കൃതജ്ഞതയും പ്രാര്‍ത്ഥനകളും നിറഞ്ഞ പുണ്യനിമിഷങ്ങളെ സാക്ഷിയാക്കി എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിയായി മാർ ആന്റണി കരിയിൽ ചുമതലയേറ്റു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന കൃതജ്ഞതാ ബലിയിലും അനുബന്ധ ചടങ്ങുകളിലും മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും പങ്കുചേർന്നു.
മുഖ്യകാർമ്മികൻ ആർച്ച്ബിഷപ് മാർ ആന്റണി കരിയിലും സഹകാർമ്മികരും പ്രദക്ഷിണമായി അൾത്താരയിലേയ്ക്കു നീങ്ങിയതോടെയാണു ചടങ്ങുകൾക്കു തുടക്കമായത്. മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരിയെയും മെത്രാപ്പോലീത്തൻ വികാരിയെയും മറ്റുള്ളവരെയും ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സ്വാഗതം ചെയ്തു. അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. ആന്റണി ഇലവുംകുടി മാർ കരിയിലിനു ബൊക്കെ നൽകി. അതിരൂപത ചാൻസലർ റവ. ഡോ. ജോസ് പൊള്ളയിൽ നിയമനപത്രിക വായിച്ചു. തുടര്‍ന്ന് രേഖകളിൽ മേജർ ആർച്ച്ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും ഒപ്പുവച്ചു. ബസിലിക്കയിലെ അൾത്താരയിലുള്ള മുൻ മെത്രാപ്പോലീത്തമാരുടെ കബറിടത്തിൽ മെത്രാപ്പോലീത്തൻ വികാരി പൂക്കള്‍ അര്‍പ്പിച്ചു പ്രാർഥിച്ചു.
അതിരൂപതയുടെ ഐക്യത്തിനും സമാധാനത്തിനുമായി ഏവരും കൂട്ടായി പ്രവർത്തിക്കാനും പ്രാർഥിക്കാനും മേജർ ആർച്ച്ബിഷപ് അനുഗ്രഹ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു. മുഖ്യകാർമ്മികനും സഹകാർമ്മികരും മറ്റു പ്രതിനിധികളും ചേർന്ന് അൾത്താരയിൽ ദീപം തെളിച്ചശേഷം ദിവ്യബലി ആരംഭിച്ചു.
ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, അതിരൂപത സിഞ്ചെല്ലൂസ് റവ. ഡോ. ജോസ് പുതിയേടത്ത്, മോണ്‍സിഞ്ഞോർമാരായ റവ. ഡോ. ആന്റണി നരികുളം, റവ. ഡോ. ആന്റണി പുന്നശേരി, സിഎംഐ തിരുഹൃദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ജോസ് കുറിടേയത്ത്, മാണ്ഡ്യ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു കോയിക്കര, ചാലിൽ പള്ളി വികാരി ഫാ. പോൾ കാച്ചപ്പിള്ളി എന്നിവർ സഹകാർമ്മികരായി.
തുടർന്നു നടന്ന സമ്മേളനത്തിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി, സിഞ്ചല്ലൂസ് റവ. ഡോ. ജോസ് പുതിയേടത്ത്, പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആനീറ്റ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി പി.പി. ജരാർദ് എന്നിവർ പ്രസംഗിച്ചു.