സിറിയയുടെയും തുര്‍ക്കിയുടെയും അതിര്‍ത്തി നഗരമായ കോബാനിയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ സ്വീകരിച്ച് നൂറുകണക്കിന് മുസ്ലിം മതസ്ഥര്‍. പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ രക്തചൊരിച്ചിലും തീവ്ര മത വ്യാഖ്യാനവും മുസ്ലീം മതവിശ്വാസികളില്‍ തങ്ങളുടെ വിശ്വാസം തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയില്‍ കൊണ്ടു ചെന്ന് എത്തിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കോബാനിയില്‍ ആരംഭിച്ച ഒരു ക്രൈസ്തവ ദേവാലയം അനേക മുസ്ലീം മതവിശ്വാസികളെയാണ് ആകര്‍ഷിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തങ്ങളുടെ കുടുംബത്തിനോട് ചെയ്ത അനീതികളില്‍ മനംനൊന്താണ് പലരും ഇസ്ലാംമതം ഉപേക്ഷിച്ചത്.
തങ്ങളുടെ ആയുധം എന്നത് പ്രാര്‍ത്ഥന ആണെന്നും ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയിട്ടില്ല എന്നും പ്രദേശത്തെ ക്രൈസ്തവ വിശ്വാസികള്‍ വെളിപ്പെടുത്തുന്നു. ഇസ്ലാം മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ആളുകള്‍ക്കു സ്വന്തം വീട്ടില്‍ നിന്നു പോലും ഭീഷണി നേരിടുന്നുണ്ട്. ഐഎസ് തീവ്രവാദികൾ സിറിയയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ സിറിയൻ സർക്കാരിന്റെ കീഴിൽ രാജ്യത്ത് മതപരിവർത്തനം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആധിപത്യം സ്ഥാപിച്ച ഐഎസ് ക്രൈസ്തവ വിശ്വാസികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഇസ്ലാമിലേക്ക് നിര്‍ബന്ധ മതപരിവർത്തനം നടത്താന്‍ ശ്രമം നടത്തിയിരുന്നു.