പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ്

ജില്‍സാ ജോയി

ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ എന്താണ് നമ്മുടെ മനസ്സിൽ ആദ്യം ഓടിവരുന്നത്? ഉണ്ണീശോ, പുൽക്കൂട്, നോമ്പ്, ഒരുക്കം, പ്രത്യാശ, മഞ്ഞ്, സാന്താക്ളോസ്… ഇങ്ങനെ നീണ്ടു പോവുമല്ലേ നമ്മുടെ പട്ടിക? എന്നാൽ ഈശോ എന്ന ഏറ്റവും വലിയ സമ്മാനത്തെ നമുക്ക് തന്ന പിതാവായ ദൈവത്തെ നന്ദിയോടെ സ്മരിക്കാറുണ്ടോ നമ്മൾ? തൻറെ ഏകജാതനെ നമുക്കായി നൽകാൻ തക്കവിധത്തിൽ പാപികളായ നമ്മെ അത്ര മാത്രം സ്നേഹിച്ച സ്നേഹനിധിയായ ദൈവപിതാവിനെ ഓർക്കാറുണ്ടോ നാം? വാസ്തവത്തിൽ എന്താണ് നമ്മുടെ യോഗ്യത?

പിതാവ് തൻറെ പുത്രനെ ബലിയായി നൽകിക്കൊണ്ട് മനുഷ്യരോടുള്ള തൻറെ നിത്യസ്നേഹം പ്രകടമാക്കി. അന്നുവരെയുള്ള ബൈബിൾ ഗ്രന്ഥങ്ങൾ എല്ലാം ദൈവത്തിന്റെ ശക്തി കൂടുതൽ വെളിപ്പെടുത്തിയപ്പോൾ ദൈവം എത്രത്തോളം മനുഷ്യനെ സ്നേഹിക്കുന്നെന്നു കൂടുതൽ വ്യക്തമാക്കി തന്നത് ഈശോയുടെ മനുഷ്യാവതാരമാണ്. പിതാവിന് നമ്മോടുള്ള സ്നേഹത്തിന്റെ, കരുണയുടെ പാരമ്യം. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന് പറഞ്ഞ ഈശോ, ദൈവം ശിക്ഷിക്കാൻ കാത്തിരിക്കുന്ന ഒരു പിതാവല്ലെന്നും നഷ്ടപ്പെട്ട ആടിനെ തിരഞ്ഞുപിടിക്കുന്ന, പാപികളെ സ്നേഹിക്കുന്ന, ധൂർത്തപുത്രനെ കാത്തിരിക്കുന്ന, കണ്ടുകിട്ടിയാൽ സ്വർഗ്ഗം മുഴുവനോടു കൂടി സന്തോഷിക്കുന്ന സ്നേഹതാതൻ ആണെന്നും വെളിപ്പെടുത്തി.

മനുഷ്യരെ സൃഷ്ടിച്ചില്ലായിരുന്നു എങ്കിൽ പോലും ദൈവത്തിനെന്തെങ്കിലും കുറവുണ്ടാകുമായിരുന്നോ? ആനന്ദത്തിനു പൂർണ്ണത ഉണ്ടാകുമായിരുന്നില്ലേ? ത്രീയേക ദൈവം തന്നിൽ തന്നെ മതിയായവനാണ്. പൂർണ്ണതയ്ക്കോ മഹിമയ്ക്കോ യാതൊന്നിന്റെയും ആവശ്യമില്ലായിരുന്നു എന്നിട്ടും തൻറെ അപരിമേയമായ ആനന്ദത്തിൽ പങ്കുചേർക്കാൻ അവിടുന്ന് മനുഷ്യരെ സൃഷ്ടിച്ചു. ബാക്കി ഉള്ളതെല്ലാം താൻ തൻറെ കരവേലയുടെ രാജാവാക്കാൻ നിശ്ചയിച്ച സൃഷ്ടിക്കു വേണ്ടിയും സൃഷ്ടിച്ചു. അതായത് മനുഷ്യനു വേണ്ടി തന്നെ. എന്തിനും ഏതിനും ഈഗൊയ്ക്കും സ്വന്തം സുഖങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന മനുഷ്യർ സ്നേഹവും ഐക്യവും വിധേയത്വവും ഒക്കെ ത്രിത്വത്തിൽ നിന്ന് പഠിക്കണം. ഉല്പത്തി തൊട്ടു പുറപ്പാട് അനുഭവങ്ങളിലൂടെ കടന്നുപോയി ബൈബിൾ അവസാനിക്കുന്നത് വരെയും മനുഷ്യന്റെ നന്ദികേടും മറുതലിപ്പും അഹങ്കാരവും തന്നെയാണ് കാണുന്നത്. പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കിൽ നാട് നശിപ്പിക്കില്ലെന്നു അബ്രാഹത്തിനോട് പറയുമ്പോഴും കരുണ കാണിക്കുന്നത് മതിയാക്കാൻ ദൃഢനിശ്ചയം ചെയ്തു നിൽക്കുമ്പോഴും തൻറെ വെറും സൃഷ്ടികൾ ആയ മോശയുടെയും ഹെസക്കിയായുടെയുമൊക്കെ യാചന കേട്ട് അതിൽ നിന്ന് പിന്തിരിയുന്നത് കാണുമ്പോൾ ഒക്കെ ഉള്ളം തേങ്ങുകയാണ്. ആ അനന്ത കാരുണ്യത്തെ ഓർത്ത്, സൃഷ്ടികൾ മാത്രമായ നമ്മെ ഇത്രക്കും പരിഗണിക്കുന്നതോർത്ത്.

“ആകാശമേ കേൾക്ക, ഭൂമിയെ ചെവി തരിക… ഞാൻ മക്കളെ പോറ്റി വളർത്തി, അവരെന്നോടു മത്സരിക്കുന്നു”.”എന്റെ മുന്തിരി തോട്ടത്തിനു വേണ്ടി ഞാൻ ചെയ്തതിൽ ഏറെ എന്താണ് ചെയ്യേണ്ടിയിരുന്നത്?” ദൈവം വിലപിക്കുകയാണ്. നല്ല പിതാവായതിനാലും അവിടുന്ന് സ്നേഹത്താൽ എല്ലാറ്റിനെയും സൃഷ്ടിച്ചതിനെയും ഓർത്തു പാടി സ്തുതിക്കുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, ഈ നല്ല ദൈവത്തെ മനുഷ്യർ യഥായോഗ്യം സ്തുതിക്കാത്തതിനാലും പുണ്യങ്ങൾ അഭ്യസിക്കാൻ ശ്രദ്ധിക്കാതെ ലോകകാര്യങ്ങളിൽ മുഴുകി പാപം ചെയ്തു വേദനിപ്പിക്കുന്നതിനാലും അങ്ങനെ ലോകരക്ഷകനായ ഈശോക്ക് കൂടുതൽ പീഡകൾ കൊടുക്കുന്നതിനാലും വിലപിക്കുന്നു.

എല്ലാവരോടും കാരുണ്യം കാണിക്കുന്ന സ്വർഗ്ഗീയ പിതാവ് സ്വപുത്രനോട് അതീവകാർക്കശ്യമാണ് കാണിച്ചത്. കാലിത്തൊഴുത്തു മുതൽ കുരിശുമരണം വരെ തല ചായ്‌ക്കാനിടമില്ലാത്ത ജീവിതം. കുരിശിൽ പോലും മുൾമുടി നിമിത്തം ആ ശിരസ്സിനു ചാരി വെക്കാൻ ഒരു സ്ഥലം കിട്ടിയില്ല. എങ്കിലും പിതാവിനെ പൂർണ്ണമായി അറിഞ്ഞിരുന്ന പുത്രന് പരാതികളില്ലായിരുന്നു. പിതാവിന്റെ തിരുവുള്ളമറിഞ്ഞു നാം പ്രവർത്തിക്കുമ്പോൾ ആണ് ഈശോയുടെ ശരിയായ സഹോദരർ ആയി മാറുന്നത്. പിതാവിന്റെ ഇഷ്ടപ്രകാരം പുത്രസ്ഥാനത്തേക്ക് പൊടിയും ചാരവുമായ നമ്മളെ കൈ പിടിച്ചു നടത്താൻ സ്വർഗ്ഗത്തിലെ സർവ്വ മഹിമയും ഉപേക്ഷിച്ചു ഭൂമിയിലിറങ്ങി, കുരിശുമരണത്തോളം എളിമപ്പെടുത്തിയ ഒരു പുത്രൻ. അതിനു എല്ലാ വിധത്തിലും സഹകരിച്ച പരിശുദ്ധാത്മാവ്. എന്നിട്ടും നമ്മൾ ദൈവേഷ്ടം നോക്കാതെ എല്ലാ അനുഗ്രഹത്തിനും അർഹരാണെന്ന മട്ടിൽ സ്വന്തം കാര്യവും ഉയർച്ചയും അന്വേഷിച്ചു ഓടി നടക്കുന്നു.

പിതാവായ ദൈവത്തിനു നമ്മെ സ്നേഹിക്കാതെ ക്രിസ്തുവിനെ സ്നേഹിക്കാനും ക്രിസ്തുവിനെ വെറുക്കാതെ നമ്മെ വെറുക്കാനും കഴിയാത്ത വണ്ണം അത്രയും അഭേദ്യമായി നമ്മൾ ഐക്യപ്പെട്ടിരിക്കുവാൻ ദൈവം തിരുമനസ്സായി. യേശു സ്വർഗീയപിതാവിനാൽ സ്നേഹിക്കപ്പെടുന്നു ഒപ്പം നമ്മളും. പാപിയെ വെറുക്കാൻ സാധിക്കുന്നതിലും കൂടുതലായി നമുക്ക് വേണ്ടി രക്തം ചിന്തിയ പുത്രനെ അവിടുന്ന് സ്നേഹിക്കുന്നു. ആ സ്നേഹമാണ് നമ്മൾ പ്രാർത്ഥനയിലൂടെ മുതലെടുക്കുന്നത് പലപ്പോഴും.

കരുണകൊന്തയിൽ ഞാൻ പലപ്പോഴും പ്രാർത്ഥിക്കുന്നത് ആ പിതാവിനെ  സ്നേഹത്തോടെ ഭീഷണിപ്പെടുത്തുന്ന പോലെയാണ്. ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെ പ്രതി ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കണമേ എന്ന് ഞാൻ പറയുമ്പോൾ ഞാൻ വിചാരിക്കുന്ന അർത്ഥം ഇതാണ്. ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കിൽ, കൃപ ചൊരിഞ്ഞില്ലെങ്കിൽ നിന്റെ പുത്രനെ ഞങ്ങൾക്ക് ഇനിയും പീഡിപ്പിക്കേണ്ടതായി വരും. കാരണം ഞങ്ങൾ പാപം ചെയ്യുക വഴി ഈശോയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണല്ലോ. അതുകൊണ്ട് പിതാവേ അങ്ങേ പുത്രന്റെ വേദന ഒഴിവാക്കാൻ ഞങ്ങളോട് കാരുണ്യം കാണിക്കു. പിതാവിനാൽ ആകർഷിക്കപ്പെട്ടല്ലാതെ നമുക്ക് ഈശോയുടെ അടുത്തെത്താനും പറ്റില്ലല്ലോ. അതുകൊണ്ട് ഞങ്ങളെ കൃപയിൽ സൂക്ഷിക്കു, ഈശോയെ സ്നേഹിക്കാൻ സഹായിക്കു. ഞങ്ങൾ അങ്ങനെ നിന്റെ പുത്രനെ സന്തോഷിപ്പിക്കട്ടെ. ഈയൊരു മനോഭാവത്തിൽ ഞാൻ എനിക്ക് വേണ്ടിയും മറ്റു പാപികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുമ്പോൾ പിതാവായ ദൈവം പെട്ടെന്ന് പ്രാർത്ഥന കേൾക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. (ഈ മനോഭാവത്തിലുള്ള പ്രാർത്ഥന ശരിയാണോ എന്നെനിക്കറിഞ്ഞു കൂട കേട്ടോ ) എത്ര മാത്രം പിതാവ് പുത്രനെ സ്നേഹിക്കുന്നെന്നും എന്നിട്ടും നമ്മൾ എത്ര നന്ദികേട് കാണിക്കുന്നെന്നും  അപ്പോൾ ഓർത്തുപോകും.

ശാലോം മാഗസിനിൽ ഒരിക്കൽ വായിച്ചതോർക്കുന്നു. ലേഖിക ഇങ്ങനെ വിചാരിച്ചത്രേ, ‘രക്ഷാകര സംഭവത്തിൽ പിതാവായ ദൈവം എന്ത് ചെയ്തു? ഈശോയല്ലേ എല്ലാ പീഡകളും സഹിച്ചത്?’  അപ്പോൾ അവരുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം ദൈവപിതാവ് അവർക്കു ഓർമിപ്പിച്ചു കൊടുത്തു. അതിങ്ങനെ ആയിരുന്നു. മോന് മൂന്നു വയസ്സായപ്പോൾ കഠിനമായ പനി മൂലം ആശുപത്രിയിൽ കൊണ്ടുപോയി. നട്ടെല്ലിൽ നിന്ന് കുത്തിയെടുക്കേണ്ട ഒരു ടെസ്റ്റ് വേണ്ടിവന്നു. മോൻ അമ്മയെ വിടാതെ കഴുത്തിൽ മുറുക്കി പിടിച്ചു ഇരിക്കുകയായിരുന്നു. നേഴ്സ് വന്നു കുട്ടിയെ ബലമായി എടുത്തു കൊണ്ട് പോയി. അവളുടെ ഹൃദയം പറിച്ചെടുത്ത പോലെ ആണ് അവൾക്കു തോന്നിയത്. നഴ്സിംഗ് റൂം അടച്ചിരുന്നെങ്കിലും ‘മമ്മിയേ ‘ എന്നുള്ള അവന്റെ നിലവിളി അവളുടെ ഹൃദയം നുറുക്കി. അവളുടെ നട്ടെല്ലിലും ഹൃദയത്തിലും കൂടി ആണ് സൂചി ഇറങ്ങുന്നതെന്നു തോന്നിപോയി. കരഞ്ഞുകൊണ്ട് ആശ്വാസത്തിനായി നാലുപാടും നോക്കി. അവസാനം ഭിത്തിയിലേയ്ക്കു കയ്യും തലയും അമർത്തി നിന്നു.

ഈ സംഭവം ഓർമിപ്പിച്ചു കൊണ്ട് കർത്താവ് അവളോട് ചോദിക്കുന്ന പോലെ അവൾക്കു തോന്നി. “കുഞ്ഞിന്റെ നട്ടെല്ലിൽ കുത്തിയപ്പോൾ നിനക്കെന്തേ വേദനിച്ചത് ? “അവൾ മറുപടി പറഞ്ഞു. “കർത്താവേ അവനോടുള്ള ആഴമായ സ്നേഹം നിമിത്തം.”  അപ്പോൾ വീണ്ടും പിതാവിന്റെ ശബ്ദം. “അങ്ങനെയെങ്കിൽ എന്റെ മകൻ കൽത്തൂണിൽ ചമ്മട്ടിയടിയേറ്റു പുളഞ്ഞപ്പോൾ, അവന്റെ ചോര നാലുപാടും ചിതറി തെറിച്ചപ്പോൾ, അവന്റെ തലയിൽ അനേകം കൂർത്ത മുള്ളുകൾ അടിച്ചിറക്കിയപ്പോൾ, അവൻ കുരിശു ചുമന്നു നടക്കാൻ വിഷമിച്ചപ്പോൾ, കുരിശുമായി വീണപ്പോൾ, അവന്റെ കൈകളിലും കാലുകളിലും ക്രൂരതയുടെ ആണി അടിച്ചിറക്കിയപ്പോൾ, മൂന്നു മണിക്കൂർ കുരിശിൽ കിടന്നു കൊടും വേദനയാൽ പിടഞ്ഞപ്പോൾ, ദാഹത്താൽ അവന്റെ തൊണ്ടയും നാവും വറ്റി വരണ്ടപ്പോൾ ആ വേദന ഞാനും അനുഭവിക്കുകയല്ലാരുന്നോ ? വെറുമൊരു കാഴ്ചക്കാരനായി നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞെന്നു ചിന്തിക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു? എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ കൈവിട്ടു? എന്ന് അവൻ കരഞ്ഞു പറയുമ്പോൾ ഞാൻ എവിടെ ആയിരുന്നെന്നു നിനക്കറിയാമോ? ഞാനും അവനോടു കൂടെ ആ കുരിശിൽ ആണികളാൽ തറക്കപ്പെട്ടു വേദനയാൽ പുളയുകയായിരുന്നു.”

‘ഞാൻ ഏകനല്ല, പിതാവെന്നോടു കൂടി ഉണ്ട് ‘, ‘എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു’, ‘ഞാൻ പിതാവിലും പിതാവ് എന്നിലുമാണ്’ എന്ന ഈശോയുടെ വചനങ്ങൾ അപ്പോൾ ലേഖിക ഓർമിച്ചു. വീണ്ടും കേട്ടു അവിടുത്തെ ശബ്ദം, “എന്തിനു വേണ്ടി ഞാനും എന്റെ തിരുക്കുമാരനും സഹിച്ചു? നിനക്ക് വേണ്ടി തന്നെ. നിന്റെ രക്ഷക്ക് വേണ്ടി തന്നെ. ആ കുരിശിൻ ചുവട്ടിൽ മറ്റൊരാളും ഉണ്ടായിരുന്നു. അവന്റെ അമ്മ പരിശുദ്ധ മറിയം. പാപത്തിൽ പിറന്ന നിങ്ങളെ മകനും മകളും ദൈവപുത്രരും ആക്കാൻ ആ സഹനങ്ങളെല്ലാം അവളും ഏറ്റെടുത്തു”. പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമയിൽ അവസാനഭാഗത്ത് ആകാശത്തു നിന്ന് നിലത്തു വീണു നാലുപാടും തെറിക്കുന്ന ഒരു വലിയ തുള്ളി കണ്ണുനീർ ഇപ്പോൾ ഞാൻ ഓർമിക്കുന്നു. കാണുമ്പോഴെല്ലാം എന്റെ കണ്ണും നിറഞ്ഞൊഴുകുമെങ്കിലും ഇത്രയും അർത്ഥവ്യാപ്തി അതിനുണ്ടെന്നു ഓർക്കാൻ ഞാൻ മെനക്കെട്ടില്ല. ദൈവമേ മാപ്പ്. എന്റെ പിഴ. എന്റെ പിഴ. എന്റെ വലിയ പിഴ.

മനുഷ്യ രക്ഷക്കായി ചെയ്യാവുന്നതെല്ലാം ത്രിത്വൈക ദൈവം ചെയ്തിട്ടും മനുഷ്യരിൽ ഭൂരിഭാഗവും അതോർമ്മിക്കാതെ അവിടുത്തെയും മാതാവിനെയും എല്ലാം വീണ്ടും വീണ്ടും ഉപദ്രവിക്കുന്നു. “എന്തെന്നാൽ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു. രാത്രി കഴിയാറായി. പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ചു പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം.”

“അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ പ്രകാശം കണ്ടു. കൂരിരുട്ടിൽ വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദയം ചെയ്തു.” നമുക്ക് നഷ്ടപ്പെട്ട സരളഹൃദയവും ദൈവൈക്യവും വീണ്ടെടുക്കാനും ഉണർന്നു പ്രശോഭിക്കാനും ഒരു ആഗമനകാലം കൂടി ഇതാ. സുഖസ്വച്ഛതയുടെ താഴ്‌വാരങ്ങളിൽ നിന്നെഴുന്നേറ്റു ജീവൻ തന്നവന്റെയും ജീവൻ ബലിയർപ്പിച്ചു സ്നേഹിച്ചവന്റെയും പുതുജീവൻ തരുന്നവന്റെയും (ത്രിത്വത്തിന്റെ) ഓർമ്മകളിലൂടെ ഒരു മടക്കയാത്ര ആവാം. ഇനിയൊരിക്കലും നമുക്ക് കൂടുതൽ മെച്ചമായതു ലഭിക്കാനിടയില്ലാത്ത അത്ര നല്ല ക്രിസ്മസ് സമ്മാനം (ഈശോയെ ) തന്ന ആ പിതാവിന്റെ സ്നേഹത്തെ വിലമതിക്കാം. ആ പുത്രന്റെ തിരുമുറിവുകളോട് ചേർന്നു നിന്ന്, പരിശുദ്ധാത്മാവിന്റെ ഒരു അഗ്നിസ്നാനം വഴി ആദ്യനൈർമല്യത്തിലേക്ക് ഒരു യാത്ര നടത്താം.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.