ഒന്നാം ലോക മഹായുദ്ധത്തില്‍ മുന്‍നിരയില്‍ നിന്ന ഐറിഷ് പുരോഹിതന്റെ ജീവിതത്തെ ആധാരമാക്കി പുതിയ ചിത്രം 

ഒന്നാം ലോക മഹായുദ്ധത്തില്‍ മുന്‍നിരയില്‍ നിന്ന് പോരാടുകയും ക്രൈസ്തവരായ പട്ടാളക്കാരുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത ജസ്യൂട്ട് വൈദികന്‍ ഫാ. വില്യം ടോയ്‌ലെയുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയ പുതിയ ചിത്രമാണ് ‘ ബ്രെവറി അണ്ടര്‍ ഫയര്‍’. ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അയര്‍ലണ്ടുകാരനായ ക്യാമ്പ്‌ബെല്‍ മില്ലര്‍  ആണ്.

ഈ ചിത്രത്തിന്റെ ഒരു കോപ്പി മില്ലര്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് നല്‍കി. ഒന്നാം ലോക മഹായുദ്ധത്തില്‍ ഫാ. വില്യമിനോപ്പം പ്രവര്‍ത്തിച്ച ആളുകളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിന്റെയും വെളിച്ചത്തിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. വൈദിക പട്ടം ലഭിച്ചതിനു ശേഷം ഡബ്ലിനില്‍ മിഷനറിയായി സേവനം ചെയ്തിരുന്ന അദ്ദേഹം ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ചാപ്ലിനായി നിയമിതനായി. സൈന്യത്തിന്റെ ചാപ്ലിന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പേടിച്ചു മാറാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല.

മൈനുകള്‍ ഉള്ള സ്ഥലങ്ങളിലൂടെയും യുദ്ധ സ്ഥലങ്ങളിലും ഒക്കെ അദ്ദേഹം കടന്നു ചെന്നു. പട്ടാളക്കാരെ കുമ്പസാരിപ്പിക്കുകയും വിശുദ്ധ കുര്‍ബാന നല്‍കുകയും അവരുടെ ആത്മീയ കാര്യങ്ങളില്‍ മുടക്കം വരുത്താതിരിക്കുകയും ചെയ്തു.  യുദ്ധമുഖത്ത് എത്തിയ ആ വൈദികന്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകുകയും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് കത്തെഴുതുകയും ചെയ്തു. യുദ്ധ സ്ഥലത്ത് മുന്‍ നിരയില്‍ ആയിരുന്ന അദ്ദേഹത്തിന് തന്റെ ശക്തമായ ആത്മീയ ജീവിതത്തിലൂടെ അനേകം ആത്മാക്കള്‍ക്ക് ധൈര്യം പകരുവാനും മരണ നേരത്തില്‍ കൂദാശകള്‍ നല്‍കുവാനും അവരെ ശക്തിപ്പെടുത്തുവാനും  കഴിഞ്ഞു .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.