മതപരിവര്‍ത്തന ശ്രമം ആരോപിക്കപ്പെട്ട് അറസ്റ്റിലായവര്‍ക്ക് നീതി നിഷേധിക്കരുത്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

ഭഗല്‍പ്പൂര്‍ രൂപതയിലെ വൈദികനായ ഫാ. ബിനോയി ജോണിനെയും സഭാ പ്രവര്‍ത്തകനായ ശ്രീ. മുന്ന ഹാന്‍സ്ദയെയും അന്യായമായി റിമാന്‍ഡില്‍ വച്ചിരിക്കുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അവര്‍ക്ക് ഉടന്‍ ജാമ്യം നല്‍കി നീതി നടപ്പാക്കണമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡില രാജ്ദാഹ മിഷനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ സേവനം ചെയ്തുവരുന്ന ഫാ. ബിനോയി ജോണ്‍, ഫാ. അരുണ്‍ വിന്‍സെന്റ് സഭാ പ്രവര്‍ത്തകന്‍ ശ്രീ. മുന്ന ഹാന്‍സ്ദ എന്നിവരോട് പോലീസ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫാ. അരുണ്‍ വിന്‍സെന്റിനെ പിന്നീട് പോലീസ് വിട്ടയച്ചു. മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുരുപയോഗിക്കുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ്. സ്വന്തം മനസാക്ഷിക്കനുസരിച്ച് ജീവിക്കാനും മതവിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ് ഇവിടെ അടിസ്ഥാനപരമായി നിഷേധിക്കപ്പെടുന്നത്.

അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള നിയമനടപടികള്‍ സ്വീകരിച്ചതിനുശേഷവും ഓരോ കാരണം പറഞ്ഞ് ജാമ്യം നീട്ടികൊണ്ട് പോകുകയാണ്. ക്രൈസ്തവ മിഷനറിമാരുടെ സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥതയുള്ള വിഭാഗമാണ് ഗൂഢലക്ഷ്യത്തോടെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. മതസൗഹാര്‍ദ്ദവും സാമൂഹ്യ ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് എന്നും നേതൃത്വമെടുക്കുന്നവരാണ് ഭാരതത്തിലെ ക്രൈസ്തവര്‍. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കുവേണ്ടി ക്രിസ്ത്യന്‍ സഭകള്‍ ചെയ്തുവരുന്ന സേവനം കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്നതാണ്.

ക്രൈസ്തവസഭ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നില്ല. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു വൈദികരെയും മറ്റ് സഭാശുശ്രുഷകരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് രാജ്യത്തെ ക്രൈസ്തവസമൂഹം ഉത്കണ്ഠയോടെയാണ് നോക്കികാണുന്നത്. ഇക്കാര്യത്തില്‍ നീതിപൂര്‍വകമായ ഇടപെടല്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നും ഇറക്കിയ പത്രക്കുറിപ്പില്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായവര്‍ക്കുവേണ്ടിയും അവരുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും സഭയുടെ എല്ലാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നതിന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.