ലൗദാത്തോ സീയുടെ അഞ്ചാം വാര്‍ഷികാചരണം സെപ്റ്റംബര്‍ 1 മുതല്‍

സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാലത്തെ (Season of Creation 2020) ഫലവത്താക്കണമെന്ന്, സമഗ്ര മാനവപുരോഗതിയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്‌സണ്‍ അനുസ്മരിപ്പിച്ചു.

ഒരു മാസം നീളുന്ന കര്‍മ്മപരിപാടികളില്‍ പങ്കെടുക്കുവാന്‍ വത്തിക്കാന്‍ സകലരെയും ക്ഷണിക്കുന്നു. പരിസ്ഥിതിയുടെ സുസ്ഥിതിയെ സംബന്ധിച്ച പാപ്പായുടെ ചാക്രികലേഖനം, ‘അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ’ യുടെ (Laudato Si’), ഈ വര്‍ഷം ആചരിക്കുന്ന 5- ാം വാര്‍ഷികം കണക്കിലെടുത്തുകൊണ്ടുമാണ് ഈ പ്രത്യേക അഭ്യര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത്.

സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് സൃഷ്ടിയുടെ ക്രിയാത്മകതയ്ക്കുള്ള കാലമായി ക്രൈസ്തവലോകം ആചരിക്കുന്നത്. സൃഷ്ടിക്കായുള്ള ആഗോള പ്രാര്‍ത്ഥനാദിനമായ സെപ്തംബര്‍ 1-ന് ആരംഭിച്ച് പ്രകൃതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 4-നാണ് ഒരു മാസം നീളുന്ന ഈ ആചരണം.

നമ്മുടെ ജീവിതചുറ്റുപാടുകളെ മെച്ചപ്പെടുത്തിക്കൊണ്ട്, പൊതുഭവനമായ ഭൂമിയെത്തന്നെ കൂടുതല്‍ ക്രിയാത്മകമാക്കുവാനുള്ള സമയമാണിത്. ഇതര ക്രൈസ്തവസഭകളോട് കൈകോര്‍ത്താണ് ഈ പ്രത്യേക പാരിസ്ഥിതിക പരിപാടികള്‍ നടത്തപ്പെടുന്നത്. 2016-ലാണ് പാപ്പാ ഇതര ക്രൈസ്തവസഭകളോട് കൈകോര്‍ത്ത് ‘സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാലം’ കത്തോലിക്കാ സഭയില്‍ ആചരിക്കുവാനുള്ള പ്രഖ്യാപനം നടത്തിയത്.

പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനുള്ള പ്രത്യേക പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാനുള്ള വാര്‍ഷിക പദ്ധതിയാണ് ‘സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാലം.’ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ പാരിസ്ഥിതിക പരിപാടി ആചരിക്കുന്നതില്‍ പ്രത്യേക പ്രസക്തി കൈവരിക്കുകയാണ്. രോഗങ്ങളാല്‍ ക്ലേശിക്കുന്നവര്‍ക്ക് അടിയന്തിരസഹായം എത്തിച്ചുകൊടുക്കുവാനും, നീതിനിഷ്ഠമായ ഒരു സമൂഹം ലോകത്ത് ക്രമപ്പെടുത്തിയെടുക്കുവാനുമുള്ള ദീര്‍ഘകാല ഫലപ്രാപ്തിയ്ക്കായുള്ള പദ്ധതികളാണ് വത്തിക്കാന്റെ സമഗ്ര മാനവപുരോഗതിയ്ക്കായുള്ള വത്തിക്കാന്‍ സംഘം ആവിഷ്‌ക്കരിക്കുന്ന ‘സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാലം.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.