ലോകത്തിനു മുന്നിൽ ദൈവത്തിന്റെ ഉപകരണങ്ങളായി മാറുന്നവരാണ് പ്രേഷിതര്‍ എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഒക്ടോബര്‍ മാസം കത്തോലിക്കാ സഭ പ്രേഷിതമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പിഒസി-യില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലുമൊരു ആശയത്തെ നല്കുന്നവരല്ല പ്രേഷിതര്‍. മറിച്ച്, തങ്ങള്‍ സ്വീകരിച്ച സ്നേഹം എന്ന ഏറ്റവും വിലപ്പെട്ട നിധി, പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകുന്നവരാണ് അവര്‍. സ്നേഹം പ്രസരിപ്പിക്കുക എന്ന വലിയ കർത്തവ്യം നിറവേറ്റുകയാണ് അവർ ചെയ്യുന്നത്. പ്രേഷിതപ്രവര്‍ത്തനം എന്നാൽ സുവിശേഷ ചൈതന്യം അനുസരിച്ചു ജീവിക്കുക എന്നാണ് അർത്ഥമാക്കുന്നത് – കര്‍ദ്ദിനാള്‍ പറഞ്ഞു.
ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന് പ്രസിഡന്റ് പി.കെ. ജോസഫ്, കേരള കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജസ്റ്റിന് വെട്ടുകല്ലേല്‍, ഫാ. ഡായ് കുന്നത്ത് എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കി.