മനുഷ്യന് തനിച്ച് നിലനിൽക്കുവാൻ കഴിയില്ല എന്ന് എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥമന്‍. ആഗസ്റ്റ് 20 മുതല്‍ 23 വരെ ജര്‍മ്മനിയിലെ ലിന്‍ഡാവില്‍ സമ്മേളിച്ച “മതങ്ങള്‍ സമാധാനത്തിന്” എന്ന രാജ്യാന്തര സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
പരിസ്ഥിതി സംരക്ഷണം, സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള ശ്രമങ്ങള്‍, മതാന്തര സംസ്കാരാന്തര സംവാദങ്ങള്‍, നീതിയുടെയും കൂട്ടായ്മയുടെയും സംസ്കാരം, മനുഷ്യന്‍റെ അന്തസ്സിനെയും അവകാശങ്ങളെയും ഹനിക്കുന്ന വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ എന്നിവ മനുഷ്യകുലം എക്കാലത്തും നേരിടുന്ന ആഗോള വെല്ലുവിളികളാണ്. മേല്പറഞ്ഞ പ്രശ്നങ്ങളൊന്നും ആര്‍ക്കും വേറിട്ടു നിന്നോ ഒറ്റയ്ക്കോ കൈകാര്യം ചെയ്യാനാവില്ലെന്നാണ് ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 28 വര്‍ഷക്കാലത്തെ തന്‍റെ വ്യക്തിഗത അനുഭവം പഠിപ്പിക്കുന്നതെന്ന് പാത്രിയര്‍ക്കീസ്, സമ്മേളനത്തില്‍ പറഞ്ഞു.
ഒരു രാഷ്ട്രത്തിനോ സംസ്ഥാനത്തിനോ ഒരു മതവിഭാഗത്തിനോ ശാസ്ത്ര സംഘടനയ്ക്കോ സാങ്കേതികതയ്ക്കോ കാലികമായ ഈ പ്രതിസന്ധികളെ തനിച്ച് നേരിടാനാവില്ലെന്നും അദ്ദേഹം പങ്കുവച്ചു. അതിനാല്‍ നാം പരസ്പരം കൈകോര്‍ക്കണം. കൂട്ടായ്മ ഇന്ന് എക്കാലത്തെയുംകാള്‍ അനിവാര്യമാണ്. പരിശ്രമങ്ങളുടെയും ലക്ഷ്യങ്ങളുടെയും പൊതുവായ നല്ല അരൂപിയുടെയും ഒരു പടനീക്കമാണ്, ഏകോപിത ജന-നീക്കമാണ് ഇന്ന് ലോകത്തിന് ആവശ്യം. ലോകത്തിന്‍റെ ഭാവി കൂട്ടായ്മയുടെ ഭാവിയാണ്. ഭാവിയിലേയ്ക്കുള്ള വഴി കൂട്ടായ യാത്രയുമാണ്! പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ തന്‍റെ ദീര്‍ഘകാല ജീവിതാനുഭവത്തില്‍ നിന്നും പങ്കുവച്ചു.
മനുഷ്യര്‍ കാരണമാക്കുന്ന നവമായ അതിക്രമങ്ങളാല്‍ നശിപ്പിക്കപ്പെടുന്നത് പൊതുഭവനമായ ഭൂമിയും അതിന്‍റെ പരിസ്ഥിതിയുമാണ്. മാനവികതയുടെ നവമായ പാപങ്ങളാണ് പരിസ്ഥിതിക്കെതിരായ വിനാശങ്ങള്‍ അല്ലെങ്കില്‍ പരിസ്ഥിതി നശീകരണം. ഈ മേഖലയില്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം സംഘടനകള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധേയവും പ്രോത്സാഹന ജനകവുമാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.
നാം ജീവിക്കുന്ന ചുറ്റുപാടും അതിന്‍റെ പരിസ്ഥിതിയുമെല്ലാം യാഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ ദാനമാണ്. അവ ദൈവത്തെ മഹത്വപ്പെടുത്തുന്നു. സൃഷ്ടികള്‍ ദൈവമഹത്വം പ്രഘോഷിക്കുന്നു. അതിനാല്‍ സൃഷ്ടിജാലങ്ങളുടെ മകുടമായ മനുഷ്യന്‍ പ്രത്യേകമായ വിധത്തില്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ സ്തുതിക്കണം. സമഗ്രതയുള്ള പ്രാര്‍ത്ഥനയ്ക്ക് പാരിസ്ഥിതികമായ ധാര്‍മ്മികതയുണ്ടാകേണ്ടതാണ്. അതിനാല്‍ സൃഷ്ടിയോട് ആദരവില്ലാത്ത ഒരു മനുഷ്യന് എങ്ങനെ ദൈവത്തെ സത്യസന്ധമായി സ്തുതിക്കാനാകും?
പരിസ്ഥിതി സംബന്ധമായ ഒരു ധാര്‍മ്മികത നമ്മുടെ ആത്മീയതയ്ക്ക് അനിവാര്യമാണെന്ന് പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ ഉദ്ബോധിപ്പിച്ചു. രാഷ്ട്രങ്ങള്‍ ദൈവത്തിന്‍റെ മരണം പ്രഖ്യാപിച്ച ഒരു കാലഘട്ടത്തിലാണ് ലോകം മഹായുദ്ധങ്ങളുടെ കെടുതിയില്‍ പെട്ടതെന്ന് 79-കാരന്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. ദൈവികമായ പ്രചോദനങ്ങളില്ലാതെ മനുഷ്യന്‍ നിസ്സഹായനും അന്ധനുമായിരിക്കും – അദ്ദേഹം കൂട്ടിച്ചേർത്തു.