പാലാ: പാർശ്വവത്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് അവരുടെ മുറിവുകളിൽ സ്നേഹത്തിന്റെ തൈലം പൂശിയ നല്ലൊരു സമറിയാക്കാരനായിരുന്നു മത്തായിഅച്ചനെന്ന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ. ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ 83-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള നൊവേന ദിവസങ്ങളുടെ അവസാനദിനമായിരുന്ന ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ഈശോയുടെ തിരുഹൃദയത്തോടു ചേർന്നുനിന്നുകൊണ്ട് ആ സ്നേഹം ആവാഹിച്ചെടുത്ത കാരുണ്യോപാസകനായിരുന്നു അദ്ദേഹം എന്ന് ബിഷപ്പ് കൂട്ടി ചേർത്തു.
ചരമവാർഷികദിനമായ ഇന്നു രാവിലെ പത്തിന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ സമൂഹബലി നടക്കും. 11.30 നു കബറിടത്തിങ്കൽ ചരമവാർഷിക പ്രാർഥനകൾ. ഉച്ചയ്ക്ക് 12 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ശ്രാദ്ധനേർച്ച വെഞ്ചരിക്കും.