തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഇന്ന് അറുപതാം വയസിലേക്കു പ്രവേശിക്കും. പതിവ് പോലെ തന്നെ ഈ തവണയും ജന്മദിനാഘോഷങ്ങളില്ല. കത്തോലിക്കാ ബാവ ഔദ്യോഗികകാരണങ്ങളാൽ റോമിൽ ആണ്.
1959 ജൂണ്‍ 15 ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മൂക്കൂരിൽ തോട്ടുങ്കൽ മാത്യു – അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു.1986 ജൂണ്‍ 11 നു വൈദികപട്ടം സ്വീകരിച്ച അദ്ദേഹം 2001 ൽ സഹായമെത്രാനായി. അദ്ദേഹം തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനും നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും അപ്പസ്തോലിക് വിസിറ്റേറ്ററുമായി ചുമതലയേറ്റു. 2003 സെപ്റ്റംബർ 11 ന് തിരുവല്ല ബിഷപ്പായി നിയമിതനായി. 2006 ൽ തിരുവല്ല അതിരൂപതയായി ഉയർത്തപ്പെട്ടതോടെ പ്രഥമ ആർച്ച് ബിഷപ്പായി.
2007 ഫെബ്രുവരി എട്ടിന് മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി പത്തിന് മാർപാപ്പ നിയമനത്തിന് അംഗീകാരം നൽകി. 2012 ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളായിരുന്നു.
പൗരസ്ത്യ സഭകൾക്കായുള്ള കോണ്ഗ്രിഗേഷൻ അംഗം, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗണ്‍സിൽ അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.