പെട്ട കർദിനാൾ ഭാരതത്തിലെ ചില അൽമായ പ്രേഷിത മുന്നേറ്റങ്ങളിൽ യുവജനങ്ങൾ സ്വമേധയാ മുന്നോട്ട് വരുന്ന കാര്യവും സിനഡിൽ ഓർമിപ്പിച്ചു.

ഫിയാത്ത് മിഷൻ ലോകത്താകമാനം ബൈബിൾ വിതരണം ചെയ്യുകയും പാവങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ്. അത് പോലെ തന്നെ ജീസസ് യൂത്ത്. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ഉള്ള അന്താരാഷ്ട്ര യുവജന പ്രേഷിത സംഘടനയാണ്. ഇതിനു പുറമെ വീടും നാടും ഉപേക്ഷിച്ചു അന്യ നാടുകളിൽ സുവിശേഷ വേല ചെയ്യുന്ന അനേകം മിഷനറിമാർ ഭാരതത്തിൽ ഉണ്ട് എന്ന് കർദിനാൾ സൂചിപ്പിച്ചു.

അനുയാത്രയുടെ അജപാലന ശൈലി ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിസ്റൻഡിൽ സംസാരിച്ച തലശേരി അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പ്ലംപ്ലാനി അഭിപ്രായപ്പെട്ടു. യുവജനങ്ങൾ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത പ്രവാചകരാണെന്നും അവർക്കൊപ്പം ഉള്ള യാത്ര ഈശോയുടെ കല്ലറയിലേക്കുള്ള പത്രോസിന്റെയും യോഹന്നാന്റെയും യാത്രയ്ക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.