കുഞ്ഞാടിന്റെ വിശ്വസ്തത

ജിന്‍സി സന്തോഷ്‌

“അവൻ നാഥന്മാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമാണ്. അവനോടു കൂടെയുള്ളവർ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ്” (വെളി. 17:14). കാൽവരി യാത്രയിൽ, തന്നെ പിന്തുടർന്നവരെയൊന്നും ക്രിസ്തു
വെറുംകയ്യോടെ പറഞ്ഞയച്ചില്ല.

കുരിശു ചുമക്കാൻ സഹായിച്ച ശിമയോന് സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുവാനുള്ള കൃപയും അവന്റെ മക്കൾക്ക് വിശ്വാസവീഥിയിൽ നിലനിൽപിന്റെ വരവും! മുഖം തുടച്ച് ആശ്വസിപ്പിച്ച വെറോനിയ്ക്കായുടെ തൂവാലയിൽ തിരുമുഖച്ഛായ! കൂടെക്കരഞ്ഞ ഓർശ്ശേം പുത്രിമാർക്ക് ആശ്വാസവചനങ്ങൾ! തലമുറകൾവേണ്ടി പ്രാർത്ഥിക്കാനുള്ള മുന്നറിയിപ്പും! കല്ലറയിങ്കൽ കാത്തുനിന്ന പാപിനിയായ മറിയം മഗ്ദലേനക്ക് അപ്പസ്തോലന്മാരുടെ അപ്പസ്തോല എന്ന പദവിയും മാലാഖമാരുടെ ചിറകിലേറ്റി സ്വർഗ്ഗഭാഗ്യവും!

പാപത്തിനു മുന്നറിയിപ്പ് കൊടുത്ത പീലാത്തോസിന്റെ ഭാര്യയുടെ പേര്
തിരുവെഴുത്തിന്റെ താളുകളിൽ, ബലിയർപ്പണത്തിനു വഴിയൊരുക്കി കുരിശുമരണം വിധിച്ച പന്തിയോസ് പീലാത്തോസിന്റെ പേര്, രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ക്രിസ്തുവിന്റെ സഭയുടെ വിശ്വാസപ്രമാണത്തിൽ.

നല്ല കള്ളനു പറുദീസ, ദ്രോഹിച്ചവർക്കു കൂട്ടുനിന്ന ശതാധിപന്
വിശ്വാസത്തിന്റെ ഉൾക്കാഴ്ച്ചയും പുതിയനിയമത്തിലെ ആദ്യത്തെ ആരാധകനെന്ന സ്ഥാനവും! ഒടുവിൽ, വിശ്വാസം ഏറ്റുപറയാൻ ഭയന്നിരുന്ന അരിമത്തിയാക്കാരൻ ജോസഫിന് തന്റെ കബറടക്ക ചുമതലയും തിരുവെഴുത്തിന്റെ താളുകളിൽ സ്ഥാനവും!

അതെ, ക്രിസ്തുവിന്റെ വിശ്വസ്തത അവനോളം തന്നെ മഹത്വമേറിയത്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.